ഖാണ്ഡവ വനത്തില്‍ ജീവിച്ചിരുന്ന ഒരു ശാര്‍ങ്ഗപ്പക്ഷി ആയിരുന്നു ജരിത. യമുനാ തീരത്തുള്ള വൃക്ഷ-പക്ഷി- മൃഗ-ജീവി സഞ്ച യമായിരുന്ന മഹാരണ്യമായിരുന്നു ഖാണ്ഡവ വനം.
ജീവിവര്‍ഗ്ഗങ്ങളില്‍ ഉന്നത സ്ഥാനമുള്ള മനുഷ്യരെപ്പോലെ ചിന്തിക്കുകയും സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്ന ദിവ്യമായ പക്ഷി വര്‍ഗ്ഗമായിരുന്നു ശാര്‍ങ്ഗക്കിളികള്‍. വേദജ്ഞാനികളും സൂക്ഷമദൃക്കുകളും ദിവ്യരും ആയ ഐതിഹാസിക പക്ഷി വര്‍ഗ്ഗമായാണ് ശാര്‍ങ്ഗ പക്ഷികള്‍ പുരാണങ്ങളില്‍ പറയപ്പെടുന്നത്. ജരിത എന്ന ശാര്‍ങ്ഗപക്ഷി ഒരു അമ്മക്കിളി ആയിരുന്നു.
പാണ്ഡവര്‍ ഇന്ദ്രപ്രസ്ഥത്തില്‍ വസിക്കവേ ഒരു വേനല്‍ കാലത്ത് അത്യുഷ്ണം സഹിക്കാതെ, സുഹൃദ്ജനങ്ങളോടും കുടുംബങ്ങളോടും ഒപ്പം എല്ലാവരും നദീസ്‌നാനത്തിന് യമുനാ തീരത്ത് എത്തി. ഖാണ്ഡവവനത്തിന്റെ അസാമാന്യ ഭംഗി ആസ്വദിച്ച് നടന്ന കൃഷ്ണാര്‍ജുനന്‍ ന്മാരുടെ മുന്നില്‍ അഗ്‌നിദേവന്‍ പ്രത്യക്ഷപ്പെട്ടു. ഈ ഖാണ്ഡവവനം ദഹിപ്പിക്കാന്‍ തന്നെ സഹായിക്കണമെന്ന് അഗ്‌നിദേവന്‍ കൃഷ്ണാര്‍ജുനന്‍മാരോട് ആവശ്യപ്പെട്ടു. അഗ്‌നിയെ ഇക്കാര്യത്തില്‍ സഹായിക്കാമെന്ന് കൃഷ്ണാര്‍ജുനന്‍മാര്‍ ഉറപ്പു കൊടുത്തു.
ശ്വേതകി എന്ന രാജാവ് നൂറുവര്‍ഷം നീണ്ടുനിന്ന യാഗം നടത്തിയപ്പോള്‍, തുടര്‍ച്ചയായി ഹവിസ് സ്വീകരിച്ച് അസുഖബാധിതനായ അഗ്‌നിയുടെ അസുഖം മാറാന്‍, ദേവശത്രുക്കള്‍ വാഴുന്ന ഖാണ്ഡവവനം ഭക്ഷണമാക്കുവാന്‍ ബ്രഹ്‌മാവാണ് നിര്‍ദ്ദേശിച്ചിത്. ദേവേന്ദ്രന്റെ സുഹൃത്തായ തക്ഷകന്‍ കുടുംബസമേതം അവിടെ വസിക്കുന്നതുകൊണ്ട് ഖാണ്ഡവവനം ദഹിപ്പിക്കാനുള്ള അഗ്‌നിയുടെ ശ്രമങ്ങളെല്ലാം ഇന്ദ്രന്‍ പരാജയപ്പെടുത്തിയിരുന്നു.
ആ സമയത്ത് നിരായുധരായിരുന്ന കൃഷ്ണാര്‍ജുനന്മാര്‍ക്ക് അഗ്‌നി, വരുണനില്‍ നിന്ന് അശ്വ സഹിതമായ കീശധ്വജമുള്ള രഥവും ഗാണ്ഡീവമെന്ന വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയേയും അര്‍ജുനന് വാങ്ങിനല്‍കി. ശ്രീകൃഷ്ണന് ചക്രായുധവും നല്‍കി. ആയുധലബ്ധരായ കൃഷ്ണാര്‍ജുനന്മാര്‍ പൗരുഷം കൊണ്ട് നേടാനാകുന്നത് തങ്ങള്‍ ചെയ്തു തരാമെന്ന് അഗ്‌നിയോട് വാഗ്ദാനം ചെയ്തു. അങ്ങനെ അഗ്‌നി ഖാണ്ഡവദഹനം ആരംഭിച്ചു.
