India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

സോണിയാഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിംഗ് എ ജേണി ടു ലവ് (Belonging a Journey to Love) എന്ന ആത്മകഥ ഡീപ് സ്റ്റേറ്റ് ഉണ്ടാക്കിയ മറ്റൊരു കെണിയാണെന്ന് വേണം കരുതാന്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ജെന്‍ സീ കലാപത്തിന് പിന്നാലെ സോണിയാഗാന്ധി ആത്മകഥ എഴുതിയത് മോദി സര്‍ക്കാരിനെതിരെ മറ്റൊരു വിവാദമുണ്ടാക്കാനാണെന്ന സംശയം ബലപ്പെടുന്നു.പെന്‍ഗ്വിന്‍ ബുക്സും ഈ വിവാദനാടകത്തിന്റെ ഭാഗഭാക്കാണെന്നും സംശയം.

സോണിയാഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിംഗ് എ ജേണി ടു ലവ് (Belonging a Journey to Love) എന്ന ആത്മകഥ ഡീപ് സ്റ്റേറ്റ് ഉണ്ടാക്കിയ മറ്റൊരു കെണിയാണെന്ന് വേണം കരുതാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ്, അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം എന്നിവയെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ തുറന്നെഴുത്തുകള്‍ അടങ്ങിയ ഭാഗങ്ങള്‍ വെട്ടിമാറ്റാനോ മാറ്റിയെഴുതാനോ പബ്ലിഷിങ് ഹൗസ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമെന്നാണ് പുതിയ വിവരം. ഈ മൂന്ന് വിഷയങ്ങളും മോദി സര്‍ക്കാരിനെ കളങ്കപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

നേരത്തെ കരസേനമേധാവി എം.എം. നരവനെയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദമായത് അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റമാണ്. ചൈനീസ് പട്ടാളം ഇന്ത്യയുടെ അതിര്‍ത്തി കയ്യടക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ എന്തു ചെയ്യണമെന്ന് കേന്ദ്രപ്രതിരോധമന്ത്രി വ്യക്തമായ നിര്‍ദേശം കരസേനമേധാവിയായ എം.എം. നരവനെയ്‌ക്ക് നല്‍കിയില്ലെന്ന ആരോപണം നരവനെ തന്റെ ആത്മകഥയില്‍ എഴുതി എന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. ഇതേ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്‍റില്‍ പ്രസിദ്ധീകരിക്കാത്ത നരവനെയുടെ ആത്മകഥ ഉയര്‍ത്തിക്കാട്ടി ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് മോദി വിരുദ്ധ മാധ്യമങ്ങളായ കാരവന്‍, ദ വൈര്‍ തുടങ്ങിയ മാധ്യമങ്ങളിലും ഇതേക്കുറിച്ച് ഒച്ചപ്പാടുണ്ടായി. ഒടുവില്‍ മുന്‍ കരസേനാമേധാവി എം.എം. നരവനെ തന്നെ രാഹുല്‍ ഗാന്ധിയുടെ ആരോപണം നിഷേധിച്ചതോടെയാണ് ഈ വിവാദം കെട്ടടങ്ങിയത്. തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് നരവനെ തന്നെ അന്ന് പ്രസ്താവിച്ചത് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായി.

