India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: എല്ലാവര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി 2014 ഓഗസ്റ്റ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന 13-ാം വര്‍ഷത്തേക്ക് കടക്കുന്നു. 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ 59.09 കോടി ആയി. ഈ അക്കൗണ്ടുകളിലെ നിക്ഷേപം 3.17 ലക്ഷം കോടിയായി ഉയര്‍ന്നു.

2026 ഓഗസ്റ്റ് 19 വരെയുള്ള കണക്കനുസരിച്ച് 59.09 കോടി ജന്‍ ധന്‍ അക്കൗണ്ടുകളില്‍ 32.92 കോടി(55.7%) വനിതകളാണ്. 45.95 കോടി(77.8%) ജന്‍ ധന്‍ അക്കൗണ്ടുകളും ഗ്രാമപ്രദേശങ്ങളിലും അര്‍ദ്ധ നഗരപ്രദേശങ്ങളിലുമാണ്. അക്കൗണ്ടുകളുടെ എണ്ണത്തില്‍ 2.3 മടങ്ങ് വര്‍ധനവ് ഉണ്ടായി. ജന്‍ ധന്‍ അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 3,16,514 കോടിയാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ നിക്ഷേപം 12.8 മടങ്ങ് വര്‍ദ്ധിച്ചു. ജന്‍ ധന്‍ അക്കൗണ്ടിലെ ശരാശരി നിക്ഷേപം 5,356 രൂപയാണ്. ഇതില്‍ 12 വര്‍ഷത്തിനിടെ 3.4 മടങ്ങ് വര്‍ദ്ധനവുണ്ട്. ശരാശരി നിക്ഷേപത്തിലെ വര്‍ദ്ധനവ് അക്കൗണ്ടുകളുടെ ഉപയോഗം വര്‍ദ്ധിച്ചതിന്റെയും അക്കൗണ്ട് ഉടമകളില്‍ സമ്പാദ്യശീലം വളരുന്നതിന്റെയും സൂചനയാണെന്നാണ് വിലയിരുത്തല്‍.

ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് 41.29 കോടി റുപേ കാര്‍ഡുകള്‍ നല്‍കി. റുപേ കാര്‍ഡുകളുടെ എണ്ണവും ഉപയോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. എല്ലാ അക്കൗണ്ടിലും സൗജന്യ റുപേ ഡെബിറ്റ് കാര്‍ഡ് സേവനം ലഭ്യമാണ്. രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും അടിയന്തര ഘട്ടങ്ങളില്‍ പരിരക്ഷ ഉറപ്പാക്കിക്കൊണ്ട് അക്കൗണ്ട് ഉടമകള്‍ക്ക് 10,000 രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യവുമുണ്ട്. പിഎം ജീവന്‍ ജ്യോതി ബീമാ യോജന, പിഎം സുരക്ഷാ ബീമാ യോജന തുടങ്ങിയ ജന്‍ സുരക്ഷാ പദ്ധതികളിലൂടെ അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് ലൈഫ്, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതില്‍ ജന്‍ ധന്‍ അക്കൗണ്ടുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.