പത്തനംതിട്ട: വഞ്ചന, സാമ്പത്തിക തട്ടിപ്പ്, ജിഎസ്ടി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ നിര്‍മാണം അടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളായ അഗസ്റ്റില്‍ സഹോദരങ്ങള്‍ക്ക് എതിരെ ഇ ഡിയും രംഗത്ത്. പല കുറ്റകൃത്യങ്ങള്‍ക്കും പിണറായി സര്‍ക്കാരിന്റെ പരോക്ഷ പിന്തുണ ലഭിച്ചിട്ടുണ്ട്.
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്ന വ്യാജേന നടന്ന വന്‍ സാമ്പത്തിക-നികുതി തട്ടിപ്പാണ് ആന്റോ അഗസ്റ്റിന്‍ അടക്കമുള്ളവര്‍ കുടുങ്ങാനുള്ള പ്രധാന കാരണം. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയും പ്രതിസ്ഥാനത്താണ്. 549.22 കോടിയുടെ തട്ടിപ്പും ക്രമക്കേടുകളുമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറില്‍ സംസ്ഥാന സര്‍ക്കാരിന്റെ പേര് ദുരുപയോഗം ചെയ്തതായും വ്യാജ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തതായും പോലീസ് കണ്ടെത്തി. ഒരു സ്വകാര്യ കമ്പനിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ രാജ്യാന്തര കരാര്‍ ഉണ്ടാക്കാന്‍ നിയമപരമായി കഴിയില്ല. പിണറായി സര്‍ക്കാരിന്റെ ഒത്താശയോടെയാണ് തട്ടിപ്പിന് കരുക്കള്‍ നീക്കിയത്.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ കളക്ഷന്‍ ഏജന്റ് വഴി 126.04 കോടി വിദേശത്തേക്ക് അയച്ചതില്‍, റിവേഴ്‌സ് ചാര്‍ജ് പ്രകാരം സര്‍ക്കാരിലേക്ക് ലഭിക്കേണ്ട 22.69 കോടിയുടെ ജിഎസ്ടി അടച്ചില്ല. മധ്യസ്ഥ ഫീസായി നല്‍കിയ തുകയിലും നികുതി വെട്ടിച്ചു. മെസിയെ എത്തിക്കാനുള്ള പദ്ധതിയുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കാനും
നികുതി വെട്ടിക്കാനും ശ്രമം നടന്നതായി കായിക, ജിഎസ്ടി വകുപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയതില്‍ വിദേശനാണ്യ വിനിമയ ചട്ടലംഘനവും നടന്നു. വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കളമശ്ശേരി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലും ഉടമകളുടെ ~ാറ്റുകളിലും മിന്നല്‍ പരിശോധന നടത്തി രേഖകളും വിദേശ കറന്‍സിയും പിടിച്ചെടുത്തിരുന്നു.
വയനാട് വാഴവറ്റയിലുള്ള അഗസ്റ്റിന്‍ സഹോദരങ്ങളുടെ കുടുംബവീട്ടില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്ഡില്‍ 67 ലിറ്ററോളം വിദേശമദ്യവും വൈനും കണ്ടത്തിയതാണ് കേസിന് ബലം പകരുന്ന മറ്റൊരു സംഭവം. മദ്യം സൂക്ഷിച്ചതിന് ആന്റോ അഗസ്റ്റിനെതിരെ എക്‌സൈസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് അറസ്റ്റ് ചെയ്തത്.
മുട്ടില്‍ മരം മുറി
ഇടതു സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കോടികളുടെ മുട്ടില്‍ മരം മുറി തട്ടിപ്പ്. റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ വയനാട് മുട്ടില്‍ സൗത്ത് വില്ലേജില്‍ പട്ടയഭൂമിയില്‍ നിന്ന് സര്‍ക്കാര്‍ അനുമതിയുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ ഈട്ടി മുറിച്ചു കടത്തി. 2020 ഒക്ടോബറില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവിലാണ് മരം മുറി. പട്ടയഭൂമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയതും സ്വയം മുളച്ചതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്ന ഉത്തരവായിരുന്നു ഇത്. നൂറ്റാണ്ടുകളായി ഈ ഭൂമിയിലുണ്ടായിരുന്ന സര്‍ക്കാര്‍ വക ഈട്ടികളാണ് വെട്ടിക്കടത്തിയത്.
മുട്ടില്‍ വില്ലേജില്‍ നിന്ന് മാത്രം 15 കോടിയുടെ മരങ്ങള്‍ മുറിച്ചു. അഗസ്റ്റിന്‍ സഹോദരന്മാര്‍, ഡ്രൈവര്‍ ബിനീഷ്, റവന്യൂ ഉദ്യോഗസ്ഥരായ കെ കെ. ആജി, കെ.കെ. സിന്ധു എന്നിവരാണ് പ്രതികള്‍. വിചാരണ നടപടികള്‍ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ടുള്ള ചതിയാണ് അമ്പലമേട് വഞ്ചനാ കേസ്. വയനാട്ടില്‍ നിന്ന് നിയമവിരുദ്ധമായി മുറിച്ച മരങ്ങള്‍, വനംവകുപ്പിന്റെ പാസുണ്ടെന്ന് വിശ്വസിപ്പിച്ച് എറണാകുളത്തെ മലബാര്‍ ടിംബര്‍ ഇന്‍ഡസ്ട്രീസ് ഉടമയ്‌ക്ക് വിറ്റ് 1.4 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
