അതിന് സമാനമായ വിവാദവിഷയങ്ങളാണ് ഓരോദിവസം ചെല്ലുന്തോറും ഇപ്പോള്‍ സോണിയാഗാന്ധിയുടെ ആത്മകഥയുടെ പേരില്‍ പുറത്തുവരുന്നത്. ആദ്യം പറഞ്ഞത് ആത്മകഥ ഇന്ത്യയില്‍ പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്നില്ലെന്നും പെന്‍ഗ്വിന്‍ എഡിറ്റോറിയല്‍ ടീം നിര്‍ദേശിച്ച പുസ്തകത്തിലെ തിരുത്തുകള്‍ സോണിയാഗാന്ധി സമ്മതിച്ചില്ലെന്നുമാണ്. പിന്നീട് എന്തായിരുന്നു പെ‍ന്‍ഗ്വിന്‍ ബുക്സ് ആവശ്യപ്പെട്ട തിരുത്തുകള്‍ എന്ന കാര്യം പുറത്തുുവന്നിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ്, അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം എന്നീ വിഷയങ്ങളെക്കുറിച്ചാണ് പെന്‍ഗ്വിന്‍ ബുക്സ് തിരുത്തുകള്‍ ആവശ്യപ്പെട്ടതെന്നാണ്. ഇനി വരും ദിവസങ്ങളില്‍ സോണിയഗാന്ധിയുടെ ആത്മകഥയിലെ‍ മോദിയ്‌ക്കെതിരെ എഴുതിയ കാര്യങ്ങള്‍, ചൈനീസ് കടന്നുകയറ്റത്തിനെതിരെ കേന്ദ്രപ്രതിരോധമന്ത്രി വേണ്ടത്ര കരുതല്‍ എടുത്തില്ലെന്ന കുറ്റാരോപണം, ആര്‍എസ് എസ് എന്ന സംഘടനയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ എന്നിവ കാരവന്‍ മാസികയിലോ ദ വൈര്‍ മാസികയിലോ പ്രത്യക്ഷപ്പെട്ടേക്കാം. മുന്‍ കൂട്ടി അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡീപ് സ്റ്റേറ്റ് ശക്തികള്‍ എഴുതിത്തയ്യാറാക്കിയ മോദി വിരുദ്ധ സ്ക്രിപ്റ്റുകള്‍ വരും ദിവസങ്ങളില്‍ വായിക്കാനാകും.

അതുപോെല പെന്‍ഗ്വിന്‍ ബുക്സ് ഇന്ത്യയില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന നിലപാട് എടുത്തിരിക്കുന്നത്.മോദി സര്‍ക്കാരിന് തങ്ങള്‍ എതിരല്ലെന്ന് കാണിക്കാനാണ്. ഇന്ത്യ ഒഴികെ മറ്റ് രാജ്യങ്ങളില്‍ എല്ലാം പ്രസിദ്ധീകരിക്കാന്‍ പോകുന്ന സോണിയാഗാന്ധിയുടെ ആത്മകഥ ഇന്ത്യയില്‍ എളുപ്പം ലഭിക്കും. ഇതിന്റെ ഓണ്‍ലൈന്‍ പതിപ്പുകളും എളുപ്പത്തില്‍ ലഭ്യമാകും. പിന്നെ ഇന്ത്യയില്‍ സോണിയാഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിക്കില്ലെന്ന പെന്‍ഗ്വിന്‍ ബുസ്കിന്റെ വാദം എത്ര അപഹാസ്യമാണ്. മാത്രമല്ല, പുസ്തകതത്തിന്റെ വിവാദ ഉള്ളടക്കങ്ങള്‍ അനുദിനം പുറത്തുവരുകയും ചെയ്യുന്നു. ഇതെല്ലാം വരും ദിവസങ്ങളില്‍ മോദിയെ അടിക്കാന്‍ ഉപയോഗിക്കാമെന്ന് ദുഷ്ടലാക്കാണ് കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ തുനിഞ്ഞിറങ്ങിയിട്ടുള്ള എന്‍ജിഒകള്‍ക്കും ഉള്ളത്.

വാസ്തവത്തില്‍ സോണിയാഗാന്ധി ഈ ആത്മകഥയിലൂടെ തന്റെ ജീവിതം വെളുപ്പിച്ചെടുക്കാനുള്ള ശ്രമം ആണ് നടത്താന്‍ പോകുന്നത് എന്നും വിലയിരുത്തപ്പെടുന്നു.

സോണിയാഗാന്ധി എന്തുകൊണ്ട് പ്രധാനമന്ത്രിയായില്ല?

