Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കന്യാകുമാരി: വിവേകാനന്ദ കേന്ദ്രം, കന്യാകുമാരി അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു. ലാളിത്യവും സമർപ്പണവും നിറഞ്ഞ ജീവിതം നയിച്ച അദ്ദേഹം യഥാർത്ഥ കർമ്മയോഗിയായിരുന്നു. രാഷ്‌ട്രസേവനത്തിനായി ജീവിതം സമർപ്പിച്ച ബാലകൃഷ്ണൻജിയുടെ വിയോഗം വിവേകാനന്ദ കേന്ദ്രത്തിനും ദേശീയ സേവനരംഗത്തിനും വലിയ നഷ്ടമാണ്.

1937 മേയിൽ തൃശൂർ പഴയന്നൂരിലെ വെങ്ങാനെല്ലൂരിൽ ജനിച്ച ബാലകൃഷ്ണൻജി ചേലക്കര ഗവ. ഹൈസ്കൂൾ, തൃശൂർ കേരളവർമ്മ കോളേജ്, കോയമ്പത്തൂർ എയർഫോഴ്സ് അഡ്മിനിസ്ട്രേഷൻ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1957-ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർന്ന അദ്ദേഹം 16 വർഷത്തോളം രാജ്യത്തിന്റെ വിവിധ അതിർത്തി മേഖലകളിൽ സേവനമനുഷ്ഠിച്ചു.

1973-ൽ വ്യോമസേനയിലെ ഉദ്യോഗം ഉപേക്ഷിച്ച് മാന്യ ശ്രീ. ഏകനാഥ് റാനഡെജിയുടെ ആഹ്വാനം സ്വീകരിച്ചാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ ആദ്യ ബാച്ചിലെ ‘ജീവൻവ്രതി’യായി അദ്ദേഹം മാറിയത്. കുടുംബജീവിതം ഉപേക്ഷിച്ച് പൂർണസമയ രാഷ്‌ട്രസേവനത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹം തുടർന്ന് വിവേകാനന്ദ കേന്ദ്രത്തിന്റെ വിവിധ ചുമതലകൾ ഏറ്റെടുത്തു.

കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അരുണാചൽ പ്രദേശിൽ സേവനമനുഷ്ഠിച്ച അദ്ദേഹം വനവാസി മേഖലകളിൽ വീടുവീടാന്തരം സഞ്ചരിച്ച് കുട്ടികളെ കണ്ടെത്തി വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. ഇതിലൂടെ ആ പ്രദേശത്തിന്റെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.

സ്വാമി വിവേകാനന്ദന്റെ ഭാരത പരിക്രമയെ അനുസ്മരിപ്പിച്ച് കൽക്കട്ട മുതൽ കന്യാകുമാരി വരെ 347 ദിവസം കൊണ്ട് 22,000 കിലോമീറ്റർ സഞ്ചരിച്ച ചരിത്രയാത്രയുടെ മുഖ്യ സൂത്രധാരനുമായിരുന്നു ബാലകൃഷ്ണൻജി.

വിവേകാനന്ദ കേന്ദ്രത്തിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും ദൗത്യങ്ങളും ലോകമെമ്പാടും എത്തിക്കുന്നതിനായി അഹോരാത്രം പ്രവർത്തിച്ചു. ഉന്നത പദവികൾ വഹിച്ചപ്പോഴും ലാളിത്യവും വിനയവും ജീവിതത്തിന്റെ മുഖമുദ്രയായി അദ്ദേഹം നിലനിർത്തി. അഖിലേന്ത്യാ പ്രസിഡന്റ് പോലുള്ള ഉന്നത പദവി വഹിച്ചിരുന്നപ്പോഴും സ്വന്തമായി ഒരു കാർ പോലും ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ ജീവിതം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഉജ്ജ്വല മാതൃകയായിരുന്നു.

പി. പരമേശ്വർജിക്കുശേഷമാണ് ബാലകൃഷ്ണൻജി വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുത്തത്. പരമേശ്വർജിയുമായി അടുത്ത് പ്രവർത്തിച്ചിരുന്ന ബാലകൃഷ്ണൻജിക്ക് കേന്ദ്രത്തിന്റെ വളർച്ചയിലും സേവനപ്രവർത്തനങ്ങളുടെ വ്യാപനത്തിലും നിർണായക പങ്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ ജീവിതവും സേവനവും വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കും.

Recent Posts