കാഠ്മണ്ഡു: ഭോട്ടെ കോശി നദിയിലുണ്ടായ പ്രളയത്തിൽപ്പെട്ട് കൊല്ലപ്പെടുകയും അഴുകിയ നിലയിൽ കണ്ടെത്തുകയും ചെയ്ത 229 പേരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ നേപ്പാളിലെ ചിത്വാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. തിരിച്ചറിയാൻ കഴിയാത്തതും ബന്ധുക്കൾ അവകാശപ്പെടാത്തതുമായ മൃതദേഹങ്ങളാണ് പകർച്ചവ്യാധി ഭീഷണിയെ തുടർന്ന് ഭരത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിലെ ദേവ്ഘട്ടിൽ സംസ്‌കരിക്കുന്നത്.
ശനിയാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം പ്രളയത്തിൽപ്പെട്ട് മരിച്ച 626 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. ഇതിൽ ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ച ചിത്വാനിൽ, ആവശ്യത്തിന് ശീതീകരണ സംവിധാനങ്ങളോ സ്ഥലസൗകര്യമോ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. മൃതദേഹങ്ങൾ താൽക്കാലിക സംവിധാനങ്ങളിലാണ് സൂക്ഷിച്ചിരുന്നത്.
മൃതദേഹങ്ങൾ കൂടുതൽ അഴുകുന്നതും ദുർഗന്ധം വമിക്കുന്നതും വൻതോതിൽ രോഗങ്ങൾ പടരാനും പകർച്ചവ്യാധിക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. തുടർന്നാണ് ചിത്വാൻ ജില്ലാ സെക്യൂരിറ്റി കമ്മിറ്റി മൃതദേഹങ്ങൾ തുറസ്സായ സ്ഥലത്ത് സംസ്‌കരിക്കാൻ തീരുമാനിച്ചത്. എന്നാൽ, സംസ്‌കാരത്തിന് മുമ്പ് എല്ലാ മൃതദേഹങ്ങളിൽ നിന്നും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുമെന്നും, ഭാവിയിൽ ബന്ധുക്കൾ എത്തിയാൽ തിരിച്ചറിയാൻ സഹായിക്കുന്ന രീതിയിൽ കൃത്യമായ റെഫറൻസ് നമ്പറുകൾ രേഖപ്പെടുത്തി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.
















