ഭൗതിക മേഖലയില്‍ നേടിയ വിസ്മയകരമായ പുരോഗതികള്‍ക്കിടയിലും ലോകം നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളും പ്രതിസന്ധികളുമാണ്. യുദ്ധ ഭീഷണികളും മതഭീകരവാദ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം ഇതിലുള്‍പ്പെടും. സംഘര്‍ഷ നിര്‍ഭരമായ ഈ സാഹചര്യത്തില്‍ വലിയ ഔദാര്യവും ഹൃദയ വിശാലതയും വിവേകവുമുള്ള രാഷ്‌ട്ര നായകരേയും ജനതയേയുമാണ് ഇന്ന് ലോകത്തിനാവശ്യം. രാഷ്‌ട്രത്തലവന്മാര്‍ ചൊരിയുന്ന ഔദാര്യത്തിന്റെ അമൃതവര്‍ഷത്തില്‍ ജനങ്ങള്‍ക്ക് ഭയരഹിതരായി ജീവിക്കാന്‍ കഴിയണം. ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനമായ ഉപനിഷത്തുക്കളില്‍ കാണാന്‍ കഴിയുന്നത് സര്‍വ്വകാല പ്രസക്തമായ ഈ ഉദാരചിന്തയുടെ അഗ്‌നിയാണ്. എല്ലാ തിന്മകളേയും അനീതികളേയും അധര്‍മ്മത്തേയും ഭസ്മമാക്കുന്നതാണ് ഈ അഗ്‌നി. മനുഷ്യനോട് മാത്രമല്ല, സര്‍വ്വ ജീവജാലങ്ങളോടും കരുണയും ബഹുമാനവും സ്നേഹവും കാണിക്കണമെന്നാണ് ഉപനിഷത്തുക്കള്‍ പഠിപ്പിക്കുന്നത്. മനുഷ്യനിലും സര്‍വ്വചരാചരങ്ങളിലും കുടികൊള്ളുന്നത് ഒരേ അഖണ്ഡചൈതന്യത്തിന്റെ അംശംതന്നെയാണെന്ന അദ്വൈതചിന്തയാണ് ഈ ദര്‍ശനത്തിന്റെ അടിസ്ഥാനം.
ആധുനിക ശാസ്ത്രം പൂര്‍ണ്ണമായിട്ടല്ലെങ്കില്‍പോലും അദ്വൈതദര്‍ശനത്തിന്റെ വഴിയിലേക്ക് മെല്ലെ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ആധുനിക കാലത്തെ വിഖ്യാതനായ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പറയുന്നത് എല്ലാ ജീവജാലങ്ങളേയും കാരുണ്യപൂര്‍വ്വം തഴുകിനില്‍ക്കുന്ന ഒരു ഏക തത്വത്തിന്റെ കണ്ടുപിടുത്തം ഇന്ന് അനിവാര്യമാണെന്നാണ്. ഇതിന് കൊടുത്തിട്ടുള്ള പേര് ‘എ തിയറി ഓഫ് എവരിതിങ്ങ്” എന്നാണ്. ഹോക്കിങ് നിര്‍ദ്ദേശിക്കുന്ന ഈ സിദ്ധാന്തം നമ്മുടെ ബ്രഹ്‌മസങ്കല്‍പ്പങ്ങള്‍ക്ക് ഏതാണ്ട് സമമാണെന്ന് പറയാം. അങ്ങനെയൊരു സര്‍വ്വാധാരമായ തത്വം ആവിഷ്‌കരിക്കാന്‍ യുറോപ്യന്‍ ചിന്തകന്മാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്റ്റീഫന്‍സ് ഹോക്കിങ്ങിന്റെ ഈ നിരീക്ഷണം ആധുനിക ശാസ്ത്രത്തിന്റെ ഗതിയില്‍ സംഭവിക്കാന്‍ പോകുന്ന ശുഭകരമായൊരു വ്യതിയാനത്തിന്റെ സൂചനകൂടിയാണ്.
