ലണ്ടൻ : അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായതായി റിപ്പോർട്ട് . അവരിൽ പലരും അഞ്ച് വയസ്സിന് താഴെയുള്ളവരാണ് . ബ്രിട്ടനിൽ നിയമപരമായ വിവാഹ പ്രായം 16 ൽ നിന്ന് 18 ആയി ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ കണക്കുകൾ പുറത്ത് വന്നത്.
ബ്രിട്ടീഷ് സർക്കാരിന്റെ നിർബന്ധിത വിവാഹ യൂണിറ്റ് പുറത്തുവിട്ട ഡാറ്റയാണിത്. 2021 നും 2025 നും ഇടയിൽ 12 വയസോ അതിൽ താഴെയോ പ്രായമുള്ള ഏകദേശം 100 കുട്ടികളെ ഈ യൂണിറ്റിലേക്ക് റഫർ ചെയ്തതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതിൽ 27 കുട്ടികളും അഞ്ച് വയസ്സിന് താഴെയുള്ളവരായിരുന്നു എന്നതാണ് ശ്രദ്ധേയം.
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളാണ് ഈ 100 കേസുകളിലും ഉൾപ്പെട്ടിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത വിവാഹ സാധ്യത നേരിടുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർബന്ധിത വിവാഹ യൂണിറ്റ് ബ്രിട്ടനിലുടനീളം പ്രവർത്തിക്കുന്നത്.
പോലീസ്, സാമൂഹിക സേവനങ്ങൾ, വിദ്യാഭ്യാസ ജീവനക്കാർ, സുഹൃത്തുക്കൾ, കുടുംബം, സഹപ്രവർത്തകർ, വ്യക്തികൾ എന്നിവരുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്ന് സഹായ അഭ്യർത്ഥനകൾ യൂണിറ്റിന് ലഭിക്കാറുണ്ട് . ഈ 100 കുട്ടികളെക്കുറിച്ചുള്ള ഡാറ്റ കാണിക്കുന്നത് 62 പേർ 10 വയസ്സിന് താഴെയുള്ളവരാണെന്നും 27 പേർ അഞ്ച് വയസ്സിന് താഴെയുള്ളവരാണെന്നുമാണ് .
നിർബന്ധിത വിവാഹത്തിന്റെ ഈ കേസുകൾ ഏതെങ്കിലും പ്രത്യേക മതവുമായോ രാജ്യവുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും കുറ്റവാളികൾ ഏതെങ്കിലും ഒരു പശ്ചാത്തലത്തിൽ നിന്നുള്ളവരല്ലെന്നും റിപ്പോർട്ട് പറയുന്നു.
ഇതൊരു മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് പത്രപ്രവർത്തക ഖാദിജ ഖാൻ പറയുന്നു; യഥാർത്ഥ പ്രശ്നം വളരെ വലുതാണ് . കാരണം പല കേസുകളും ഒരിക്കലും ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ വരില്ല. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് “ഭയാനകം” എന്നാണ് അവർ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ സ്കൂളുകളിൽ തിരിച്ചെത്തുന്ന കുട്ടികളിൽ പലരും ഇതിനകം വിവാഹിതരായിരിക്കുകയോ അല്ലെങ്കിൽ അവരുടെ വിവാഹങ്ങൾ തീരുമാനിച്ചവരോ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
















