Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:  പതിറ്റാണ്ടുകളായി കേരള പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പ് മറ്റൊരു രാജ്യത്ത് വ്യാജപ്പേരിൽ ജീവനോടെയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് നിലവിൽ സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്. ഇത്തരമൊരു വിവരവും പോലീസിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ പക്കൽ ലഭിച്ചിട്ടില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം. സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തെ തുടർന്ന് 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് പുതിയ അവകാശവാദങ്ങൾ പുറത്തുവന്നത്.

കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെന്നായിരുന്നു പുതിയ റിപ്പോർട്ടുകൾ. ഒരു സൈബർ വിദഗ്ധൻ എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളും ബന്ധുക്കളുടെ ഫോൺ വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പിനെ കണ്ടെത്തിയതെന്നായിരുന്നു പ്രചാരണം. മലേഷ്യ‑ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ് പ്രദേശത്ത് വ്യാജപ്പേരിൽ ഇയാൾ താമസിക്കുന്നുണ്ടെന്നും നാട്ടിലുള്ള കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.

എന്നാൽ ഇത്തരം അഭ്യൂഹങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നാണ് പോലീസിന്റെ നിലപാട്. ബ്രൂണെയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള വയോധികൻ തൃശ്ശൂർ സ്വദേശിയായ മറ്റൊരു വ്യക്തിയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. അതേസമയം പുതിയ അവകാശവാദങ്ങളുടെ യാഥാർഥ്യം പരിശോധിക്കാൻ പോലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന. സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായി മരവിച്ചു കിടന്ന കേസ് ഫയലുകൾ പുനഃപരിശോധിച്ചു വരുന്നതിനിടയിലാണ് ഈ പുതിയ സംഭവവികാസങ്ങൾ. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിയായ സുകുമാരക്കുറുപ്പ്, പ്രീഡിഗ്രിക്ക് ശേഷം വിവിധ ജോലികൾ നോക്കിയെങ്കിലും പിന്നീട് വ്യോമസേനയിൽ ചേർന്നിരുന്നു. എന്നാൽ സേനയുമായി പൊരുത്തപ്പെടാനാകാതെ മടങ്ങിയെത്തിയ ഇയാൾ, താൻ മരിച്ചതായി വ്യാജരേഖയുണ്ടാക്കി ടെലഗ്രാം അയക്കുകയും പോലീസിനെ സ്വാധീനിക്കുകയും ചെയ്തു. തുടർന്ന് സുകുമാരക്കുറുപ്പ് എന്ന പേരിൽ വ്യാജ പാസ്‌പോർട്ട് നിർമ്മിച്ച് വിദേശത്തേക്ക് കടന്ന ഇയാൾ അബുദാബിയിലെ പെട്രോൾ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നു. ഭാര്യയെയും അബുദാബിയിലേക്ക് കൊണ്ടുപോയിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

മറുവശത്ത്, സുകുമാരക്കുറുപ്പ് ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ മരിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച് നേരത്തെ എത്തിയിരുന്നത്. കേസ് ഫയൽ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതിനായി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാനും ഉന്നതതല ചർച്ചകൾക്ക് ശേഷമുള്ള തുടർനടപടികൾ സ്വീകരിക്കാനുമാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസ് വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്.

 

Recent Posts