കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. 80 വയസ്സായിരുന്നു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12-ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ടു മാസത്തോളമായി ചികിത്സയിലായിരുന്നു. കിടപ്പിലാകുന്നതിന് രണ്ട് ദിവസം മുമ്പും അബൂബക്കർ പുതിയ പാട്ടിന് ഈണമിട്ടിരുന്നു.
മാപ്പിളപ്പാട്ട് ഗാനശാഖയിൽ മൂവായിരത്തിലധികം ഗാനങ്ങൾക്ക് അബൂബക്കർ ദേവരാജൻ മാസ്റ്ററുടേയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കർ. യേശുദാസ് പാടിയ ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ എസ് ചിത്ര പാടിയ ‘യത്തീമിനതാണീ’ തുടങ്ങിയ ഗാനങ്ങൾ സൂപ്പർഹിറ്റുകളാണ്.
സുജാത, എംജി ശ്രീകുമാർ, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങിയവർ അബൂബക്കറിന്റെ സംവിധാനത്തിൽ പാടിയിട്ടുണ്ട്.
ഈണങ്ങളുടെ സുൽത്താൻ എന്ന പേരിൽ കോഴിക്കോട് അബൂബക്കറിന്റെ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് കിടപ്പിലായത്. കെ വി സുബൈദയാണ് ഭാര്യ. ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന എന്നിവർ മക്കളാണ്.
















