Pathanamthitta

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

Published by
പ്രത്യേക ലേഖകന്‍

പത്തനംതിട്ട: ഉപരാഷ്‌ട്രപതി ആറന്മുള ഉത്തൃട്ടാതി ജലമേള ഉദ്ഘാടനം ചെയ്യുന്നു എന്നതാണ് ഈ വര്‍ഷത്തെ ജലമേളയുടെ പ്രത്യേകത. 1993ല്‍ കെ.ആര്‍. നാരായണനാണ് ആറന്മുള ജലമേള ഉദ്ഘാടനം ചെയ്ത ആദ്യ ഉപരാഷ്‌ട്രപതി.

ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്വയം സേവകനായ ഉപരാഷ്‌ട്രപതി പതിനാറാം വയസില്‍ ആര്‍എസ്എസിലൂടെയും ഭാരതീയ ജനസംഘത്തിലൂടെയും പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന തമിഴ്‌നാട്ടുകാരനായ മൂന്നാമത്തെ ഉപരാഷ്‌ട്രപതിയാണ് സി.പി. രാധകൃഷ്ണന്‍. ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ സജീവ പ്രവര്‍ത്തകനായി. തൂത്തുക്കുടിയിലെ വി.ഒ. ചിദംബരം കോളജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടി.

രാവിലെ മുതല്‍ ചടങ്ങുകള്‍
ജലോത്സവത്തിന്റെ ഭാഗമായി ആചാരപരമായ ചടങ്ങുകള്‍ രാവിലെ മുതല്‍ ആരംഭിച്ചു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര ശ്രീകോവിലില്‍ നിന്നുള്ള ദീപം ഘോഷയാത്രയായി വാദ്യമേളങ്ങളോടെ രാവിലെ 9.30ന് സത്ര പവലിയനില്‍ എത്തിച്ചേർന്നു. തുടര്‍ന്ന് ജില്ല കളക്ടര്‍ നിസാമുദ്ദീന്‍ പതാക ഉയർത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.

ജലമേള 1.30 മുതല്‍
ആറന്മുള ഉത്തൃട്ടാതി ജലമേള ഇന്ന് ഉച്ച കഴിഞ്ഞ് 1.30നാണ് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുക. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും സംസ്ഥാന മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും സാമുദായിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. തുടര്‍ന്ന് 51 പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന ജലഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയ്‌ക്ക് ഏറ്റവും മുമ്പിലായി ഭഗവാന്റെ തിരുവോണത്തോണി നീങ്ങും. ബി ബാച്ചിലെ 8 പള്ളിയോടങ്ങള്‍ ക്ഷേത്രക്കടവില്‍ നിന്നും വെച്ചുപാട്ടിന്റെ താളത്തില്‍ തുഴഞ്ഞ് സത്രപവലിയനു മുന്നില്‍ എത്തി ചവിട്ടി തിരിച്ച് പരപ്പുഴ കടവിലേക്ക് നീങ്ങും. ബാക്കി ബി ബാച്ച് പള്ളിയോടങ്ങള്‍ എ ബാച്ച് പള്ളിയോടങ്ങള്‍ക്ക് മുന്നിലായി ഘോഷയാത്രയില്‍ പങ്കെടുക്കും.

ജവാന്‍ കടവില്‍ നിന്ന് ആരംഭിക്കുന്ന എ ബാച്ച് പള്ളിയോടങ്ങളുടെ ഘോഷയാത്ര വഞ്ചിപ്പാട്ടും, മുത്തുക്കുടകളുമായി 4 പള്ളിയോടങ്ങള്‍ വീതമുള്ള ബാച്ചുകളായി പവലിയന് മുമ്പിലൂടെ കടന്നുപോകും. ഒപ്പം കേരളീയ കലകള്‍ ഉള്‍പ്പെടുന്ന നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയെ അനുഗമിക്കും. നേവി ഹെലികോപ്റ്ററിന്റെ അഭ്യാസ പ്രകടനവും ഉണ്ടാവും. 3ന് മത്സര വള്ളംകളി ആരംഭിക്കും.

ആധുനിക ക്രമീകരണം
എ ബാച്ചില്‍പ്പെട്ട 35 പള്ളിയോടങ്ങളും ബി ബാച്ചില്‍പ്പെട്ട 16 പള്ളിയോടങ്ങളും അടക്കം 51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുക്കുന്നത്. ഓരോ പള്ളിയോടത്തിന്റെയും സ്റ്റാര്‍ട്ടിങ് പോയിന്റ്ില്‍ നിന്ന് ഫിനിഷിങ് പോയിന്റില്‍ എത്തുന്ന സമയം ആധുനിക ഡിജിറ്റല്‍ സംവിധാനത്തിലൂടെ രേഖപ്പെടുത്തി ഏറ്റവും കുറഞ്ഞ സമയത്തില്‍ എത്തുന്ന 4 പള്ളിയോടങ്ങളെ തെരഞ്ഞെടുത്ത് ഫൈനല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കും. എന്നാല്‍ മത്സര നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പള്ളിയോടങ്ങളെയും പുറത്തു നിന്നുള്ള കൂലി തുഴച്ചിലുകാര്‍ ഉള്ള പള്ളിയോടങ്ങളെയും ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കും.

സുരക്ഷാ ക്രമീകരണം
പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റെസ്‌ക്യൂ സംവിധാനത്തിന്റെ ഭാഗമായി ഫയര്‍ ഫോഴ്സ് സ്‌ക്യൂബ സംഘം പരപ്പുഴ കടവു മുതല്‍ പടിഞ്ഞാറ് ജവാന്‍ കടവുവരെ ശക്തമായ നിരീക്ഷണം നടത്തും. പള്ളിയോടങ്ങള്‍ മറിയുകയൊ ആരെങ്കിലും വെള്ളത്തില്‍ വീഴുകയൊ ചെയ്താല്‍ രക്ഷിക്കാന്‍ മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവ ഫിനിഷിങ് പോയിന്റ് മുതല്‍ സ്റ്റാര്‍ട്ടിങ് പോയിന്റ് വരെ സജ്ജമാക്കിയിട്ടുണ്ട്. പരിചയ സമ്പന്നരായ മുങ്ങല്‍ വിദഗ്‌ദ്ധര്‍ അടങ്ങിയ സംഘമാണ് ഇത് നിയന്ത്രിക്കുന്നത്.

ട്രോഫികളുടെ പ്രളയം
മത്സരത്തിലെ വിജയികളെ കാത്ത് ട്രോഫികളുടെ നീണ്ട നിരതന്നെയുണ്ട്. എ, ബി ബാച്ച് മത്സര വിജയികള്‍ക്ക് ഓടില്‍ തീര്‍ത്ത ഗീതോപദേശ ശില്‍പ്പം മന്നം ട്രോഫിയായി സമ്മാനിക്കും. ഏറ്റവും നല്ല രീതിയില്‍ പാടി തുഴയുന്നവര്‍ക്കും, ഏറ്റവും നല്ല ചമയം ഉള്ളവര്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്കും. എ, ബി ബാച്ചില്‍പ്പെട്ട ഒന്നാം സ്ഥാനക്കാര്‍ക്ക് ആര്‍. ശങ്കര്‍ മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും. ഇക്കുറി ആറന്മുള ഗ്രാമപഞ്ചായത്തിന്റെ വക ട്രോഫിയും ഉണ്ടാകും.

Recent Posts