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന സോണിയാഗാന്ധിയ്‌ക്ക് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞില്ല. അന്ന് ഇന്ത്യക്കാരിയല്ല എന്ന കാരണം പറഞ്ഞാണ് രാഷ്‌ട്രപതിയായ എപിജെ അബ്ദുള്‍കലാം സോണിയഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതില്‍ നിന്നും വിലക്കിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിദേശിയാണെന്ന കാരണം പറഞ്ഞ് അന്ന് കോണ്‍ഗ്രസ് നേതാവ് പി.എ. സാംഗ്മ ഉള്‍പ്പെടെയുള്ളവര്‍ സോണിഗാന്ധി പ്രധാനമന്ത്രി പദത്തിലേക്ക് വരുന്നതിലെ പരസ്യമായി എതിര്‍ത്തിരുന്നു. സാംഗ്മ മാത്രമല്ല, ഇന്ന് കോണ്‍ഗ്രസിനൊപ്പം തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ശരദ് പവാര്‍, കോണ്‍ഗ്രസിന്റെ വക്താവായ താരിഖ് അന്‍വര്‍ എന്നിവരും എതിര്‍ത്തു. ഇതിന് പുറമേ പ്രാദേശിക നേതാക്കളായ തമിഴ്നാട്ടിലെ ജയലളിതയും ഉത്തര്‍പ്രദേശിലെ മുലായം സിങ്ങ് യാദവും വിദേശ പൗരയെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കരുതെന്ന വാദത്തില്‍ ഉറച്ചുനിന്നു.

സോണിയാഗാന്ധി പ്രധാനമന്ത്രിയാകുന്നത് തടയാന്‍ ആവശ്യപ്പെട്ട് അന്ന് നിരവധി കത്തുകളാണ് അന്നത്തെ രാഷ്‌ട്രപതിയായ എപിജെ അബ്ദുള്‍ കലാമിനെ തേടി എത്തിയത്. എന്നാല്‍ താന്‍ സോണിയയെ പ്രധാനമന്ത്രിയാക്കാന്‍ തയ്യാറായിരുന്നു എന്ന് പിന്നീട് ടേണിംഗ് പോയിന്‍റ്:എ ജേണി ത്രൂ ചലഞ്ചസ് എന്ന പുസ്തകത്തില്‍ എപിജെ അബ്ദുള്‍ കലാം സൂചിപ്പിച്ചെങ്കിലും അന്ന് ഒരിയ്‌ക്കലും സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ പറ്റാത്ത വിധം ശക്തമായ എതിര്‍പ്പുകള്‍ ദിവസം ചെല്ലുന്തോറും വ്യാപകമാവുകയായിരുന്നു. മറ്റൊരു രക്ഷയുമില്ലെന്ന ഘട്ടത്തില്‍ തന്നെയാണ് സോണിയാഗാന്ധി പ്രധാനമന്ത്രിയാകുന്നതില്‍ നിന്നും പിന്‍മാറിയത്. പകരം ഒരു റബ്ബര്‍ സ്റ്റാമ്പായി മന്‍മോഹന്‍ സിങ്ങിനെപ്രധാനമന്ത്രിയാക്കിയ ശേഷം പിന്‍സീറ്റില്‍ ഇരുന്ന് പത്ത് വര്‍ഷത്തോളം ഇന്ത്യയെ ഭരിച്ചു. എപിജെ അബ്ദുള്‍ കലാം പിന്നീട് രചിച്ച . ഇത് എല്ലാവര്‍ക്കും അറിയാവുന്ന ചരിത്ര വസ്തുതയാണ്. അടുത്ത തവണ എപിജെ അബ്ദുള്‍ കലാമിനെ വീണ്ടും രാഷ്‌ട്രപതിയാക്കാന്‍ ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ തുനിഞ്ഞപ്പോള്‍ അതിനെ കോണ്‍ഗ്രസ് എതിര്‍ത്ത് തോല്‍പിച്ചതും ഇതിന്റെ പ്രതികാരമായിരുന്നു എന്നും ആരോപണമുണ്ട്. മറ്റൊന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ കൊണ്ടുവന്ന പല ബില്ലുകളെയും രാഷ്‌ട്രപതിയായ എപിജെ അബ്ദുള്‍ കലാം എതിര്‍ത്തിരുന്നതും കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും അബ്ദുള്‍ കലാമിനെ തള്ളാന്‍ പ്രേരിപ്പിച്ചു.

Recent Posts