ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച പ്രൗഢമോഹനമായ സ്‌തോത്രകാവ്യമാണ് സൗന്ദര്യലഹരി. ഇപ്രപഞ്ചത്തിന്റെ മൂലപ്രകൃതിയായ ആദിപരാശക്തിയുടെ മഹാസൗന്ദര്യം ദേവഭാഷയിലാവഹിച്ചു വച്ചിരിക്കുന്ന ഈ മഹാകാവ്യം കുമാരനാശാന്‍ മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുവരെയുള്ള മലയാളകവികളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. തന്ത്രമന്ത്രാദിശാസ്ത്രപാഠങ്ങള്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്ന ഈ കാവ്യം പരിഭാഷയ്‌ക്കു വഴങ്ങുന്നതല്ലെന്നിരിക്കിലും ആ അദ്ഭുതസൗന്ദര്യത്തെ അല്പമെങ്കിലും ആചമിച്ചു നിര്‍വൃതിയടയാന്‍ ആരാണ് ആഗ്രഹിച്ചുപോകാത്തത് ! ഏതാണ്ടു മൂന്നു പതിറ്റാണ്ടുമുമ്പ്അന്ന് കേവലം 22 വയസ്സുള്ള പി ജി വിദ്യാര്‍ത്ഥിയായ എന്നിലും ആ ആഗ്രഹം അനുഗ്രഹമായി മാറി. അങ്ങനെ പിറന്ന ഭാഷാസൗന്ദര്യലഹരി നവരാത്രികാലത്തെ സ്വാധ്യായത്തിനുപയോഗിച്ചു എന്നുള്ളതല്ലാതെ എങ്ങും പ്രകാശനം ചെയ്യപ്പെട്ടില്ല. ആചാര്യസ്വാമികളോടുള്ള ആദരം ഭയമായിമാറുന്നതാണ് കാരണം. എന്നാലിപ്പോള്‍ ചുള്ളിക്കാടിന്റെ പരിഭാഷ പുറത്തുവന്നുകൊണ്ടിരിക്കെ എനിക്കും ഒരു ധൈര്യം തോന്നിത്തുടങ്ങുകയാല്‍ ഈ സാഹസത്തിനു മുതിരുകയാണ്.
”ആചാര്യസ്വാമികള്‍ ആവിഷ്‌ക്കരിച്ച ദിവ്യസൗന്ദര്യത്തിന്റെ ദുര്‍ബല പ്രതിഫലനം മാത്രമാണ് എന്റെ ഈ പരിഭാഷ. തന്ത്രസാധനാദിപാഠങ്ങള്‍ ഈ പരിഭാഷയിലില്ല. ഹരിനാമകീര്‍ത്തനം, ജനനീനവരത്‌നമഞ്ജരി എന്നിവയുടെ ഈണം മനസ്സില്‍ വച്ച് ‘മത്തേഭ’വൃത്തത്തിന്റെ മാത്രാഭേദമായി കണക്കാക്കാവുന്ന ഒരു താളഘടനയാണ് പ്രധാനമായി സ്വീകരിച്ചിട്ടുള്ളത്. ഭാഷയുടെയും ഭഗവതിയുടെയും മുമ്പില്‍ ഭക്തിപൂര്‍വം
ഈ നിവേദ്യം സമര്‍പ്പിക്കുന്നു”
ശിവനംബയോടു കലരുന്നാകിലീയുലക-
മുളവാക്കുവാനതിസമര്‍ത്ഥന്‍
പുനരില്ലഹോയോഗമവനെങ്കിലോ ജനനി,
കഴിവില്ല തെല്ലിളകുവാനും !
ത്രിപുരാന്തകന്‍,ഹരിയുമരവിന്ദസംഭവനു-
മടിപണിയുമവിടുത്തെ മുന്നില്‍
പ്രണമിക്കുവാന്‍, ചരിതമുരിയാടുവാന്‍, സുകൃത-
മിയലാത്തവന്നു വഴിയെങ്ങോ !
പരമേശ്വരീ നിന്റെ ചരണങ്ങളില്‍ കലരു-
മൊരു കോടി രാജസകണങ്ങള്‍
പരിചോടു ചേര്‍ത്തഖിലഭുവനങ്ങളേയുമജ –
നൊരുവേള പണിതീര്‍ത്തുവയ്‌പൂ
ഹരിവിഷ്ണുദേവനവ പതിനായിരം ശിരസി –
ലിളകാതെ കാത്തു നിലകൊള്‍വൂ
ഹരശങ്കരന്‍ കഠിനമവയെ പൊടിച്ചു നിജ
നിടിലത്തിലണിയുന്നു ഭക്ത്യാ
ആദിശങ്കരന്റെ അതിമഹത്തായ സ്‌തോത്രകൃതി
ആദിശങ്കരാചാര്യര്‍ രചിച്ച അതിമഹത്തായ സ്‌തോത്രകൃതി ആണ് സൗന്ദര്യലഹരി. മഹത്തായ ശാക്തേയ സ്‌തോത്രങ്ങളില്‍ ഒന്നായ ഇതിന്റെ ആദ്യഭാഗം ‘ആനന്ദലഹരി’ എന്ന് അറിയപ്പെടുന്നു. അനന്തരഭാഗം ദേവീദിവ്യസൗന്ദര്യത്തിന്റെ പ്രവാഹമായി വികസിക്കുന്നു. മന്ത്രം, യന്ത്രം, അനുഗ്രഹം, സൗന്ദര്യം, ജ്ഞാനം, മോക്ഷം എന്നിവയുടെ ഉറവിടവും ശിവന്റെ അവിഭാജ്യ ശക്തിയുമായ ദേവിയെ ഈ സ്‌തോത്രം വാഴ്‌ത്തുന്നു.