പ്രപഞ്ച ജീവിതമാണ് മഹാഭാരതത്തില്‍ വ്യാസന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മുഴുവന്‍ ലോകത്തിനും ബാധകമാകേണ്ട ധര്‍മ്മാനുഷ്ഠാനമെന്ന അതിവിശിഷ്ടമായ തത്വചിന്തയാണ് ഇതില്‍ ഉള്‍ചേര്‍ത്തിരിക്കുന്നത്. വ്യക്തിയും കുടുംബവും സമൂഹവും രാജ്യവും ലോകവും നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ഈ തത്വചിന്തയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി നമുക്കായി വ്യാസന്‍ നിര്‍ണ്ണയിച്ചുനല്‍കിയിട്ടുണ്ട്. മഹാഭാരതം വ്യാസന്‍ വിഭാവനം ചെയ്തിട്ടുള്ള രീതിയില്‍ വായിച്ചുമനസ്സിലാക്കി അതിനോട് തന്മയീഭവിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഇതെല്ലാം നമുക്ക് ബോധ്യമാവൂ എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.
വനത്തില്‍ നിന്നും കുന്തിയും അഞ്ച് മക്കളും മഹര്‍ഷിമാരോടൊപ്പം ഹസ്തിനാപുരിയില്‍ എത്തുമ്പോള്‍ അവരെ നേരില്‍ക്കാണാന്‍ വന്‍ജനസഞ്ചയം അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുന്തിയേയും മക്കളേയും കണ്ടതോടെ ജനങ്ങള്‍ വാവിട്ട് നിലവിളിച്ചു. അവരുടെ പ്രിയപ്പെട്ട രാജാവായിരുന്ന പാണ്ഡുവിന്റെ ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞാണ് അവര്‍ കരഞ്ഞത്. പാണ്ഡുവിന്റെ പ്രജകളോടുള്ള പെരുമാറ്റം സ്നേഹവാല്‍സല്യങ്ങള്‍ നിറഞ്ഞതായിരുന്നു. ജനങ്ങള്‍ക്ക് ഏതുസമയത്തും പ്രാപ്യനായിരുന്ന രാജാവായിരുന്നു പാണ്ഡു. അതുകൊണ്ടുതന്നെ ആ രാജാവിന്റെ വിയോഗം ജനങ്ങള്‍ക്ക് താങ്ങാനായില്ല. അഞ്ച് മക്കളേയും ആലിംഗനം ചെയ്ത ഭീഷ്മര്‍ അവരേയും കൊണ്ട് കൊട്ടാരത്തിലേക്ക് പോയി. പാണ്ഡുവിന്റേയും മാദ്രിയുടേയും ബലികര്‍മ്മങ്ങള്‍ പന്ത്രണ്ട് ദിവസംകൊണ്ട് പൂര്‍ത്തിയായി. ഈ പന്ത്രണ്ട് നാള്‍ രാജ്യത്ത് ദുഃഖാചരണമായിരുന്നു.
കുന്തിയും മക്കളും സാധാരണ ജീവിതത്തിലേക്ക് മടങ്ങി. കൊട്ടാരത്തിലെ തുടര്‍ന്നുള്ള ദിവസങ്ങള്‍ സംഭവബഹുലമായിരുന്നു. കുട്ടികളില്‍ മൂത്തയാള്‍ ധര്‍മ്മപുത്രരായിരുന്നു. ഭീമനും ദുര്യോധനനും സമപ്രായക്കാരായിരുന്നു. ഇരുവരുടേയും ജനനം ഒരു ദിവസമായിരുന്നു. ആറ് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഈ കുട്ടികള്‍ക്കിടയില്‍ കടുത്ത കിടമത്സരമായിരുന്നു നടന്നത്. ലീലാവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ഭീമനും ദുര്യോധനനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. ഇവര്‍ തമ്മിലുള്ള ശത്രുത നാള്‍ക്കുനാള്‍ വളര്‍ന്നു. കാലം കടന്നുപോകവേ അവരുടെ വളര്‍ച്ചയേക്കാള്‍ പ്രമുഖമായി വളര്‍ന്നത് അവരുടെ ശത്രുതയായിരുന്നു. താന്‍ ഇതുവരെ അനുഭവിച്ചിരുന്ന സുഖഭോഗങ്ങളെല്ലാം പഴയൊരവകാശത്തിന്റെ പേരില്‍ കവര്‍ന്നെടുക്കാന്‍ വന്നിട്ടുള്ള വൈരികള്‍ എന്ന നിലയിലാണ് ദുര്യോധനന്‍ പാണ്ഡവരെ കണ്ടിരുന്നത്.
