Kerala

ഓപ്പറേഷൻ തൂഫാനിൽ ഇഡിയും; കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നാലിടത്ത് പരിശോധന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: സംസ്ഥാന പോസിന്റെ ലഹരിവിരുദ്ധ ക്യാമ്പെയ്ൻ ആയ ‘ഓപ്പറേഷൻ തൂഫാൻ വഴി പിടികൂടിയ മയക്കുമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലായി നാല് കേന്ദ്രങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ വിശദമായ പരിശോധനകൾ നടത്തുകയാണ്.

പെരുമ്പാവൂരിൽ നിന്ന് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി18 കിലോ ഹൈബ്രിഡ് കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത് കള്ളപ്പണ ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

നിലവിലെ കണക്കുകൾ പ്രകാരം ഓപ്പറേഷൻ തൂഫാൻ വഴി പതിനായിരത്തിലധികം ആളുകളെ (10,725 പേർ) അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി ഇടപാടുകളിലൂടെ സമ്പാദിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും ഇതിന് പിന്നിലെ കള്ളപ്പണ ശൃംഖലകളെയും തകർക്കാനാണ് ഇ.ഡി ലക്ഷ്യമിടുന്നത്. കോഴിക്കോട് രണ്ടിടത്തും പാലക്കാട് രണ്ടിടത്തുമാണ് പരിശോധന നടക്കുന്നത്.

കഴിഞ്ഞമാസം നെടുമ്പാശേരിയിൽ 16 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികളായ അബു താഹിർ, ഹരികൃഷ്ണൻ, ജഗത്, ജൈസൽ എന്നിവരുടെ വീടുകളിലാണ് ഇഡി ഉദ്യോഗസ്ഥർ ഇന്ന് ഒരേസമയം പരിശോധന നടത്തുന്നത്.

Recent Posts