തിരുവനന്തപുരം ; സുകുമാര കുറുപ്പ് എവിടെയെന്ന ചോദ്യത്തിന് ഉത്തരവുമായി കേരള പൊലീസ്. കുറുപ്പ് മരിച്ചുവെന്ന നിഗമനത്തിലേക്കാണ് കേസ് പുതുതായി അന്വേഷിച്ച അന്വേഷണ സംഘം എത്തിയത്. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച് അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. ഹൃദ്രോഗം കാരണം കുറുപ്പ് വർഷങ്ങൾക്ക് മുൻപ് മരിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് അന്വേഷണസംഘം വൈകാതെ നൽകും.
കൊലയ്‌ക്ക് ശേഷം മുങ്ങിയ കുറുപ്പിനെ കണ്ട ഏക മലയാളിയും ജാര്‍ഖണ്ഡില്‍ നഴ്സുമായിരുന്ന ആലപ്പുഴക്കാരി രത്നമ്മയുടെ മൊഴി, അതിന്റെ ഭാഗമായി എടുത്തതാണ് കുറുപ്പ് മരിച്ചുവെന്ന സൂചനകളിലേക്ക് എത്തിയത്. രത്നമ്മ ജോലി ചെയ്ത ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ഐസിയുവിലായിരുന്നു കുറുപ്പ്. ആ സമയം ഏകദേശം 40 വയസായിരുന്ന കുറുപ്പിനുണ്ടായിരുന്നത്. ഹൃദ്രോഗിയായ കുറുപ്പ് പിന്നീട് ഇന്നുവരെയുള്ള 40 വര്‍ഷം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
കുറുപ്പിന്റെ ഭാര്യ ഉള്‍പ്പടെയുള്ളവർക്കും അദ്ദേഹവുമായി ഒരു ബന്ധമില്ലെന്ന് കണ്ടെത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പിടികിട്ടാപ്പുള്ളി ജീവനോടെയില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുന്നത്.തീരുമാനമാകാത്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മൂന്നു മാസം മുൻപാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്.
















