
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മദ്രസ ബോർഡിന് കീഴിൽ പ്രവർത്തിച്ചിരുന്ന എല്ലാ മദ്രസകളും അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി ഉത്തരാഖണ്ഡിലെ ധാമി സർക്കാർ. ഇനി മുതൽ ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയും ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡും അംഗീകരിച്ച മദ്രസകൾ മാത്രമേ സംസ്ഥാനത്ത് പ്രവർത്തിക്കൂ. ധാമി സർക്കാരിന്റെ ഏറ്റവും പുതിയ നിർദ്ദേശം പ്രകാരം 250 ലധികം മദ്രസകൾ സീൽ ചെയ്യും.
ദേവഭൂമിയിൽ തീവ്രമായ റാഡിക്കൽ വിദ്യാഭ്യാസം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കിയിട്ടുണ്ട്. രുദ്രപൂരിലെ ജഷ്ൻ-ഇ-മുഹമ്മദി ഘോഷയാത്രയ്ക്കിടെ, മദ്രസകൾ അടച്ചുപൂട്ടിയതിന് ധാമി സർക്കാരിനെതിരെ ത്രിശൂൽ ചൗക്കിലെ മുഫ്തി പുരോഹിതന്മാർ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന്റെ വീഡിയോകൾ രാജ്യത്തും വിദേശത്തും വൈറലായി. പിന്നീട് പോലീസ് ഭരണകൂടം മുഫ്തിയെ റാംപൂരിൽ നിന്ന് അറസ്റ്റ് ചെയ്തു, അടുത്ത ദിവസം, മോശം ഭാഷ ഉപയോഗിച്ച മുഫ്തി മുജീബിന്റെ ഉടമസ്ഥതയിലുള്ള മദ്രസ ജില്ലാ ഭരണകൂടം പൂട്ടി സീൽ ചെയ്തു.
ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ് മദ്രസ പ്രവർത്തിക്കുന്നതെന്നും പുതിയ നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഉത്തരാഖണ്ഡിലെ ധാമി സർക്കാർ മദ്രസ ബോർഡ് നിർത്തലാക്കുകയും ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റി സ്ഥാപിക്കുകയും ചെയ്തതോടെ മദ്രസകൾക്ക് അതോറിറ്റിയിൽ നിന്നും ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡിൽ നിന്നും അംഗീകാരം നേടേണ്ടത് നിർബന്ധമാക്കി. തുടർന്ന് മൗലാന മുഫ്തിമാർ ഉൾപ്പെടെയുള്ള മുസ്ലീം പണ്ഡിതർ ധാമി സർക്കാരിന്റെ ഈ കർശനതയ്‌ക്കെതിരെ അണിനിരന്ന് ഇപ്പോഴും പ്രസ്താവനകൾ പുറപ്പെടുവിക്കുന്നുണ്ട്.
അതേ സമയം തന്നെ ഉത്തരാഖണ്ഡ് മദ്രസ ബോർഡിൽ മുമ്പ് 452 മദ്രസകൾ രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഇനി മുതൽ അവയ്‌ക്ക് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയിൽ നിന്ന് അംഗീകാരം ലഭിക്കണമെന്നും ന്യൂനപക്ഷ വകുപ്പ് സെക്രട്ടറി ഡോ. പരാഗ് മധുകർ ധാകാട്ടെ പറഞ്ഞു. അങ്ങനെയല്ലാത്തവ അടച്ചുപൂട്ടും. ഏകദേശം 200 മദ്രസകളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്പോട്ട് സർവേ നടക്കുന്നുണ്ട്. ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്ത് ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതി വിദ്യാർത്ഥികൾക്ക് പഠിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ പൂർണ്ണമായ രേഖകൾ സമർപ്പിക്കുന്ന മദ്രസകൾക്ക് മാത്രമേ അംഗീകാരം ലഭിക്കൂ എന്ന് ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റി ചെയർമാൻ പ്രൊഫ. സുർജിത് സിംഗ് ഗാന്ധി പറഞ്ഞു. കെട്ടിടത്തിന്റെ ഘടന എന്താണ്, ഒരു മുറിയിൽ എത്ര കുട്ടികൾക്ക് ഇരിക്കാം, വൈദ്യുതി, വെള്ളം, ടോയ്‌ലറ്റുകൾ എന്നിവയ്‌ക്കുള്ള ക്രമീകരണങ്ങൾ എന്തൊക്കെയാണ്, മദ്രസ നടത്തിപ്പുകാരൻ തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആരാണ് തന്നെ സഹായിക്കുന്നതെന്ന് എന്നിവയും പങ്കുവയ്‌ക്കേണ്ടിവരും. മത വിദ്യാഭ്യാസം എങ്ങനെ നൽകണമെന്ന് തീരുമാനിക്കേണ്ട പാഠ്യപദ്ധതിയും അതോറിറ്റി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇനി അതോറിറ്റിയിൽ ഇസ്ലാമിക സ്ഥാപനങ്ങൾ മാത്രമല്ല, സിഖ്, ബുദ്ധ, ക്രിസ്ത്യൻ സ്ഥാപനങ്ങളും ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.