
തിരുവനന്തപുരം: അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ സണ്ണി എം. കപിക്കാടിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമ നടപടിക്ക്. നാളത്തെ ബോർഡ് യോഗത്തിൽ സണ്ണി എം. കപിക്കാടിനെതിരെ പോലീസിൽ പരാതി നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും.
അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയപ്പോൾ അതിനെതിരെ ആദ്യം പ്രതികരിക്കേണ്ടത് ദേവസ്വം ബോർഡായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെയും അയ്യപ്പന്റെയും സംരക്ഷണത്തിന്റെ ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമാണ്. ശബരിമലയിൽനിന്നുള്ള വരുമാനമാണ് ബോർഡിന്റെയും മറ്റ് നൂറു കണക്കിന് ക്ഷേത്രങ്ങളുടെയും നിലനിൽപ്പിന് ആധാരം.
എന്നാൽ, അയ്യപ്പനെതിരെയും ശബരിമല ക്ഷേത്രത്തിനെതിരെയും അധിക്ഷേപ പരാമർശം ഉണ്ടായപ്പോൾ ബോർഡിന്റെ ഭാഗത്തുനിന്ന് മെല്ലപ്പോക്കുണ്ടായത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ നടക്കുന്ന യോഗത്തിൽ വിഷയം ചർച്ചയാകുന്നത്.
പരാമർശം വിശ്വാസികളെ മുറിവേൽപ്പിക്കുന്നതാണെന്നും അയ്യപ്പനെ അപമാനിക്കുന്നതുമാണെന്ന് ബോർഡംഗം പി.ഡി സന്തോഷ് കുമാർ പറഞ്ഞു.ലോകമെമ്പാടുമുള്ള ജാതിഭേദമന്യേ എല്ലാ മനുഷ്യരുടെയും ആരാധനാ കേന്ദ്രമാണ് ശബരിമല. വിശ്വാസമാണ് അയ്യപ്പൻ. ആ വിശ്വാസത്തെയും അയ്യപ്പനെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അപമാനകരമാണ്. നാളത്തെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും പി.ഡി. സന്തോഷ് കുമാർ പറഞ്ഞു.