കാഠ്മണ്ഡു: നേപ്പാളിലെ മഹാപ്രളയത്തിൽ ഇതുവരെ 469 പേർ മരിച്ചതായി പോലീസ് അറിയിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി അധികൃതർ ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, നൂറുകണക്കിന് വിദേശ പൗരന്മാർ ഉൾപ്പെടെ 1,400-ലധികം പേരെ ഇപ്പോഴും കാണാതായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു.
നദിക്കരയിലുള്ള മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞു. നിലവിലെ മരണനിരക്ക് തന്നെ സ്ഥിരീകരിക്കാൻ സാധിക്കാതിരിക്കുന്ന സാഹചര്യത്തിൽ ഇനിയൊരു പ്രളയം കൂടി ഉണ്ടായാൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്തും എന്ന ആശങ്കയിലാണ് സർക്കാർ. 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരെ കാണാതായതായി നേപ്പാൾ അധികൃതർ അറിയിച്ചു. അവരിൽ 288 പേർ ഇന്ത്യക്കാരാണ്, ഇതിൽ 73 പേർ ഒരു വൈദ്യുതി പദ്ധതിയിൽ ജോലി ചെയ്തിരുന്നവരാണ്.
വിദേശകാര്യ മന്ത്രാലയം (എംഇഎ) നൽകിയ കണക്കുകൾ പ്രകാരം, ന്യൂദൽഹി കാഠ്മണ്ഡുവുമായി ഏകോപിപ്പിച്ച് കാണാതായവരെ കണ്ടെത്തുകയും രക്ഷാപ്രവർത്തനത്തിൽ നേപ്പാളിനെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ടിബറ്റിലും സമാനമായ രീതിയിൽ തന്നെ പ്രളയം ബാധിച്ചിട്ടുണ്ട്. 500 ലധികം പേരെയാണ് കാണാനില്ലാത്തത്. റോഡുകളും പാലങ്ങളും പൂർണമായും തകരുകയും ഗ്രാമങ്ങൾ ഒലിച്ചുപോകുകയും ചെയ്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് രൂപപ്പെട്ട തടാകത്തിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ചൈനീസ് സ്റ്റേറ്റ് മീഡിയ അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്‌ക്കുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും തടാകത്തിൽ നിന്ന് വെള്ളം പൊട്ടിയൊഴുകി താഴേക്ക് പതികാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.
ഭോടെ കോസി നദിയിൽ പ്രളയത്തെത്തുടർന്ന് പുതുതായി ഒരു മൺതിട്ട രൂപപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ തന്നെ ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ഈ മൺതിട്ട ഒലിച്ചുപോകുന്നതോടെ നദിയിലെ ജലനിരപ്പ് ഉയരാനും വീണ്ടും ഒരു പ്രളയം ഉണ്ടാകാനും സാധ്യതയുണ്ട്.
















