Football

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലണ്ടന്‍: ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിനത്തില്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് വമ്പന്‍ കൈമാറ്റം. അര്‍ജന്റീനയുടെ 25കാരനായ മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസിനെ ചെല്‍സിയില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി.

ബ്രിട്ടീഷ് ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡിനൊപ്പമെത്തുന്ന 125 ദശലക്ഷം പൗണ്ടിന്റെ(1500 കോടി രൂപയ്‌ക്ക് മുകളില്‍) കരാറിലാണ് താരം ഇത്തിഹാദ് സ്‌റ്റേഡിയത്തിലെത്തുന്നത്.

അഞ്ച് വര്‍ഷത്തെ കരാറിലാണ് എന്‍സോ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഒപ്പുവെച്ചിരിക്കുന്നത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ കരിയറില്‍ രണ്ട് തവണ 100 ദശലക്ഷം പൗണ്ടിലധികം തുകയ്‌ക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ആദ്യത്തെ താരമെന്ന അപൂര്‍വ നേട്ടം ഇതോടെ എന്‍സോ സ്വന്തമാക്കി. 2023 ജനുവരിയില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയില്‍ നിന്നാണ് അന്നത്തെ റിക്കാര്‍ഡ് തുകയായ 106.8 ദശലക്ഷം പൗണ്ടിന് താരം ചെല്‍സിയിലെത്തിയത്. ചെല്‍സിയുടെ മുന്‍ പരിശീലകനായിരുന്ന എന്‍സോ മരെസ്‌കയുമായി താരം സിറ്റിയില്‍ വീണ്ടും ഒന്നിക്കുന്നു. മധ്യനിര ശക്തിപ്പെടുത്തുന്നതിനായി മരെസ്‌ക തന്നെയാണ് ഈ നീക്കത്തിന് മുന്‍കൈ എടുത്തത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം നഷ്ടപ്പെട്ട മാഞ്ചസ്റ്റര്‍ സിറ്റി, തങ്ങളുടെ കിരീടം തിരിച്ചുപിടിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി നടത്തിയ വന്‍ സൈനിങ്ങാണിത്.

ചെല്‍സിക്കൊപ്പം കോണ്‍ഫറന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങള്‍ നേടിയ താരം 2022ല്‍ അര്‍ജന്റീന ലോക കിരീടം നേടിയപ്പോള്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് എന്‍സോ ഫെര്‍ണാണ്ടസ് ആയിരുന്നു. പുതിയ സീസണില്‍ സിറ്റിയുടെ മിഡ്ഫീല്‍ഡില്‍ എലിയറ്റ് ആന്‍ഡേഴ്‌സണൊപ്പം എന്‍സോ പങ്കാളിയാകും.

Recent Posts