പാണ്ഡവരും കൗരവരും തമ്മില്‍ നടന്ന ആരോഗ്യകരമല്ലാത്ത മത്സരങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കാന്‍ യുധിഷ്ഠിരന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഇവര്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍നിന്നെല്ലാം മാറി പരമമായ ശാന്തതയോടെ ഇരിക്കുന്ന യുധിഷ്ഠിരനെയാണ് പലപ്പോഴും കണ്ടിരുന്നത്. ഈ ശാന്തത ഭയമില്ലായ്‌മയുടെ ലക്ഷണം കൂടിയായിരുന്നു. ഒരു ധീരന്റെ ലക്ഷണമാണ് ഈ ശാന്തത. ലോകത്തിലെ കാമ്യവസ്തുക്കള്‍ കണ്ട് അതിന്റെ പിന്നാലെ പോകാത്തതും, പ്രതികൂല വികാരങ്ങളുടെ നേരെ കാണിക്കുന്ന അസാധാരണമായ ശാന്തതയും ധീരന്റെ പ്രത്യേകതകളാണ്. അങ്ങനെ നോക്കുമ്പോള്‍ പാണ്ഡവരിലെ ഏറ്റവും ധീരന്‍ ധര്‍മ്മപുത്രരായിരുന്നു എന്ന് കാണാം. ഈ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് കായികമായ തന്റേടം ഇല്ലാത്ത ഒരു ഭീരുവായി വിമര്‍ശകന്മാര്‍ യുധിഷ്ഠിരനെ കണ്ടത്.
ദുര്യോധനനുമായി ഒരു സംഘര്‍ഷത്തിന് അവസരമുണ്ടായാല്‍ അത് ഒരിക്കലും ഭീമന്‍ പാഴാക്കിയിരുന്നില്ല. ഇതോടെ തന്റെ നിതാന്ത ശത്രുവിനെ വധിക്കാന്‍ ദുര്യോധനന്‍ തീരുമാനിച്ചു. ഇതിനായി പ്രമാണകോടി എന്ന ഗംഗാതീരത്തുള്ള സ്ഥലത്തേക്ക് ദുര്യോധനന്‍ ഒരു ഉല്ലാസയാത്ര ആസൂത്രണം ചെയ്തു. അവിടെ ഗംഗയില്‍ വിവിധ തരത്തിലുള്ള ജലക്രീഡകള്‍ക്കും ദുര്യോധനന്‍ അവസരം ഒരുക്കി. പ്രമാണകോടിയിലെത്തിയ പാണ്ഡവരും കൗരവരും ഉത്സാഹത്തോടെ ജലക്രീഡകളില്‍ മുഴുകി. ഇതിനിടയില്‍ ഭീമനെ കരയിലേക്ക് വിളിച്ച് ഉഗ്രവിഷം കലര്‍ത്തിയ ആഹാരം ദുര്യോധനന്‍ ഭീമന് നല്‍കി. ഇത് കഴിച്ച ഭീമന്‍ ബോധരഹിതനായി പുഴയില്‍ വീണു. പുഴയുടെ ആഴങ്ങളിലേക്ക് താഴ്ന്നുപോയ ഭീമന്‍ നാഗലോകത്ത് എത്തി. അവിടെയെത്തിയ ഭീമനെ സര്‍പ്പങ്ങള്‍ ദംശിച്ചു.
സ്ഥാവരവിഷത്തിലേക്ക് ജംഗമവിഷം വ്യാപിപ്പിച്ചാല്‍ രണ്ട് വിഷവും ഇല്ലാതാകുമെന്ന ഒരു തത്വം വിഷചികിത്സയിലുണ്ട്. ഭീമന്‍ കഴിച്ചത് സ്ഥാവര വിഷമായിരുന്നു ചലിച്ചുകൊണ്ടിരിക്കുന്ന വിഷമാണ് സര്‍പ്പത്തിന്റെ ജംഗമവിഷം. സര്‍പ്പദംശനം ഏറ്റതോടെ രണ്ട് വിഷവും ഭീമന്റെ ശരീരത്തില്‍നിന്നും ഇല്ലാതായി. ഇതോടെ ഭീമന്‍ ഉണര്‍ന്നു. ഉണര്‍ന്ന ഭീമനാകട്ടെ മുന്നില്‍ കണ്ട സര്‍പ്പങ്ങളെയെല്ലാം കൊല്ലാന്‍ തുടങ്ങി. ഇതില്‍ ഭയപ്പെട്ട സര്‍പ്പങ്ങള്‍ വിവരം വാസുകിയെ അറിയിച്ചു. വാസുകി വരുമ്പോള്‍ കാണുന്നത് പാണ്ഡുവിന്റെ മകന്‍ ഭീമനെയാണ്. വാസുകി ഭീമനെ സ്നേഹത്തോടെ അവരുടെ ജലരാജധാനിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയെത്തിയ ഭീമന് പ്രത്യേക തരത്തില്‍ തയ്യാറാക്കിയ ഒരു കുടം രസം കുടിക്കാനായി വാസുകി നല്‍കി. ആരോഗ്യമുണ്ടാക്കുന്നതും, ശത്രുബാധകള്‍ ഏല്‍ക്കാത്തതും വേണ്ടിവന്നാല്‍ ആവശ്യമുള്ള ദിവസങ്ങളത്രയും വിശപ്പിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ ശക്തിയുള്ളതുമായിരുന്നു ഈ രസം. ഇങ്ങനെ എട്ട് കുടം രസം ഭീമന്‍ കുടിച്ചു. ഇതിനുശേഷം എട്ട് ദിവസം ഈ ജലരാജധാനിയില്‍ ഭീമന്‍ നിദ്രയിലായിരുന്നു.
