India

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാഠ്മണ്ഡു: മഹാപ്രളയത്തിന് ഒരാഴ്ച പിന്നിട്ടിട്ടും നേപ്പാളില്‍ കാണാതായവരെ തേടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നില്ല. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയില്‍ കാണാതായവരുടെയും തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും ചിത്രങ്ങളും വിവരങ്ങളും പതിച്ച ‘മിസിങ് വാള്‍’ ബന്ധുക്കളുടെ അവസാന പ്രതീക്ഷയായി മാറി. ദിവസവും നിരവധി കുടുംബങ്ങളാണ് ഇവിടെ എത്തി പ്രിയപ്പെട്ടവരുടെ വിവരങ്ങള്‍ തേടുന്നത്.

പ്രളയത്തില്‍ ആയിരത്തിലേറെ പേര്‍ മരിക്കുകയും നാലായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് തിരിച്ചറിയല്‍ നടപടികള്‍ ഊര്‍ജിതമാക്കിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നു. പല കുടുംബങ്ങള്‍ക്കും മൃതദേഹം ലഭിക്കാത്തതിനാല്‍ മരണവാര്‍ത്ത സ്ഥിരീകരിക്കാനും കഴിയാത്ത അവസ്ഥയാണ്.

ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് നേപ്പാള്‍ പതുക്കെ പുനരധിവാസത്തിലേക്ക് നീങ്ങുമ്പോഴും, കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ഓരോ ദിവസവും പ്രതീക്ഷയും ആശങ്കയും നിറഞ്ഞ കാത്തിരിപ്പാണ്.

നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും
പ്രളയത്തിനിടെ 1,600 വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ച നുവാകോട്ടിലെ ത്രിഭുവന്‍ ത്രിശൂലി സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍ണമായി പുനര്‍നിര്‍മിക്കാന്‍ ഭാരതം തീരുമാനിച്ചു. നേപ്പാളിലെ ഭാരത അംബാസഡര്‍ നവീന്‍ ശ്രീവാസ്തവ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജേന്ദ്ര ദവാഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം അറിയിച്ചത്.

സ്‌കൂളിന് കാര്യമായ നാശനഷ്ടമുണ്ടായെങ്കിലും പ്രിന്‍സിപ്പലിന്റെ സമയോചിത ഇടപെടലിലൂടെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയായിരുന്നു.