കൈലാസത്തിലായിരിക്കേ ദിവ്യാനുഗ്രഹത്താലെന്നവണ്ണം ഇതിന്റെ ആദ്യഭാഗം ആദിശങ്കരാചാര്യര്‍ക്ക് മനസ്സില്‍ തോന്നിച്ചുവെന്നും ആദിപരാശക്തിയെ സ്തുതിച്ചുകൊണ്ട് അതേ രീതിയില്‍ അദ്ദേഹം തുടര്‍ശ്ലോകങ്ങള്‍ പിന്നീടു പൂ
ര്‍ത്തീകരിക്കുകയും ചെയ്തുവെന്നാണ് പരമ്പരാഗത വിശ്വാസം. ചരിത്രപരമായാലും പ്രതീകാത്മകമായാലും സൗന്ദര്യലഹരിയുടെ ചരിത്രപശ്ചാത്തലം പ്രധാനമാണ്. അദ്വൈതി എന്നതിലുപരി ആദിപരാശക്തിയുടെ ഉപാസകന്‍ കൂടിയാണ് ആചാര്യസ്വാമികള്‍ എന്ന് സൗന്ദര്യലഹരി സംശയലേശമെന്യേ വെളിപ്പെടുത്തുന്നു.
ഭാഗം-1 ആനന്ദലഹരി
ഭൂമൗ സ്ഖലിത പാദാനാം ഭൂമി-രേ-വാവലംബനമ്
ത്വയി ജാതാപരാധാനാം ത്വമേവ ശരണം ശിവേ
ഭൂമിയില്‍ കാലിടറുന്നവര്‍ക്ക് ഭൂമിതന്നെയാണ് ആധാരം; അമ്മയ്‌ക്കെതിരെ അപരാധങ്ങള്‍ ചെയ്തവര്‍ക്ക് മംഗളകാരിണിയായ ദേവീ അവിടുന്നു മാത്രമാണ് അഭയസ്ഥാനം !
ഇതിലെ ആദ്യ രണ്ടു സംസ്‌കൃത സ്‌തോത്രങ്ങളും അവയുടെ അര്‍ത്ഥവും ചുവടെ:
ശ്ലോകം-1
ശിവഃ ശക്ത്യാ യുക്തോ യദി
ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു
കുശലഃ സ്പംദിതുമപി
അതസ്ത്വാമാരാധ്യാം ഹരിഹര
വിരിംചാദിഭിരപി
പ്രണംതും സ്‌തോതും വാ
കഥമകൃതപുണ്യഃ പ്രഭവതി
ശക്തിയുമായി ചേരുമ്പോള്‍ മാത്രമേ ശിവന് സ്വയം പ്രകടമാക്കാന്‍ കഴിയൂ. ശക്തിയില്ലെങ്കില്‍ സാക്ഷാല്‍ ദേവചൈതന്യത്തിന് പോലും ചലിക്കാന്‍ കഴിയില്ല. പുണ്യത്താല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ക്ക് മാത്രമേ അമ്മയെ ആരാധിക്കാനോ വണങ്ങാനോ സ്തുതിക്കാനോ കഴിയൂ.
ശ്ലോകം-2
തനീയാംസം പാംസും തവ
ചരണ പംകേരുഹഭവം
വിരിംചിസ്സംചിന്വന് വിരചയതി
ലോകാനവികലമ്
വഹത്യേനം ശൗരിഃ കഥമപി
സഹസ്രേണ ശിരസാം
ഹരസ്സംക്ഷുദൈ്യനം ഭജതി
ഭസിതോദ്ധൂലനവിധിമ്
അമ്മയുടെ പാദപത്മത്തില്‍നിന്നുത്ഭവിച്ച അതിസൂക്ഷ്മമായ ആ ധൂളികണം ശേഖരിച്ച് ബ്രഹ്‌മാവ് കുറ്റമറ്റ രീതിയില്‍ ലോകങ്ങളെ സൃഷ്ടിക്കുന്നു; വിഷ്ണുവാകട്ടെ, ആ കണത്തെ തന്റെ ആയിരം ശിരസ്സുകളിലായി താങ്ങുന്നു. ഹരനാകട്ടെ, അതിനെ പൊടിച്ച് ഭസ്മലേപനകര്‍മ്മത്തിനായി ഉപയോഗിക്കുന്നു.