മുനിശ്രേഷ്ഠനായ മന്ദപാലന്‍ പിതൃലോകം ഗമിച്ചപ്പോള്‍ അദ്ദേഹത്തിന് അവിടെ തപസ്സിന്റെ പുണ്യമൊന്നും കിട്ടിയില്ല. സന്തതിയുണ്ടെങ്കിലേ പിതൃലോകങ്ങള്‍ സഫലമാകൂ. ‘പും’ എന്ന നരകത്തില്‍ നിന്ന് പിതാവിനെ രക്ഷിക്കുന്നത് പുത്രനാണ്. വീണ്ടും ജന്മമെടുത്ത് സന്തതിക്കായി പരിശ്രമിക്കുക എന്ന് ദേവകള്‍ മുനിയോട് നിര്‍ദ്ദേശിച്ചു. ബഹുപുത്രന്മാര്‍ ഉണ്ടാകാന്‍ പക്ഷിയായി ജനിച്ച മന്ദപാലമഹര്‍ഷി ജരിത എന്ന ശാര്‍ങ്ഗപ്പക്ഷിയെ ഇണയാക്കി ജീവിച്ച് നാലു സന്താനങ്ങളെ സമ്മാനിച്ച ശേഷം ലപിത എന്ന ശാര്‍ങ്ഗ പ്പക്ഷിയോടൊപ്പം പോയി. ജാരിതാരി, സ്തംബ മിത്രന്‍, സാരിസൃക്കന്‍, ദ്രോണന്‍ എന്നീ നാല് മക്കളെ സംരക്ഷിച്ചുകൊണ്ട് ജരിത എന്ന അമ്മപ്പക്ഷി കഴിഞ്ഞത് ഈ ഖാണ്ഡവ വനത്തില്‍ ആയിരുന്നു. ഖാണ്ഡവം കത്തിയതോടെ ചിറകുമുളയ്‌ക്കാത്ത കുഞ്ഞുങ്ങളെ എങ്ങനെ രക്ഷിക്കുമെന്നറിയാതെ ജരിത വിഷമിച്ചു.
ആ അഗ്‌നിയില്‍പ്പെട്ട മയാസുരനെ അര്‍ജുനന്‍ രക്ഷിച്ചു. തക്ഷകന്‍ ആ സമയത്ത് കുരുക്ഷേത്രത്തില്‍ ആയിരുന്നതിനാല്‍ രക്ഷപ്പെട്ടു. തക്ഷകന്റെ മകന്‍ ആയ അശ്വസേനനെ രക്ഷിക്കാന്‍ അമ്മ വാല്‍ മുതല്‍ തല വരെ വിഴുങ്ങി കാടിനു വെളിയിലേക്ക് വന്നു. അര്‍ജുനന്‍ അശ്വസേനന്റെ തല വെട്ടിയിട്ടു. അഗ്‌നിയില്‍ നിന്ന് രക്ഷനേടാനുള്ള ജീവികളുടെ ആര്‍ത്തനാദം കൊണ്ട് വനപ്രദേശം നിറഞ്ഞു. ഖാണ്ഡവവനം രക്ഷിക്കാനായി ഇന്ദ്രന്‍ പേമാരി പെയ്യിച്ചു. പല വിധത്തില്‍ അര്‍ജുനനെ തടയാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.
കൂട് ഇരിക്കുന്ന വൃക്ഷത്തിന് ചുവട്ടില്‍ ഉള്ള എലി മടയില്‍ മക്കളെ ഓരോരുത്തരെയും കൊണ്ട് വെച്ച് മണ്ണു കൊണ്ട് മൂടാം എന്നും അഗ്‌നി കുറയുമ്പോള്‍ മണ്ണുമാറ്റി നിങ്ങളെ രക്ഷിക്കാം എന്നും ജരിത കുഞ്ഞുങ്ങളോട് പറഞ്ഞു. എലി മടയില്‍ നിന്ന് എലിയെ ഒരു പരുന്ത് കഴിഞ്ഞ ദിവസം പിടിച്ചുകൊണ്ടുപോയി തിന്നുന്നത് താന്‍ കണ്ടതാണെന്നും മടയില്‍ ഇപ്പോള്‍ എലിയില്ലെന്നും ജരിത പറഞ്ഞു. ഈ കാര്യം വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും എലിയുടെ ആഹാരമാകുന്നത് ഓര്‍ക്കാന്‍ വയ്യെന്നും അഗ്‌നിയില്‍ വെന്തുമരിക്കുന്നതാണ് അതിലും ഭേദം എന്നും മക്കള്‍ നാലുപേരും ജരിതയോടു പറഞ്ഞു. അമ്മയ്‌ക്ക് ഇനിയും മക്കള്‍ ഉണ്ടാകുമെന്നും തങ്ങളെ ഓര്‍ത്ത് സ്വന്തം ജീവന്‍ നശിപ്പിക്കരുതെന്നും ഇവിടെ നിന്ന് രക്ഷപ്പെടണമെന്നും ജരിതയെ മക്കള്‍ നാല്‍വരും ഉപദേശിച്ചു. അതോടെ, അതീവ വിഷമത്തോടെയാണെങ്കിലും ജരിത അവിടെ നിന്ന് പറന്നു പോയി.
