
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനന്‍ തലസ്ഥാന നഗരം ബ്യൂണസ് അയേഴ്‌സിലെ വിഖ്യാതമായ ലാ ബോംബൊണേറ സ്‌റ്റേഡിയത്തില്‍ കൊപ്പ അര്‍ജന്റീന പോരാട്ടം നടക്കുകയായിരുന്നു. പരമ്പരാഗത വൈരികളായ ബൊക്ക ജൂനിയേഴ്‌സും വെലെസ് സാര്‍സ്ഫീല്‍ഡും പന്തുതട്ടുന്ന കളിത്തട്ട്. എന്നാല്‍ മത്സരത്തിന്റെ പത്താം മിനിറ്റില്‍ റഫറിയുടെ വിസില്‍ മുഴങ്ങി. ഫൗളോ ഓഫ്‌സൈഡോ ആയിരുന്നില്ല അത്, കാല്‍പന്ത് ലോകത്തെ എക്കാലത്തെയും വിസ്മയം ലയണല്‍ ആന്ദ്രേസ് മെസിയെന്ന തങ്ങളുടെ പ്രിയപ്പെട്ട പത്താം നമ്പറുകാരന് മുന്നില്‍ രാജ്യം കൈകൂപ്പിയ നിമിഷം, പത്താം മിനിറ്റിലേക്ക് ക്ലോക്ക് കടന്നയുടന്‍ ഇരുടീമിലെയും താരങ്ങള്‍ കളിയവസാനിപ്പിച്ച് ഒരുമിച്ച് നിന്നു.
സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് ഒരൊറ്റ സ്വരത്തില്‍ ആര്‍ത്തുവിളിച്ചു: ‘മെസ്സീ… മെസ്സീ…’ ക്ലബ്ബ് വൈര്യങ്ങളും പോയിന്റ് പട്ടികകളും അലിഞ്ഞുപോയ ആ നിമിഷത്തില്‍, ഇരുടീമുകളിലെയും കളിക്കാരുടെയും കാണികളുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ആകാശ നീലയും വെള്ളയും വരകളുള്ള ആ കുപ്പായം അഴിച്ചുവെക്കുകയാണെന്ന് മെസി പ്രഖ്യാപിച്ചതിന് പിന്നാലെ അര്‍ജന്റീനിയന്‍ മണ്ണ് തങ്ങളുടെ രക്ഷകന് നല്‍കിയ ഏറ്റവും ഹൃദയസ്പര്‍ശിയായ യാത്രാമൊഴിയായിരുന്നു അത്.
രണ്ട് പതിറ്റാണ്ടുകാലം ആ ജേഴ്‌സിയെ സ്വന്തം ജീവശ്വാസം പോലെ കൊണ്ടുനടന്ന നായകനാണ് പടിയിറങ്ങുന്നത്. തോല്‍വികളുടെ കയ്‌പുനീരും വിമര്‍ശനങ്ങളുടെ കല്ലേറുകളും ഏറ്റുവാങ്ങി ഒടുവില്‍ ഖത്തറിലെ സുവര്‍ണ്ണ രാവില്‍ ലോകകിരീടമുയര്‍ത്തി ഒരു ജനതയുടെ മൂന്നര പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച പോരാളി. 207 മത്സരങ്ങള്‍, 125 ഗോളുകള്‍, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്‍, ഒരു ലോകകപ്പ്… റെക്കോര്‍ഡുകളുടെ കണക്കുപുസ്തകങ്ങള്‍ക്കപ്പുറം ഓരോ അര്‍ജന്റീനക്കാരന്റെയും ഹൃദയത്തിലാണ് മെസി ഇടംനേടിയത്.
‘ഈ തീരുമാനം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു, ഇപ്പോഴും എന്റെ ഉള്ളം പിടയുന്നുണ്ട്… പക്ഷേ സമയമായി എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇനി ഞാനും നിങ്ങളിലൊരാളായി ഗാലറിയിലിരുന്ന് ഈ ടീമിനായി ആര്‍ത്തുവിളിക്കും.’തന്റെ അച്ഛന്‍ ഹോര്‍ഹെ മെസിയുടെ വിയോഗത്തിന്റെ വേദന ഉള്ളിലൊതുക്കി മെസി കുറിച്ച വിടവാങ്ങല്‍ വാക്കുകള്‍ ഫുട്‌ബോള്‍ ലോകത്തെയാകെ കണ്ണീരിലാഴ്‌ത്തിയിരുന്നു. ആ വാക്കുകള്‍ക്കുള്ള നാടിന്റെ മറുപടിയായിരുന്നു ലാ ബോംബൊണേറയിലെ പത്താം മിനിറ്റ്. കളിക്കളത്തില്‍ ഇനി ആ മാന്ത്രിക ഇടങ്കാലനക്കങ്ങള്‍ അര്‍ജന്റീന ജേഴ്‌സിയില്‍ കാണാനാവില്ലെങ്കിലും, മെസി കോറിയിട്ട വസന്തം ലോകമുള്ളിടത്തോളം കാലം മായാതെ നില്‍ക്കും.