Editorial

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ ശബ്ദം

Published by
എഡിറ്റോറിയൽ ഡെസ്ക്

കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ കോ-ഓപ്പറേഷന്‍ ഉച്ചകോടി പലനിലകളിലും ശ്രദ്ധേയമായി. നയതന്ത്ര മര്യാദയ്‌ക്ക് നിരക്കാത്ത വിധം തരംതാണ രീതിയില്‍ പെരുമാറിയ പാകിസ്ഥാന്‍, അംഗരാജ്യങ്ങള്‍ക്കിടയില്‍ പരിഹാസ്യമായപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ ഭാരതം പതിവുപോലെ ശ്രദ്ധേയമായി തിളങ്ങി.

ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് മോദി ഉള്‍പ്പെടെ ചില നേതാക്കളെ വെട്ടിമാറ്റി ചിത്രം നല്‍കിയ പാകിസ്ഥാന്റെ നടപടി പരക്കെ വിമര്‍ശിക്കപ്പെട്ടു. യഥാര്‍ത്ഥ ചിത്രം മോദി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെ പാക് പ്രധാനമന്ത്രിയുടെ ഓഫീസ് യഥാര്‍ത്ഥ ചിത്രം പുനഃസ്ഥാപിക്കാന്‍ നിര്‍ബന്ധിതമായി. നയതന്ത്ര ഉച്ചകോടികളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. യഥാര്‍ത്ഥ ചിത്രം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ചിത്രം മധ്യത്തിലാക്കുകയും ഇടുത്തുനിന്ന് മൂന്നാമത് നില്‍ക്കുന്ന മോദി ഉള്‍പ്പെടെയുള്ളവരുടെ ചിത്രം ഒഴിവാക്കുകയുമായിരുന്നു. മറ്റ് രാഷ്‌ട്രത്തലവന്മാര്‍ക്കൊപ്പം തലപ്പൊക്കം ഇല്ലാത്തയാളാണ് താനെന്ന് ബോധ്യമുള്ളതുകൊണ്ടാവാം പാക് പ്രധാനമന്ത്രി ചിത്രത്തില്‍ കൃത്രിമം കാണിച്ച് ഒത്തനടുവില്‍ സ്വയം പ്രതിഷ്ഠിച്ചത്. വെട്ടിച്ചുരുക്കാത്ത ചിത്രത്തില്‍, വലതുവശത്തുനിന്ന് നാലാമനായി ഷെരീഫ് നില്‍ക്കുന്നത് കാണാം. പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച പതിപ്പില്‍ നിന്ന് നീക്കം ചെയ്തിരുന്ന ഭാഗത്ത് മറ്റ് പല നേതാക്കളും ഉദ്യോഗസ്ഥരും നില്‍ക്കുന്നുണ്ടായിരുന്നു. രണ്ട് ഫോട്ടോഗ്രാഫുകളും തമ്മിലുള്ള വ്യത്യാസം ഉടന്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇത് ചിത്രത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റം വരുത്തുകയും, പങ്കെടുക്കുന്ന നേതാക്കള്‍ക്കിടയില്‍ ഷെരീഫ് കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായി. പാക്കിസ്ഥാന്‍ പുറത്തുവിട്ട ‘ഔദ്യോഗിക ചിത്രവും’ ശരിയായ പതിപ്പും തമ്മിലുള്ള വ്യത്യാസം പലരും ചൂണ്ടിക്കാട്ടിയതോടയാണ് യഥാര്‍ത്ഥ ചിത്രം പുനഃസ്ഥാപിച്ച് പാകിസ്ഥാന്‍ മുഖം രക്ഷിച്ചത്. 2001ല്‍ ചൈന, റഷ്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഷാങ്ഹായ് സഹകരണ കോ-ഓപ്പറേഷന്‍ സ്ഥാപിച്ചത്. ഭാരതവും പാകിസ്ഥാനും 2017ല്‍ പൂര്‍ണ്ണ അംഗങ്ങളായി ചേര്‍ന്നു. 2023ല്‍ ഇറാനും 2024ല്‍ ബെലാറസും പങ്കാളികളായി. സംഘടനയിലെ 10 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പം 15 പങ്കാളി രാജ്യങ്ങളും രണ്ട് നിരീക്ഷക രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി മൂന്ന് വിശാലമായ മുന്‍ഗണനകള്‍ കേന്ദ്രീകരിച്ച് ഷാങ്ഹായ് കോ-ഓപ്പറേഷനുള്ളില്‍ കൂടുതല്‍ സഹകരണം വേണമെന്ന് ആവശ്യപ്പെട്ടു.

വിശാലമായ പ്രഖ്യാപനങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങുകയും, വ്യക്തമായ ഫലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മോദി ഊന്നിപ്പറഞ്ഞു. പ്രാദേശിക സുരക്ഷ, സാമ്പത്തിക സഹകരണം, ബന്ധിപ്പിക്കല്‍, മറ്റ് പൊതുവായ വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി അംഗരാജ്യങ്ങള്‍ക്കും പങ്കാളി രാജ്യങ്ങള്‍ക്കും ഒരു വേദി ഒരുക്കുക എന്നതായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യം. മധ്യപൂര്‍വദേശത്തെ സംഘര്‍ഷവും ഊര്‍ജ വിപണികളിലും സമ്പദ് വ്യവസ്ഥകളിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മോദി ഉച്ചകോടിയില്‍ പ്രസംഗിച്ചത്. ഭീകരവാദത്തെ ആരും തന്ത്രപ്രധാന ആയുധമായി ഉപയോഗിക്കരുതെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരവാദികളെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞത് പാകിസ്ഥാന് കനത്ത താക്കീതായിരുന്നു. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു പ്രസംഗം.