
തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശന്റെ വാഹനം തടഞ്ഞ കേസിൽ കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റിൽ. ഡിസിസി അംഗം ചേന്തി അനിലിനെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ജോലി തടസപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് എഫ്ഐആര്‍. അർധരാത്രി വീട്ടിലെത്തിയാണ് അനിലിനെ കസ്റ്റഡിയിലെടുത്തത്.
അനിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്യും. ഇന്നുതന്നെ നടപടിയുണ്ടാകും എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വത്തിന്റെ നിർദേശം വന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രതിഷേധിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
അറസ്റ്റ് പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമാണെന്നാണ് ചേന്തി അനിലിന്റെ ആരോപണം. അറസ്റ്റിനെതിരെ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ രംഗത്തെത്തി. ഏത് ഗ്രൂപ്പ് പോരിന്റെ ഭാഗമായാലും ചേന്തി അനിലിനെ പോലെയുള്ള ഒരാളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും സുഹൈൽ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞിട്ടില്ലെന്നും വാഹനവ്യൂഹത്തിന് കൈകാണിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ആവർത്തിച്ചു. സംഭവം കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കത്തിലേക്ക് കൂടി നീങ്ങാനുള്ള സാധ്യതയാണ് ഇതോടെ ഉയരുന്നത്.
ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണ് ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞതെന്നാണ് പോലീസ് പറയുന്നത്. ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് ചേന്തി അനിലിന്റെ വാദം. എന്നാൽ, അവസാന നിമിഷം മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലേക്ക് പോകുകയായിരുന്നുവെന്നും ഇതേത്തുടർന്നാണ് വാഹനവ്യൂഹത്തിന് കൈകാണിച്ചതെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ക്ഷുഭിതനായി സംസാരിച്ചെന്നും, താൻ മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും അനിൽ പ്രതികരിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ പട്ടികയിൽ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഉള്ളൂരിലെ ഒരു വിവാഹവീട്ടിലെത്തിയ ശേഷമാണ് മുഖ്യമന്ത്രി ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിലേക്ക് പോയത്. പ്രവർത്തകർ കൈകാണിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ചേന്തിയിൽ ഇറങ്ങിയെങ്കിലും പരിപാടി ഉദ്ഘാടനം ചെയ്യണമെന്ന സംഘാടകരുടെ ആവശ്യം പരിഗണിക്കാതെ മടങ്ങാൻ ശ്രമിച്ചപ്പോഴാണ് വാക്കേറ്റമുണ്ടായതെന്നാണ് ആരോപണം. തുടർന്ന് ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയോട് മോശം വാക്കുകൾ പറയുകയും കയർത്തു സംസാരിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഘാടകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ തള്ളിമാറ്റിയാണ് അദ്ദേഹത്തിന് അവിടെനിന്ന് പോകാൻ സാഹചര്യമൊരുക്കിയതെന്നും റിപ്പോർട്ടുണ്ട്.