ലപിതയോടൊപ്പമായിരുന്ന മന്ദപാലന്‍ ഈ സമയം ജരിതയുടെയും മക്കളുടെയും അപകടാവസ്ഥ ഓര്‍ത്ത് അഗ്‌നിദേവന്റെ പാദം നമിച്ച് മക്കളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അഗ്‌നി അപ്പോള്‍ മറുപടി നല്‍കിയില്ല. കുഞ്ഞുങ്ങളുടെ കൂടിനടുത്തെത്തിയ അഗ്‌നിയെ നാലു കിളിക്കുഞ്ഞുങ്ങളും സ്തുതിച്ചു. ഈ സ്തുതികേട്ട് സന്തുഷ്ടനായ അഗ്‌നി മന്ദപാലന്റെ അപേക്ഷ ഓര്‍മ്മിച്ചു. അതോടെ പക്ഷിക്കുഞ്ഞുങ്ങളുടെ കൂടിനെ ഗ്രസിക്കാതെ അഗ്‌നി ഒഴിഞ്ഞുപോയി. തീയൊതുങ്ങിയപ്പോള്‍ ജരിത മക്കളെ തേടിയെത്തി. ലപിതയുടെ അസൂയ നിറഞ്ഞ വാക്കുകേട്ട് അവിടെ നില്‍ക്കാതെ മന്ദപാലനും കുഞ്ഞുങ്ങളെ അന്വേഷിച്ച് എത്തി. മക്കളെ ജീവനോടെ കണ്ട് രണ്ടുപേരും ആശ്വസിച്ചു. പക്ഷികളായി ജനിച്ച നിങ്ങള്‍ നാലുപേരുടെയും ജന്മമോക്ഷം നല്‍കാമെന്ന് അഗ്‌നി തനിക്ക് വാക്കുനല്‍കിയ കാര്യം മന്ദപാലന്‍ മക്കളെ അറിയിച്ചു. പരപുരുഷബന്ധവും സാപത്‌ന്യ ദോഷവുമാണ് സ്ത്രീകളുടെ പരലോകവാസത്തെ ദുഷിപ്പിക്കുന്നത്. അതുകൊണ്ട് ഇനി എവിടെയും ആരുടെ കൂടെയും പോകാതെ മക്കളുമായി സന്തോഷത്തോടെ കഴിയാമെന്ന് മന്ദപാലന്‍ തീരുമാനിച്ചു. കുറച്ചു നാളുകള്‍ക്കുശേഷം മറ്റൊരു ദേശത്തേക്ക് അവര്‍ പറന്നുപോയി.
പക്ഷിയാണെങ്കിലും പ്രതിസന്ധിഘട്ടത്തിലും ജരിത മാതൃധര്‍മ്മത്തില്‍ നിന്ന് അല്പം പോലും വ്യതിചലിച്ചില്ല. ഏതു ജീവിയായാലും മക്കളെ ഒറ്റയ്‌ക്ക് സംരക്ഷിക്കേണ്ടി വരുന്നത് ഭാരിച്ച ചുമതലയാണ്. അത് ഏറ്റെടുത്ത് ജീവിച്ചു വിജയിച്ച ജരിത എന്ന അമ്മ പക്ഷിയുടെ സ്ഥാനം എന്നും മഹത്സ്ഥാനത്തുതന്നെയാണ്. ഉള്ളിലും പുറത്തും ഉള്ള അഗ്‌നി എക്കാലവും നിലനില്‍ക്കില്ലെന്നും നല്ലകാലം ഏവര്‍ക്കുംവരുകതന്നെ ചെയ്യുമെന്ന സത്യവും മഹാഭാരതത്തിലെ ജരിതോപാഖ്യാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
















