ചെറുവത്തൂര്‍: തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴമാണ്. അവിട്ടം ദിനത്തില്‍ സദ്യക്കായി അവര്‍ കാത്തിരിക്കും. തൃക്കരിപ്പൂര്‍ ഇടയിലക്കാടിലാണ് വാനര സദ്യ ഇത്തവണയും കെങ്കേമമായി നടന്നത്.
കാവിലെ വാനരപ്പടയുടെ ഓണ സദ്യയില്‍ ഇക്കുറിയും വാനരന്മാര്‍ ആവേശത്തോടെ പങ്കുചേര്‍ന്നു. സാധാരണയായി കിട്ടാത്ത പഴുത്തചക്കച്ചുളകള്‍ ആര്‍ത്തിയോടെ കഴിച്ച് ഏമ്പക്കമിട്ടും വിക്രിയകള്‍ കാട്ടിയും വാനരസംഘം ആഘോഷത്തെ ഒന്നാകെ തൂക്കി.സിനിമാ നടന്‍ പി.പി.കുഞ്ഞികൃഷ്ണന്‍ കുട്ടികളുടെ ഘോഷയാത്രയില്‍ ഓണപ്പാട്ടുകളും ശാസ്ത്രഗാനങ്ങളും ആലപിച്ച് സദ്യയ്‌ക്ക് താരപ്പൊലിമ പകര്‍ന്നു.
വാനരപ്പടയെ വിളിച്ച് വാഴയിലയില്‍ ഉപ്പ് ചേര്‍ക്കാത്ത ചോറ് വിളമ്പി സദ്യവട്ടങ്ങള്‍ക്ക് തുടക്കമിട്ടതും കുഞ്ഞികൃഷ്ണന്‍ തന്നെ. മനുഷ്യരോട് ഏറെ ഇണക്കമുള്ള ഇടയിലക്കാട് കാവിലെ വാനരന്മാര്‍ക്ക് രണ്ട് പതിറ്റാണ്ടുകാലം മുറതെറ്റാതെ ചോറൂട്ടിയ ചാലില്‍ മാണിക്കമ്മയുടെ വീട്ടില്‍ വെച്ചാണ് സദ്യയ്‌ക്കുള്ള പഴങ്ങളും പച്ചക്കറികളും മുറിച്ചത്. അസുഖം മൂലം കിടപ്പിലായ മാണിക്കമ്മയെ സന്ദര്‍ശിച്ച് വിശിഷ്ടാതിഥികള്‍ സാന്ത്വനം പകര്‍ന്നു. മാണിക്കമ്മയുടെ കുടുംബാംഗങ്ങളാണ് സദ്യയ്‌ക്കായി തയാറാക്കിയ വിഭവങ്ങള്‍ കൈമാറിയത്.
വീടുതൊട്ട് ഓണപ്പാട്ടുകള്‍ പാടി കുട്ടികളും മുതിര്‍ന്നവരും വിഭവങ്ങള്‍ കയ്യിലേന്തി ഘോഷയാത്രയോടെ കാവിലേക്ക് നീങ്ങി. ഇക്കുറി പത്തൊന്‍പതാം വര്‍ഷത്തിലേക്ക് കടന്ന വാനരസദ്യയില്‍ 19 വിഭവങ്ങളാണ് വിളമ്പിയത്. ചോറിന് പുറമെ ചക്ക, കാരറ്റ്, പപ്പായ, തക്കാളി, ബീറ്റ്‌റൂട്ട്, കക്കിരിക്ക, വെള്ളരിക്ക, ഉറുമാന്‍ പഴം, പേരയ്‌ക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം, വത്തക്ക, പൈനാപ്പിള്‍, സബര്‍ജല്ലി, മത്തന്‍, കോവയ്‌ക്ക, നക്ഷത്രപ്പുളി എന്നിവയായിരുന്നു വട്ടത്തിലും നീളത്തിലുമൊക്കെയായി മുറിച്ച് വിളമ്പിയത്. ഹരിത പെരുമാറ്റം ചട്ടം പാലിച്ച് സ്റ്റീല്‍ ഗ്ലാസില്‍ വെള്ളവും നല്‍കി. പഴങ്ങളും പച്ചക്കറികളും ആവോളം കഴിച്ചും ഗ്ലാസെടുത്ത് വെള്ളം കുടിച്ചും അണ്ണാക്കില്‍ നിറയെ ഭക്ഷണ സാധനങ്ങള്‍ ചവയ്‌ക്കാതെ വെച്ചും വയറു നിറച്ചും ചിലര്‍ കൊഞ്ഞനം കുത്തി.
















