ന്യൂദല്‍ഹി: റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ പത്ത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. റഷ്യന്‍ സേനയ്‌ക്കായി യുദ്ധത്തില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. റഷ്യയിലേക്ക് പോയ ബന്ധുക്കളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഈ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചത്.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്വന്തം ഇഷ്ടപ്രകാരം റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവരാണെന്ന് കേന്ദ്രം അറിയിച്ചു. ഏജന്റ്മാരാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട് നിരവധിപേര്‍ റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. റഷ്യന്‍ സൈന്യത്തില്‍ സഹായികളായും മറ്റും ചേര്‍ന്ന ഇവര്‍ പിന്നീട് യുദ്ധരംഗത്തെത്തുകയായിരുന്നു.
യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജോലി തേടി റഷ്യയിലേക്ക് പോയ 26 ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം ഇക്കാര്യങ്ങള്‍ അറിയിച്ചത്. 2022 ഫെബ്രുവരിയില്‍ തുടങ്ങിയ റഷ്യ – യുക്രെയ്ന്‍ യുദ്ധം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലടക്കം ചര്‍ച്ചകള്‍ നടന്നെങ്കിലും സമാധാനം ഇനിയും അകലെയാണ്.കഴിഞ്ഞ ആഴ്ച, ഓര്‍ത്തഡോക്‌സ് ഈസ്റ്ററിനോടനുബന്ധിച്ചുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ യുക്രൈനില്‍ റഷ്യയുടെ അതിശക്തമായ മിസൈല്‍ – ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. 700 ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ യുദ്ധം വീണ്ടും രൂക്ഷമായി.
റഷ്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് യുക്രൈനും തിരിച്ചടിച്ചു. റഷ്യയിലെ ക്രാസ്‌നോഡര്‍ മേഖലയില്‍ യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു.
















