തൃശൂര്‍: കുന്നംകുളത്ത് പോലീസ് സംഘത്തെ ആക്രമിച്ച കാപ്പ പ്രതിയും സംഘവും പിടിയില്‍. വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുരുവായൂർ സ്വദേശിയായ അദീപ് (28) എന്നയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിപിഒമാരായ രതീഷ്, ദേവനാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ചീരങ്കുളം പാടത്തിന് സമീപം പ്രതിയും സംഘവും ഒത്തുകൂടിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ടയുടൻ പ്രതിയും സംഘവും ആക്രമിക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ സി.പി.ഒ. രതീഷ് കുന്നംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പ്രതിയായ അദീപ് കാപ്പ പ്രകാരമുള്ള നടപടി നേരിട്ടയാളാണെന്നും, കാപ്പ കാലാവധി പൂർത്തിയായ ശേഷം വീണ്ടും നാട്ടിൽ തിരിച്ചെത്തിയതാണെന്നും പോലീസ് വ്യക്തമാക്കി. വധശ്രമം, ലഹരിവസ്തുക്കളുടെ കച്ചവടം തുടങ്ങിയ ഒട്ടനവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. സംഭവത്തിൽ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
















