
കോഴിക്കോട്: പിണറായി വിജയനെതിരെ സി.പി.ഐ മുഖ്യപത്രമായ ജനയുഗത്തില്‍ സത്യന്‍ മൊകേരിയുടെ ലേഖനം. പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്‌ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികതയുടെ ഇല്ലായ്‌മയായി മാത്രമേ കാണാന്‍ കഴിയൂവെന്ന് ലേഖനത്തില്‍ പറയുന്നു.
താന്‍ തീരുമാനിക്കും; എല്ലാം താനാണ് എന്ന ഭാവം മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സഹായകരമല്ല. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് എല്‍.ഡി.എഫില്‍ കൂട്ടായ പ്രവര്‍ത്തനത്തിന് സി.പി.ഐ മുന്നോട്ടുവച്ചതാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം. സി.പി.ഐയുടെ നിര്‍ദേശം വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് അതിനെയെല്ലാം മറികടന്ന് പ്രസ്താവന നടത്തിയത്. പ്രതിപക്ഷ ഉപനേതാവിന്റെ കാര്യം രാഷ്‌ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവിന് സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ കഴിയില്ലെന്നും ലേഖനം പറയുന്നു.
തര്‍ക്കങ്ങള്‍ എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുതെന്ന ധാരണയില്‍ തീരുമാനമെടുത്ത് മുന്നോട്ടുപോകുമ്പോള്‍ പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ഏകപക്ഷീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്നത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനാണോ? എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഉതകുന്ന പ്രസ്താവനയ്‌ക്ക് പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചത് എന്താണ്? എല്‍ഡിഎഫ് എന്താണ്? മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയവും ധാര്‍മ്മികതയും എന്താണ്? ഇന്നത്തെ ഇന്ത്യന്‍ രാഷ്‌ട്രീയ സാഹചര്യത്തില്‍ യോജിച്ച പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം അനിവാര്യമാണ്. ഈ കാര്യങ്ങളിലെല്ലാം വ്യക്തത ആവശ്യവുമാണ്. പ്രതിപക്ഷ നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കരുത്. അത്തരം സമീപനങ്ങള്‍ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയവും ധാര്‍മ്മികതയെ ദുര്‍ബലപ്പെടുത്തുത്തെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
“മുന്നണി യജമാനന്‍ — ഭൃത്യന്‍ തമ്മിലുള്ള ബന്ധമല്ല. പാര്‍ട്ടികള്‍ തമ്മില്‍ തുല്യമായ പങ്കാളിത്തവും സഹകരണവുമാണ് പുലര്‍ത്തേണ്ടത്. തുല്യപങ്കാളിത്തവും പരസ്പര ബഹുമാനവും ഉണ്ടാകണം. എല്ലാം നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. മുന്നണിയിലെ മറ്റ് പാര്‍ട്ടികളുടെ സ്വാതന്ത്ര്യത്തെയും ആശയങ്ങളെയും മാനിക്കണം. തീരുമാനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്പിക്കാതെ ചര്‍ച്ചകളിലൂടെയും ധാരണകളിലൂടെയും എടുക്കണം.“കമ്മ്യൂണിസ്റ്റുകാര്‍ മുന്നണി രാഷ്‌ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്‌ട്രീയ പക്വത പ്രതിപക്ഷ നേതാവിന് ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നത് ഖേദകരമാണെന്നും സത്യന്‍ മൊകേരി ലേഖനത്തിലൂടെ പറയുന്നു
.
.