
അയോധ്യ: രാമക്ഷേത്രത്തിന്റെ ഭരണ പുനഃസംഘടനയുടെ ഭാഗമായി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മൂന്ന് പുതിയ ട്രസ്റ്റികളെ നിയമിച്ചു. ദൽഹി ആസ്ഥാനമായുള്ള മഹേഷ് ഭഗ്ചന്ദ്ക, അയോധ്യ നിവാസിയായ മദൻ മോഹൻ പാണ്ഡെ, ഷിക്കോഹാബാദിൽ നിന്നുള്ള നിർമ്മല യാദവ് എന്നിവരാണ് പുതിയ ട്രസ്റ്റിമാർ.
ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ അയോധ്യയിലെ വസതിയായ മണി രാം ദാസ് ചവാനിയിൽ നടക്കുന്ന യോഗത്തിലാണ് പുതിയ ട്രസ്റ്റിമാരെ നിയമിച്ചത്. ഒഴിവുള്ള മറ്റ് തസ്തികകളിലേക്കുള്ള നിയമനങ്ങളെക്കുറിച്ചും ട്രസ്റ്റിന്റെ ഭാരവാഹികൾ ചർച്ച ചെയ്യുന്നുണ്ട്. ട്രസ്റ്റിന്റെ ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ (സിഇഒ) പേരും ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ട്രസ്റ്റിന്റെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും രാമക്ഷേത്ര സമുച്ചയവുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തന ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്നതിനും സിഇഒ ഉത്തരവാദിയായിരിക്കും. മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാവും സിഇഒയെ തെരഞ്ഞെടുക്കുക. യോഗത്തിൽ സെലക്ഷൻ കമ്മിറ്റി ഉദ്യോഗസ്ഥരായ വിരമിച്ച ജസ്‌റ്റിസ് പ്രമോദ് കോഹ്‌ലി, വിരമിച്ച ലെഫ്‌റ്റനൻ്റ് ജനറൽ വിഷ്‌ണുകാന്ത് ചതുർവേദി, വിദഗ്‌ധ അംഗം സുരേഷ് ഹവ്‌ഡെ എന്നിവർ പങ്കെടുക്കുന്നുണ്ട്.