പത്തനംതിട്ട: മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തൻപീടിക സ്വദേശി ജിനു, വിശ്വജിത്ത് എന്നിവരാണ് അറസ്റ്റിലായത്. അപകടം ഉണ്ടായ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ വിശ്വജിത്ത് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ്.
പത്തനംതിട്ട നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്തായി വാഗണർ കാറാണ് പത്ത് പേരെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പത്തനംതിട്ട വലഞ്ചുഴി കുലശേഖരപതി സ്വദേശി കോയിക്കൽ കിഴക്കതിൽ വീട്ടിൽ അബൂബക്കർ (72) മരണപ്പെട്ടു. തിരുവോണ ദിനമായ ബുധനാഴ്ച വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്.
പ്രതി ഓടിച്ച കാർ മറ്റ് രണ്ട് കാറുകളിലും ഇടിച്ച് കേടുപാടുകൾ സംഭവിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട പുത്തൻപീടിക എന്ന സ്ഥലത്ത് കുഴിമുറിയിൽ പുത്തൻവീട്ടിൽ ജിനു ബാബു (48), കൂടെയുണ്ടായിരുന്ന ഓമല്ലൂർ വിശ്വഭവൻ വീട്ടിൽ ഗോവിന്ദരാജ് മകൻ വിശ്വജിത്ത് (24) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. തുടർന്ന് പത്തനംതിട്ട പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റവരിൽ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ട്. ഇവർ നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
വിജയ് മണ്ഡൽ (18), അഷ്‌കുൽ (19), വെസ്റ്റ് ബംഗാൾ സ്വദേശിയായ അങ്കിത് (22), ആസാം സ്വദേശി ആന്റണീസ് മിഞ്ച്, വെസ്റ്റ് ബംഗാൾ സ്വദേശിയായ സഞ്ജിത്ത് (18) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സകൾക്ക് ശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. നിസ്സാര പരിക്കേറ്റ രൂപേഷ് (25), ജനേഷ് (26), സൂര്യ (21), സുജൻ (30) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പ്രതികൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കുറ്റകരമായ നരഹത്യക്കും ഉൾപ്പെടെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെ റിമാൻഡ് അപേക്ഷ സഹിതം കോടതി മുമ്പാകെ ഹാജരാക്കും.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ച അബൂബക്കർ പത്തനംതിട്ട അഗ്നിരക്ഷാസേനയിൽ 20 വർഷത്തോളം ഡ്രൈവറായിരുന്നു. റഷീദാ ബീവിയാണ് ഭാര്യ. രഹാന ബക്കർ, സഫാന ബക്കർ എന്നിവർ മക്കളും ഷമീർ മരുമകനുമാണ്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ നടക്കും.















