കോഴിക്കോട്: താമരശ്ശേരി ഇരുതുള്ളി പുഴയുടെ തീരത്ത് പ്രവര്‍ത്തിക്കുന്ന അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട് കേന്ദ്രം പൂര്‍ണമായും അടച്ചുപൂട്ടാന്‍ തീരുമാനമായതായി സമരസമിതി. സമരസമിതിയും കമ്പനി ഉടമകളും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മാര്‍ച്ച് 31നകം പ്ലാന്റ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനമായത്. സര്‍ക്കാര്‍ കണ്ടെത്തുന്ന മറ്റൊരു സ്ഥലത്തേക്ക് ഫാക്ടറി മാറ്റി സ്ഥാപിക്കാനാണ് തീരുമാനം.
ഇക്കാര്യത്തില്‍ സമര സമിതിയുമായി ഫാക്ടറി ഉടമകള്‍ കരാറിലെത്തി. കമ്പനി ഉടമകളില്‍ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ ധാരണാപത്രം ഒപ്പുവെച്ചതായി സമരസമിതി നേതാക്കള്‍ അറിയിച്ചു. ഇതോടെ വര്‍ഷങ്ങളായി പ്രദേശവാസികള്‍ അനുഭവിച്ചിരുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. സമരക്കാര്‍ക്കെതിരായ കേസുകളും പിന്‍വലിക്കും.
കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന ഉറച്ച നിലപാടിലായിരുന്നു സമരസമിതി. വിവാദമായ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ ഫാക്ടറി കാരണം മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളാണ് കടുത്ത ദുരിതം അനുഭവിച്ചിരുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ഫാക്ടറിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുഴയില്‍ അടിഞ്ഞുകൂടിയതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെ അടക്കം അത് രൂക്ഷമായി ബാധിച്ചിരുന്നു.
2027 മാർച്ച് 31ന് മുമ്പായി നിലവിലെ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി അവസാനിപ്പിച്ച് ഡിസ്മാന്റില്‍ ചെയ്യും. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത് വരെ, നിലവിലെ പ്ലാന്റ് 2026 ആഗസ്റ്റ് 27 മുതല്‍ വീണ്ടും താല്‍ക്കാലികമായി പ്രവർത്തിക്കും. എന്നാല്‍ പ്രതിദിനം 25 ടണ്‍ മാലിന്യം മാത്രമേ ഇവിടെ സംസ്കരിക്കാൻ പാടുള്ളൂ.
അതേസമയം, കരാർ സംബന്ധിച്ച് സമരസമിതി പ്രവർത്തകർക്കും നാട്ടുകാർക്കുമിടയിൽ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. കരാര്‍ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് ഒരു വിഭാഗം സമരസമിതി പ്രവർത്തകരുടെ വിമര്‍ശനം. സമരം അവസാനിപ്പിക്കാനുള്ള നാടകമെന്നുമാണ് ഇവരുടെ വാദം. വർഷങ്ങളായി ആറു പഞ്ചായത്തിലെ നാലായിരത്തിലധികം കുടുംബങ്ങൾ കമ്പനിക്കെതിരെ സമരത്തിലാണ്.












