ഇടുക്കി: പൂപ്പാറയിണ്ടായ കാട്ടാനയാക്രമണത്തിൽ തോട്ടം തൊഴിലാളിയായ 62കാരൻ കൊല്ലപ്പെട്ടു. തലക്കുളം എസ്‌റ്റേറ്റിലാണ് സംഭവമുണ്ടായത്. തമിഴ്‌നാട് ബോഡിനായ്‌ക്കന്നൂർ സ്വദേശിയായ ഒച്ച തേവറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
ഡിഎഫ്ഒ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തേയ്‌ക്ക് തിരിച്ചു. പ്രദേശത്ത് സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വനംവകുപ്പ് ആർആർടി സംഘം ആനകളെ വനത്തിലേക്ക് തുരത്തുമെങ്കിലും ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിവരുന്നതാണ് പതിവ്. തലക്കുളം എസ്റ്റേറ്റിൽ രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.
20 വർഷത്തിനിടെ 40 ഓളം പേരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിനിടെമൂന്നാർ ടൗണിൽ കാട്ടാനയുടെ മുന്നിൽ നിന്ന് യുവവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെയാണ് സംഭവം. മൗണ്ട് കാർമൽ ചർച്ചിന് സമീപമാണ് കാട്ടാന എത്തിയത്. ആനയുടെ മുൻപിൽപ്പെട്ട യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് കാട്ടാന വ്യാപകമായി കൃഷിനാശവും ഉണ്ടാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
















