കണ്ണൂര്‍: സിപിഎം നിയന്ത്രണത്തില്‍ ഇരിട്ടിയില്‍ ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച നോര്‍ത്ത് മലബാര്‍ എഡ്യുക്കേഷന്‍ സൊസൈറ്റിക്കായി പിരിച്ച ഫണ്ടില്‍ വന്‍ വിവാദം കനക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്ന് നടത്തിയ ഫണ്ട് പിരിവാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്. പത്ത് വര്‍ഷം കഴിഞ്ഞിട്ടും കോളജ് യാഥാര്‍ത്ഥ്യമാകാഞ്ഞതിലും സൊസൈറ്റിക്ക്‌വേണ്ടി ഭൂമി വാങ്ങിയ കാര്യത്തിലും വ്യക്തത ഇല്ലെന്ന് ആരോപിച്ച് ഫണ്ട് നല്‍കിയവര്‍ ആരോപണം ഉയര്‍ത്തിയതോടെയാണ് സിപിഎം നേതൃത്വം പ്രതിരോധത്തിലായിരിക്കുന്നത്.
സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ബിനോയി കുര്യന്‍ പ്രസിഡന്റായ സൊസൈറ്റിക്കെതിരെയാണ് ഗുരുതരായ ആരോപണം. 2016ല്‍ ആണ് ഇരിട്ടിയില്‍ കോളേജിനായി ഫണ്ട് പിരിവ് നടക്കുന്നത്. 2017 മാര്‍ച്ചില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് കോളജിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്തു. ജനങ്ങളില്‍ നിന്ന് ലക്ഷങ്ങളുടെ ഫണ്ട് ശേഖരിച്ച് 10 വര്‍ഷം പിന്നിട്ടിട്ടും പണവും കോളജും ഇല്ലാതെ വന്നതോടെയാണ് പണം നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പരാതിയുമായി രംഗത്ത് വരുന്നത്. ആയിരത്തിലധികം പാര്‍ട്ടി ഭാരവാഹികളില്‍ നിന്നും അനുഭാവികളില്‍ നിന്നും വ്യാപാര പ്രമുഖരില്‍ നിന്നും പണം സ്വീകരിച്ചതായി ഇവര്‍ പറയുന്നു.
എ,ബി,സി,ഡി ക്ലാസ് ഷെയറുകളായി പണം പിരിച്ചുവെന്നാണ് പരാതിക്കാരായ ഷെയര്‍ ഹോള്‍ഡേഴ്‌സ് പറയുന്നത്. 1000 രൂപ ആയിരുന്നു ഏറ്റവും കുറഞ്ഞ ഡി ക്ലാസ് അംഗത്വ ഫീസ്. പണം പിരിവിലും പദ്ധതിയുടെ നടത്തിപ്പിലും ഒരു രൂപവും ഇല്ലെന്നാണ് ഇപ്പോള്‍ പരാതി ഉന്നയിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. പണപ്പിരിവിനായി അച്ചടിച്ച രസീത് ബുക്കുകള്‍ ഒന്നും കൃത്യമായി തിരികെ വന്നിട്ടില്ലെന്നും പിരിച്ച പണവും കൃത്യമായി കമ്മിറ്റിയെ ഏല്‍പ്പിച്ചിട്ടില്ലെന്നും തിരിച്ചേല്‍പ്പിക്കാത്ത രസീറ്റ് ബുക്കുകള്‍ ഉള്‍പ്പെടെ തെളിവുകള്‍ നിരത്തിയാണ് നിക്ഷേപകരുടെ പരാതി.
സൊസൈറ്റിയുടെ പേരില്‍ അങ്ങനെ ഒരു സ്ഥലം ഇല്ലെന്നും ആയിരത്തില്‍ അധികം ആളുകളില്‍ നിന്ന് പണം പിരിച്ചിട്ടുണ്ടെന്നും അടുത്തഘട്ടത്തില്‍ പണം പിരിച്ച ആളുകളുടെ പേരുകള്‍ ഉള്‍പ്പെടെ പുറത്തുവിടുമെന്നുമാണ് നിക്ഷേപകര്‍ ഇപ്പോള്‍ പറയുന്നത്. ഇരിട്ടിയില്‍ ഉണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്ന സ്ഥലം മറ്റൊരു വ്യക്തിയുടേതാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് സൊസൈറ്റി വ്യക്തിയുമായി ഒരു വസ്തുവില്പന ഉടമ്പടി ചെയ്തത് മാത്രമാണ് രേഖയായി അവകാശപ്പെടുന്നത്. ഇതിന്റെ നിയമ സാധുത പോലും പരാതിക്കാര്‍ സംശയിക്കുകയാണ്. കോളജ് എന്ന ലക്ഷ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോയെങ്കില്‍ എന്തുകൊണ്ട് 10 വര്‍ഷം പിന്നിട്ടിട്ടും സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് സമാഹരിച്ച തുക തിരികെ നല്‍കുന്നില്ലെന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുകയാണ്.
സിപിഎമ്മിന്റെ ഏരിയ സമ്മേളങ്ങളില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ച ചെയ്യുകയും പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതിയും വന്നതോടെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. പുരുഷോത്തമന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി പറയപ്പെടുന്നുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പിന്നീട് അതില്‍ ആരോപണവിധേയരായവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
26 ലക്ഷം രൂപയാണ് പിരിഞ്ഞു കിട്ടിയതെന്നും ഇരിട്ടിയില്‍ സൊസൈറ്റിക്ക് സ്ഥലം ഉണ്ടെന്നും നോട്ട് നിരോധനവും കോവിഡ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കോളജിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ലെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. നിലവിലുള്ള സ്ഥലം വിറ്റാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന്‍ കഴിയുമെന്നുമാണ് സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരും പറയുന്നത്.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി ആരംഭിച്ച ഹലാല്‍ ഫായിദ പലിശരഹിത സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആരോപണം, കണ്ണൂര്‍ നഗരത്തിലെ തെക്കീബസാറില്‍ കോടിയേരിയുടെ സ്മരണാര്‍ത്ഥമുള്ള കെട്ടിട നിര്‍മാണ ഭൂമിയിടപാടിലെ സാമ്പത്തിക തിരിമറി എന്നിവയ്‌ക്ക് പിന്നാലെ മറ്റൊരു സാമ്പത്തിക തട്ടിപ്പുകൂടി പുറത്തുവന്നതോടെ കണ്ണൂരിലെ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്.











