കാഠ്മണ്ഡു: നേപ്പാളില്‍ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തെയും അതിജീവിച്ച് ഒരു വീട്. രണ്ടാം നിലവരെ ചെളിയും വെള്ളവും എത്തിയിട്ടും തകരാതെ നിന്ന വീടാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ജലപ്രവാഹത്തില്‍ ഭയന്ന് രണ്ടാം നിലയുടെ ബാല്‍ക്കണിയില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സമീപത്തെ കെട്ടിടങ്ങളെല്ലാം നാമവശേഷമായിട്ടും ഈ ഒരു കെട്ടിടം മാത്രം പ്രളയത്തെ അതിജീവിച്ചു. കെട്ടിടത്തിന്റെ മുകളിലേക്കും ഒഴുകിയെത്തിയ ജലം ശക്തമായി തെറിക്കുന്നുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന മൂന്ന് പേരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ നേപ്പാളില്‍ പ്രളയത്തിന് കാരണമായ ഹിമപാതത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ ഷീസാങ് സ്വയംഭരണ പ്രദേശത്തുള്ള ഗിറോങ് കൗണ്ടി മലനിരകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനോദസഞ്ചാരിയുടെ മൊബൈല്‍ ക്യാമറയിലാണ് ഹിമപാതത്തിന്റെ ദൃശ്യങ്ങള്‍ അവിചാരിതമായി പതിയുകയായിരുന്നു. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടന്‍ ഹസാര്‍ഡ്‌സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ കാങ് ഷിചാങ് ആണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത് ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായി ശാസ്ത്രജ്ഞര്‍ നേരത്തെ അടയാളപ്പെടുത്തിയ അതേമേഖല തന്നെയാണ് വിനോദസഞ്ചാരി പകര്‍ത്തിയ വീഡിയോയിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
നേപ്പാള്‍ അതിര്‍ത്തിയിലുണ്ടായ കനത്ത ഹിമപാതമാണ് ചൈനയിലെ ഗിറോങ് പോര്‍ട്ടിലേക്ക് ദുരന്തം വിതച്ച തുടര്‍ച്ചയായ സംഭവവികാസങ്ങള്‍ക്ക് കാരണമായതെന്ന് ചൈനീസ് ശാസ്ത്രജ്ഞരും സ്ഥിരീകരിച്ചു. നേപ്പാളിലെ മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 5140 മീറ്റര്‍ ഉയരത്തില്‍ ഏതാണ്ട് 6,20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള മഞ്ഞുമലയാണ് ഇടിഞ്ഞു വീണത്. വന്‍തോതില്‍ ഇടിഞ്ഞിറങ്ങിയ മഞ്ഞും പാറകളും മണ്ണും താഴ്വരകളിലൂടെ കുത്തിയൊലിച്ച് അതിശക്തമായ ചെളിപ്രവാഹമായി. ഏഴ് മിനിറ്റുകള്‍ കൊണ്ട് 3300 മീറ്ററോളം താഴ്ചയിലേക്ക് ഈ അവശിഷ്ടങ്ങള്‍ കുതിച്ചെത്തി ഗിറോങ് പോര്‍ട്ട് പ്രദേശത്ത് വന്‍ നാശം വിതച്ചു.












