ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രീംകോടതി നിയോഗിച്ച സുരക്ഷാ സമിതി ഇന്ന് പരിശോധന നടത്തും. ദേശീയ ജലവൈദ്യുത കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയാണ് അണക്കെട്ടില്‍ പരിശോധന നടത്തുക.
ഒഡിഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയില്‍ കേരളത്തിന്റെ പുതിയ പ്രതിനിധി. ഗോപാല്‍ ധവാന്‍, എം എല്‍ ശര്‍മ്മ, ഗുല്‍ഷന്‍ രാജ് എന്നിവരാണ് സമിതിയിലുള്ള മറ്റംഗങ്ങള്‍. സംഘം മൂന്നു ദിവസം കുമളിയില്‍ തങ്ങും. പരിശോധനയ്‌ക്കുശേഷം യോഗവും ചേരും. വിഷയത്തില്‍ ഈ മാസം അവസാനം ദല്‍ഹിയില്‍ ഉന്നതല യോഗവും ചേരുന്നുണ്ട്.
കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹർജിയില്‍ 2022 ലാണ് മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷ പരിശോധന നടത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. അണക്കെട്ടിന്റെ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോര്‍ച്ചയുടെ അളവ്, സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത എന്നീ കാര്യങ്ങളാണ് സമിതി പരിശോധിച്ച് വിലയിരുത്തുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കേരളം തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. സമിതിയുടെ തീരുമാനങ്ങള്‍ കേരളത്തിന് അനുകൂലമല്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
