ജലകേളി കഴിഞ്ഞ് ഭീമന്‍ മാത്രം ഹസ്തിനാപുരിയില്‍ തിരികെയെത്തിയില്ല. ഇത് അവിടെ വലിയ ആശങ്ക സൃഷ്ടിച്ചു. ഭീമനെ അന്വേഷിക്കാന്‍ എല്ലാ സ്ഥലങ്ങളിലേക്കും ദൂതന്മാരെ അയച്ചെങ്കിലും അത് ഫലം കണ്ടില്ല. നദിയില്‍ നടത്തിയ അന്വേഷണത്തിലും നിരാശ മാത്രമായിരുന്നു ബാക്കി.
എട്ടാംദിവസം ഭീമന്‍ നിദ്രയില്‍നിന്നുണര്‍ന്നു. തുടര്‍ന്ന് ഭീമന്‍ കൊട്ടാരത്തില്‍ മടങ്ങിയെത്തി. പൂര്‍വ്വാധികം തേജ്വസിയായിരുന്നു മടങ്ങിവന്ന ഭീമന്‍. വീര്യമേറിയ രസം പാനംചെയ്ത് പതിനായിരും ആനയുടെ ശക്തി കൈവന്നതായി സര്‍പ്പങ്ങള്‍ ഭീമനെ അറിയിച്ചിരുന്നു. ഉണ്ടായ സംഭവങ്ങളെല്ലാം ഭീമന്‍ കുന്തിയേയും സഹോദരങ്ങളേയും അറിയിച്ചു. ഇത് രഹസ്യമായി സൂക്ഷിക്കണമെന്നും മറ്റാരേയും അറിയിക്കരുതെന്നും കുന്തി ഭീമനെ ഉപദേശിച്ചു.
ഭീമന്‍ രക്ഷപ്പെട്ടത് ദുര്യോധനന്റെ ഈര്‍ഷ്യയെ വര്‍ദ്ധിപ്പിച്ചു. പാണ്ഡവരോടും വിശിഷ്യ ഭീമനോടുമുള്ള ദുര്യോധനന്റെ ക്രോധം അനുദിനം വളര്‍ന്നു. പതിനെട്ട് അക്ഷൗഹിണി പടയുടെ സര്‍വ്വനാശത്തിന് കാരണമായ യുദ്ധം സംജാതമാക്കിയതില്‍ ദുര്യോധനന്റെ സ്വഭാവ സവിശേഷതകളായ ക്രോധത്തിനും അസൂയക്കുമെല്ലാം വലിയ പങ്കുണ്ടായിരുന്നു. ക്രോധമെന്ന വികാരം ഒരാളുടെ സര്‍വ്വനാശത്തിന് തന്നെ കാരണമാകുമെന്ന ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ അരുളിചെയ്തിട്ടുണ്ട്. ഈ പ്രസ്താവം വ്യക്തികള്‍ക്ക് മാത്രമല്ല ഒരു സമൂഹത്തിനും രാജ്യത്തിനുമെല്ലാം ബാധകമാണ്. കുടുംബത്തിലും സമൂഹത്തിലും രാജ്യത്തിലുമെല്ലാം ശാന്തി പുലരാന്‍ ആഗ്രഹിക്കുന്നവര്‍ അനിവാര്യമായും വെടിയേണ്ട വികാരമാണ് ക്രോധമെന്ന് ഈ സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.
















