India

എബിവിപിയുടെ പഞ്ചാബ് യൂണിവേഴ്‌സിറ്റി വിജയം…ജെന്‍സീ ബിജെപിയിലേക്ക് ചായുമോ?; ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് വഴിയൊരുങ്ങുന്നോ?

എബിവിപി തുടർച്ചയായി രണ്ടാം വർഷവും പഞ്ചാബ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കൗൺസിലിന്‍റെ പ്രസിഡന്റ് സ്ഥാനം നിലനിർത്തിയതോടെ ബിജെപിക്ക് ഒരു വലിയ മുന്നേറ്റം ലഭിച്ചിരിക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി:പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന പഞ്ചാബ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കൗൺസിൽ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ജെന്‍ സീ വോട്ടർമാർക്കിടയിയില്‍ ഒരു മാറ്റത്തിന് വഴിയൊരുക്കിയേക്കുമെന്ന് വിലയിരുത്തല്‍.

പഞ്ചാബ് തെരഞ്ഞെടുപ്പിന് ആറ് മാസത്തിൽ താഴെ മാത്രം ശേഷിക്കെ,  എബിവിപി തുടർച്ചയായി രണ്ടാം വർഷവും പഞ്ചാബ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം നിലനിർത്തിയതോടെ ബിജെപിക്ക് ജെന്‍ സീകള്‍ക്കിടയിലെ സ്വീകാര്യത വര്‍ധിച്ചേക്കുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ, പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുവ വോട്ടർമാർക്കിടയിലെ ബിജെപി അനകൂല വികാരത്തിന്റെ സൂചകമായിട്ടാണ് കണക്കാക്കുന്നത്.

ചൊവ്വാഴ്ച പ്രഖ്യാപിച്ച ഔദ്യോഗിക ഫലമനുസരിച്ച്, എബിവിപിയുടെ അങ്കിത് ബിദാൻ എഎപി വിദ്യാർത്ഥി സംഘടനയായ എഎസ്എപിയുടെ ആദിൽ ബ്രാറിനെ 512 വോട്ടുകൾക്ക് പരാജയപ്പെടുത്തി. പഞ്ചാബ് യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായി രണ്ട് തവണ സ്റ്റുഡന്റ്‌സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ എബിവിപി ഒന്നാം സ്ഥാനം നേടുന്നത്. എബിവിപി ഇവിടെ കഴിഞ്ഞ വര്‍ഷം വിജയിക്കുമ്പോള്‍  50 വർഷത്തിനിടെ ആദ്യമായി എബിവിപി നേടുന്ന വിജയമായിരുന്നു അത്.

എബിവിപിയ്‌ക്കൊപ്പം ശിരോമണി അകാലിദള്‍ വിദ്യാര്‍ത്ഥി സംഘടനയും
ശിരോമണി അകാലിദളിന്റെ (എസ്എഡി) വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്ഒഐ) എബിവിപിക്ക് പിന്തുണ നൽകിയതോടെ ഈ വിജയം കൂടുതൽ പ്രാധാന്യം നേടി. 2027 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയും ശിരോമണി അകാലിദളും തമ്മിലുള്ള സഖ്യം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾക്കിടെയാണിത്. മോദി സര്‍ക്കാര്‍ നടപ്പാക്കാതെ പിൻവലിച്ച കാർഷിക പരിഷ്കരണ നിയമങ്ങളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ശിരോമണി അകാലിദള്‍ 2020 ൽ ആണ് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്. അതിന് ശേഷം 2022ല്‍ നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിരോമണി അകാലിദളും രണ്ടു ചേരിയില്‍ നിന്ന് ഏറ്റുമുട്ടിയിരുന്നു. പക്ഷെ ഇപ്പോള്‍ പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ എബിവിപി-എസ് ഒ ഐ സഖ്യം ഭാവിയില്‍ രൂപപ്പെടാനിരിക്കുന്ന ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന്റെ സൂചനയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പഞ്ചാബിലെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന സ്വീകാര്യതയുടെ തെളിവായി കാമ്പസില്‍ നിന്നുള്ള ഈ മാറ്റത്തെ കാണണം. എന്തായാലും എബിവിപിയെ പിന്തുണയ്‌ക്കാന്‍ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തിയത് ഭാവിയില്‍ ബിജെപി ശിരോമണി അകാലിദള്‍ സഖ്യത്തിനുള്ള സാധ്യതയിലേക്കാണ് വഴി തുറക്കുന്നത്. അങ്ങിനെ സംഭവിച്ചാല്‍ അത് ബിജെപിയ്‌ക്ക് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും.

ഗ്രൂപ്പ് യുദ്ധത്തിന്റെ പടലപ്പിണക്കത്തില്‍ തകരുകയാണ് കോണ്‍ഗ്രസ്. ആം ആദ്മി പാര്‍ട്ടിയാകട്ടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പിടിപ്പുകേടു കാരണം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഇതെല്ലാം ബിജെപിയ്‌ക്ക് ശിരോമണി അകാലിദളുമായുള്ള സഖ്യം സാധ്യമായാല്‍ ഒരു അനുകൂലതരംഗം സൃഷ്ടിക്കാന്‍ സാധിക്കും. പഞ്ചാബ് പിഎസ് സിയില്‍ നടന്ന തിരിമറികള്‍ക്കെതിരെ ഈയിടെ ശിരോമണി അകാലിദളും ബിജെപിയും കൈകോര്‍ത്ത് നടത്തിയ സമരം സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

 

Recent Posts