Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വൃത്തിയാക്കുന്നതിനിടെ കിണറ്റിനുള്ളിൽ തീ ആളിപടർന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു. കല്ലമ്പലം സ്വദേശികളായ സുനു, വിനീത്, ഉണ്ണി (രാജേഷ്) എന്നിവർക്കാണ് പൊള്ളലേറ്റത്. തലയ്‌ക്കും മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ വിനീതിനെയും ഉണ്ണിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇടതു കൈയിലും മുതുകിലും പൊള്ളലേറ്റ സുനു ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കല്ലമ്പലത്ത്‌ രാവിലെ 11.30യോടെയായിരുന്നു സംഭവം. സുനുവും വിനീതും കിണർ വൃത്തിയാക്കുന്നതിനായെത്തിയവരാണ്. ഇവരെ സഹായിക്കാനായി എത്തിയതാണ് ഉണ്ണി. പമ്പ് സെറ്റ് ഉപയോഗിച്ച് കിണറിലെ വെള്ളം വറ്റിച്ച് കളഞ്ഞിരുന്നു. തുടർന്ന് കിണറിനുള്ളിലേക്കിറങ്ങുന്നതിന് മുൻപ് ഓക്‌സിജൻ പരിശോധനയ്‌ക്കായി മെഴുകുതിരി കത്തിച്ചപ്പോഴാണ് തീപടർന്നത്.

മെഴുകുതിരി ബക്കറ്റിൽ കത്തിച്ച് വച്ചശേഷം കയർകെട്ടി കിണറിനുള്ളിലേക്കിറക്കുകയായിരുന്നു. ഇത് ഏകദേശം കിണറിന്റെ പകുതിഭാഗത്തേക്കെത്തിയപ്പോഴേക്ക് മുകളിലേക്ക് തീ ആളിപ്പടരാൻ തുടങ്ങിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കിണർ സ്ഥിതിചെയ്യുന്നത് കെട്ടിടത്തിന്റെ ഇടുങ്ങിയ ഭാഗത്തായതിനാൽ ഓടിമാറാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.

ദേശീയപാതയ്‌ക്കരികിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ അടിഭാഗത്താണ് കിണർ സ്ഥിതിചെയ്യുന്നത്. കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യം ഉണ്ടോയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

Recent Posts