India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ സുപ്രീം കോടതി റദ്ദാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമാണ് കേസുകൾ റദ്ദ് ചെയ്തത്. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾക്ക് ഈ ഇളവ് ബാധകമാകില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദൽഹി പോലീസ് ആകെ 13 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കോടതി പറഞ്ഞു. എഫ്‌ഐആർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല എന്ന കാരണത്താൽ മാത്രം ഉത്തരവിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ തുടർനടപടികൾക്ക് വിധേയരാകുന്നില്ലെന്ന് കോടതി ഉറപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. അതേസമയം, നിലവിലുള്ള ക്രിമിനൽ കേസുകളോ മുൻ ക്രിമിനൽ പശ്ചാത്തലമോ ഉള്ള 2,873 പേർക്കെതിരെ ദൽഹി പോലീസ് നടപടികൾ തുടരും. ഇവർക്കെതിരെ ദൽഹി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യും.

ജൂലൈ 20 നും 25 നും ഇടയിൽ ഡൽഹിയിലെ ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും നടന്ന പ്രകടനങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സമാനമായ ഒരു നിർദ്ദേശം പുറപ്പെടുവിക്കണമെന്ന് വാദത്തിനിടെ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ഏതെങ്കിലും സംസ്ഥാനത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ വിശദാംശങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെങ്കിലും, അത് റദ്ദാക്കണമെന്ന അപേക്ഷയെ സംസ്ഥാനം എതിർക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

2026 ലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്കുള്ള നഷ്ടപരിഹാര വിഷയവും കോടതി പരിഗണിച്ചു. മൂന്ന് മാസത്തിനുള്ളിൽ ഈ വിഷയം പരിഹരിക്കുന്നതിനുള്ള ഒരു നയം രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Recent Posts