കൊച്ചി: ബ്രൂണെയില്‍ ഓര്‍മ്മക്കുറവും മാനസിക വെല്ലുവിളികളും കാരണം കടുത്ത പ്രയാസമനുഭവിക്കുന്ന ദാമോദര മേനോനെന്ന ഒരു വയോധികനെ സുകുമാര കുറുപ്പാക്കിയതിന് പിന്നിൽ വൻ ഗൂഡാലോചനയോ? ബ്രൂണെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ രണ്ടിനാണ് ദാമോദര മേനോനെ നാട്ടിലെത്തിക്കണമെന്ന് കാട്ടി നോര്‍ക്ക സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത്. നയതന്ത്ര തലത്തില്‍ ഇദ്ദേഹത്തിന്റെ പുനരധിവാസത്തിനായി ശ്രമങ്ങള്‍ തകൃതിയായി നടന്നുവരികയായിരുന്നു.
ഇതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ. അടിയന്തരമായി ചികിത്സയും പരിചരണവും ആവശ്യമുള്ള ഒരു പാവപ്പെട്ട മനുഷ്യന്റെ ദയനീയ സ്ഥിതിയെ ഒരു ചാനൽ റേറ്റിംഗിനായി ദുരുപയോഗം ചെയ്തതില്‍ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ഒരു പൗരന്റെ അതീവ രഹസ്യ സ്വഭാവമുള്ള പാസ്പോര്‍ട്ട് കോപ്പിയും ഔദ്യോഗിക രേഖകളും കള്ള വാര്‍ത്തകള്‍ നിര്‍മ്മിക്കുന്ന സംഘങ്ങള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നതിലും ദുരൂഹതയേറുകയാണ്.നാല്പത് വര്‍ഷം മുന്‍പാണ് ദാമോദര മേനോന്‍ ജോലി തേടി മലേഷ്യയിലേക്ക് പോകുന്നത്. തുടര്‍ന്ന് പാലക്കാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയും അവിടെതന്നെ സ്ഥിരതാമസമാക്കുകയുമായിരുന്നു.
ഈ ബന്ധത്തില്‍ ഇദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. മക്കളില്‍ ഒരാള്‍ മലേഷ്യയിലും മറ്റൊരാള്‍ ഓസ്ട്രേലിയയിലുമാണ് ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ഒരു ഗുരുതരമായ അപകടത്തെ തുടര്‍ന്ന് ദാമോദര മേനോന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ഓര്‍മ്മക്കുറവും മറ്റും ഉണ്ടാവുകയും ച്യേത്തതോടെ, ബന്ധുക്കൾ ഏതാണ്ട് ഉപേക്ഷിച്ച നിലയിലായിരുന്നു. ഇത്തരത്തിൽ കഷ്ടപ്പെടുന്ന വൃദ്ധനെ, സന്നദ്ധ പ്രവർത്തകരാണ് നാട്ടിലേക്ക് അയക്കാൻ ശ്രമം നടത്തിയത്.വിവരമറിഞ്ഞ നാട്ടിലെ ബന്ധുക്കള്‍ ദാമോദര മേനോനെ തിരികെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അദ്ദേഹത്തെ നാട്ടിലെത്തിച്ചാല്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്ന് തൃശൂരിലുള്ള ബന്ധുക്കള്‍ വ്യക്തമാക്കിയതോടെ നോര്‍ക്ക നടപടികള്‍ വേഗത്തിലാക്കി. അതേസമയം, വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെയും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
അതിനിടെ, പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ ബ്രൂണോയിൽ കണ്ടെത്തിയെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാൻ പോലീസ്. കേസിന്റെ അന്വേഷണ ചുമതല നിലവിലെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.















