Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ നൂറുദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് മംഗലാപുരം റെയില്‍വേ വേര്‍പെടുത്തലിനെ വിവാദമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ.

മംഗലാപുരം റെയില്‍വേ സ്റ്റേഷന്‍ നേരത്തെ മൂന്ന് ഡിവിഷനുകളുടെ ഭാഗമായിരുന്നു. ഭരണ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിനുള്ള പുനഃസംഘടന മാത്രമാണ് നടക്കുന്നത്. ഇതിലൂടെ കേരളത്തിന് ഒരു നഷ്ടവും സംഭവിക്കില്ലെന്നും വികസന പദ്ധതികളില്‍ ഒരു രൂപപോലും കുറയില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ നൂറുദിവസത്തെ പ്രോഗ്രസ് കാര്‍ഡില്‍ വട്ടപ്പൂജ്യവും നെഗറ്റീവ് മാര്‍ക്കുകളും മാത്രമാണുള്ളത്. ഈ ഭരണപരാജയം മറയ്‌ക്കാനാണ് കേരളത്തിന് ഒരു നഷ്ടവും വരുത്താതെ മംഗലാപുരം റയില്‍വേ വേര്‍പെടുത്തലിനെ വിവാദമാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് മുന്നോട്ടുവച്ച അഞ്ച് ഗ്യാരണ്ടികളില്‍ ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി ഉള്‍പ്പെടെ നാലെണ്ണത്തിലും പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. അഴിമതിക്കെതിരെ പോരാടുമെന്ന് പറഞ്ഞവര്‍ ശബരിമല ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളില്‍ സിപിഎമ്മിനും പിണറായി സര്‍ക്കാരുകള്‍ക്കുമെതിരെ ചെറുവിരല്‍ അനക്കിയിട്ടില്ല. മെസ്സി അഴിമതി അന്വേഷണം സിബിഐക്ക് കൈമാറാതെ വിജിലന്‍സിന് നല്‍കിയത് ഇന്‍ഡി മുന്നണിയിലെ സിപിഎമ്മിനെ രക്ഷിക്കാനാണ്. വര്‍ഗീയതക്കെതിരെ പോരാടുമെന്ന് വീമ്പുപറഞ്ഞവര്‍ ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം ലീഗിനും അടിയറവ് പറഞ്ഞ് വന്ദേമാതരത്തെയും പാവപ്പെട്ട കുട്ടികള്‍ക്കുള്ള പിഎം ശ്രീ പദ്ധതിയെയും മാറ്റിനിര്‍ത്തുകയാണ്. പുതിയ ഒരു നിക്ഷേപം പോലും ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ടാറ്റാ ഷിപ്‌യാര്‍ഡ് എന്ന പൊള്ളയായ വാഗ്ദാനം മാത്രമാണ് നല്‍കാനായത്.

അതേസമയം കേന്ദ്രസര്‍ക്കാരാകട്ടെ നൂറ് ദിവസത്തിനുള്ളില്‍ ദേശീയപാതാ വികസനത്തിന് 2,100 കോടി രൂപയും തിരുവനന്തപുരത്തെ കെ. കരുണാകരന്‍ മെഡിക്കല്‍ കോളജിന് 100 മെഡിക്കല്‍ സീറ്റുകളും റെയില്‍വേ വികസനത്തിന് 310 കോടിയും ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ സംസ്ഥാനത്തിന് അനുവദിച്ചു. വിഴിഞ്ഞം തുറമുഖത്തെ എക്സിം പോര്‍ട്ടായി ഉയര്‍ത്തിയതും കേന്ദ്രസര്‍ക്കാരാണ്. അതില്‍ അദാനിക്കെതിരെ നിരന്തരം അപവാദപ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഒരു അവകാശവുമില്ല. റെയില്‍വേ വികസനത്തിനായി സംസ്ഥാനം ഇതുവരെ 13 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നല്‍കിയത്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടുമെന്ന് വന്നതോടെയാണ് മംഗലാപുരം റെയില്‍വേ വേര്‍പെടുത്തലിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി ബിജെപി തയാറാക്കിയ ബ്ലൂപ്രിന്റ് കേന്ദ്രമന്ത്രി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ റെയില്‍വേ വികസന പദ്ധതികളെ മംഗലാപുരം റയില്‍വേ വേര്‍പെടുത്തല്‍ ബാധിക്കില്ലെന്നും ബിജെപി നല്‍കിയ ബ്ലൂപ്രിന്റില്‍ നിന്ന് ഒരു രൂപപോലും കുറയ്‌ക്കില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Recent Posts