കണ്ണൂർ ; ആർഎസ്എസ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിനു ബദലായി കോളജ് തുടങ്ങാൻ സിപിഎം ശേഖരിച്ച പണം തിരിമറി നടത്തിയതായി സൂചന . ധനസമാഹരണം നടത്തി 10 വർഷം പിന്നിട്ടിട്ടും സ്ഥാപനം യാഥാർഥ്യമാകുകയോ കോളജിന് അനുയോജ്യമായ സ്ഥലം വാങ്ങുകയോ ചെയ്തിട്ടില്ല. സാധാരണക്കാർ മുതൽ സമ്പന്നർ വരെ ഇതിൽ പണം മുടക്കിയിട്ടുണ്ട്.
ഒരു ലക്ഷം മുതൽ 1000 രൂപ വരെയുള്ള ഷെയറുകളാണു ചേർത്തത്. എ ക്ലാസ് അംഗത്വത്തിന് ഒരു ലക്ഷം രൂപ, ബി ക്ലാസിന് 50,000 രൂപ, അതിനു താഴേക്ക് 25,000, 10,000, 1000 രൂപ എന്നിങ്ങനെയാണ് ഈടാക്കിയത്. 10,000 പേരെയെങ്കിലും ഇത്തരത്തിൽ അംഗങ്ങളായി ചേർത്തിട്ടുണ്ടെന്നാണു വിവരം.
കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ വിഷയം ചർച്ചയായിരുന്നു. അതിനു മുൻപ് പരാതി ജില്ലാ നേതൃത്വത്തിനു മുന്നിലെത്തിയെങ്കിലും രണ്ടംഗ കമ്മിഷൻ അന്വേഷിച്ചതല്ലാതെ തുടർനടപടി ഉണ്ടായില്ല .
2015 ൽ ഇരിട്ടി കേന്ദ്രമാക്കിയാണ് നോർത്ത് മലബാർ എഡ്യൂക്കേഷനൽ സൊസൈറ്റിയെന്ന പേരിൽ ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. അന്നത്തെ ഇരിട്ടി സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണിത്. പാർട്ടിയുടെ സംഘടനാ സംവിധാനം ഉപയോഗിച്ചായിരുന്നു പിരിവ്.
എഡ്യൂകെയർ അക്കാദമി സ്ഥാപിക്കാൻ 2017 മാർച്ച് 18ന് ഇരിട്ടിയിൽ വേദിയൊരുക്കി കെട്ടിട ശിലാസ്ഥാപനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും നടത്തി. ഇരിട്ടി ടൗണിൽ സ്ഥലത്തിന് അഡ്വാൻസ് നൽകിയിട്ടുണ്ടെന്നു പറഞ്ഞാണ് പരിപാടി നടത്തിയത്. വർഷങ്ങൾ പിന്നിട്ടിട്ടും പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിട്ടിട്ടില്ല. ട്രസ്റ്റ് സ്വന്തം പേരിൽ ഭൂമി വാങ്ങിയതായും വിവരമില്ല.
എന്നാലിപ്പോൾ പിരിച്ചെടുത്ത പണമെവിടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ വന്നതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദം, ഹലാൽ ഫായിദ പലിശരഹിത സ്ഥാപനത്തിനു സംഭവിച്ച വീഴ്ച, കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ലോക്കൽ കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്റെ നിർമാണത്തിനായി നടത്തിയ ഭൂമിയിടപാടിലെ സാമ്പത്തിക തിരിമറി എന്നിവയ്‌ക്കു പിന്നാലെയാണ് കണ്ണൂരിൽ സിപിഎം മറ്റൊരു സാമ്പത്തിക ആരോപണം നേരിടുന്നത്.
















