നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഡോ.തോമസ് ഐസക് രംഗത്തു വന്നത് പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്. ഐസക്കിന് ഇത്രയും ധൈര്യമുണ്ടെന്ന് ആരും കരുതി യിരുന്നില്ല. വിഎസ് സര്‍ക്കാരിലും ഒന്നാം പിണറായി സര്‍ക്കാരിലും ധനമന്ത്രിയായിരുന്നിട്ടും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഐസക്കിന് സീറ്റ് നിഷേധിക്കുകയായിരുന്നല്ലോ. ഇതുകൊണ്ട് അധികാരത്തുടര്‍ച്ച ലഭിച്ചപ്പോള്‍ മന്ത്രിയാവാനും കഴിഞ്ഞില്ല. കരുതിക്കൂട്ടി വെട്ടിനിരത്തിയതാണെങ്കിലും കാര്യമായ പ്രതിഷേധമൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി കഴിയുകയാണ് ഐസക് ചെയ്തത്. താന്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഇടയ്‌ക്കിടെ ചില പ്രസ്താവനകള്‍ നടത്തുക മാത്രമാണ് ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റിയുടെ അവലോകനത്തെ പിന്തുണച്ചുകൊണ്ട് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് പാര്‍ട്ടി സംഘടിപ്പിച്ച യോഗത്തില്‍ ചില കാര്യങ്ങള്‍ ഐസക് തുറന്നടിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സിപിഎമ്മിന് നല്‍കിയത് ഷോക്ക് ട്രീറ്റ്‌മെന്റാണെന്നും, പാര്‍ട്ടി ഭരണത്തില്‍ പത്തുകൊല്ലം തികച്ചപ്പോള്‍ നമ്മുടെ അഹങ്കാരം കൂടിയെന്നുമാണ് ഐസക് പരസ്യമായി പ്രസംഗിച്ചത്. പാര്‍ട്ടിക്ക് ജനങ്ങളുടെ വികാരങ്ങള്‍ക്കൊപ്പം നില്‍ക്കാനായില്ല. ജനവികാരം കണക്കിലെടുത്ത് വേണമായിരുന്നു സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തില്‍ എന്താണ് പറഞ്ഞതെന്ന് പാര്‍ട്ടിക്ക് വ്യാഖ്യാനിക്കാനായില്ല. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്‌പ എടുത്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചു കൊടുക്കണം. ബാങ്കുകളിലെ പണം പാര്‍ട്ടിയുടെ പണമല്ല. വായ്‌പ തിരിച്ചടയ്‌ക്കാത്തവരെ പാര്‍ട്ടി പുറത്താക്കണം. നമ്മള്‍ നന്നായെന്ന് ജനങ്ങള്‍ക്ക് തോന്നണം എന്നൊക്കെയാണ് ഐസക് പ്രസംഗിച്ചത്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായ പോരായ്‌മകള്‍ കണ്ടെത്തി തിരുത്തണമെന്നും ഐസക് ആവശ്യപ്പെട്ടു. ഇത് പ്രത്യക്ഷത്തില്‍ തന്നെ പിണറായി വിജയനെ തള്ളിപ്പറയുന്നതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സിപിഎമ്മിനെ വേട്ടയാടുന്നത് തുടരുകയാണ്.10 വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും പാര്‍ട്ടി എന്തുകൊണ്ടാണ് തോറ്റതെന്ന് കണ്ടെത്തുന്നതില്‍ നേതാക്കള്‍ ആശയക്കുഴപ്പത്തിലാണ്. അധികാരത്തിലിരുന്നപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് പല തെറ്റുകളും സംഭവിച്ചുവെന്നും, ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നതാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നും സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനം നടത്തി കണ്ടെത്തിയതാണ്. പക്ഷേ പിണറായി വിജയനെ അനുകൂലിക്കുന്ന പാര്‍ട്ടി നേതാക്കള്‍ ഈ നിലപാട് അംഗീകരിക്കുന്നില്ല. പാര്‍ട്ടിയില്‍നിന്ന് വിട്ടുപോയി സ്വതന്ത്രന്മാരായി മത്സരിച്ച് ജയിച്ച വി. കുഞ്ഞികൃഷ്ണന്റെയും ടി.കെ. ഗോവിന്ദന്റെയും മണ്ഡലങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കേന്ദ്രകമ്മിറ്റി കണ്ടെത്തിയ കാര്യങ്ങള്‍ പിണറായി വിജയന്‍ തള്ളിക്കളയുകയുണ്ടായി.
താന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്കല്ല തെറ്റുപറ്റിയതെന്നും, ജനങ്ങള്‍ക്കാണ് തെറ്റുപറ്റിയതെന്നും, അവര്‍ തെറ്റ് തിരുത്തണമെന്നുമാണ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇവരെ അനുകൂലിക്കുന്ന പാര്‍ട്ടി നേതാക്കളും പറഞ്ഞുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി എന്തുതന്നെ പറഞ്ഞാലും തങ്ങള്‍ക്ക് അത് ബാധകമല്ലെന്നാണ് ഇക്കൂട്ടരുടെ നിലപാട്. ഇതിനെയാണ് തോമസ് ഐസക് പരസ്യമായി ചോദ്യം ചെയ്തിരിക്കുന്നത്. പാര്‍ട്ടി അണികളില്‍ ബഹുഭൂരിപക്ഷം പേരും ഇക്കാര്യത്തില്‍ ഐസക്കിനെ പിന്തുണയ്‌ക്കുമെന്ന് ഉറപ്പാണ്. അവര്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഐസക് പച്ചയ്‌ക്ക് പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും ഇതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും. ചോദ്യം ചെയ്തിരിക്കുന്നത് പി
ണറായിയെയാണ്. ഐസക്കിന് വിധിക്കുന്ന ശിക്ഷ എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.
















