കൊല്ലം: ഉത്രാടപ്പാച്ചിലിന് മണിക്കൂറുകൾ മാത്രം ബാക്കിനില്‍ക്കെ ഓണലഹരിയില്‍ നാടും നഗരവും. നഗരത്തിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളവും ബോണസും ലഭിച്ചതോടെ അവസാനഘട്ട ഓണപ്പര്‍ച്ചേസിനായി കുടുംബങ്ങള്‍ കൂട്ടത്തോടെ വിപണിയിലെത്തിയതോടെ കച്ചവടം സജീവമായി.
സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഓണം ഫെയറുകളിലും ഓണസദ്യയ്‌ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്കേറി. പൊതുവിതരണ വകുപ്പ് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റ് വാങ്ങാനും തിരക്കുണ്ട്. തുണിക്കടകളിലും ഗൃഹോപകരണ വിപണന കേന്ദ്രങ്ങളിലുമാണ് ഓണക്കച്ചവടം കൂടുതല്‍ സജീവം. ഉപഭോക്താക്കളെ ആകർഷിക്കാൻ വിവിധ സ്ഥാപനങ്ങൾ ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓണക്കോടി എടുക്കാൻ എത്തുന്നവരുടെ തിരക്കിലാണ് വസ്ത്രവിപണിയും. സ്കൂളുകൾ അടച്ചതോടെ കുട്ടികളുമായി കുടുംബങ്ങൾ കൂട്ടത്തോടെ ഷോപ്പിങ്ങിനിറങ്ങി. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പുത്തൻ മോഡലുകളും ട്രെൻഡി വസ്ത്രങ്ങളുമാണ് ഇത്തവണ പുതുതലമുറയുടെ പ്രധാന ആകര്‍ഷണം.
ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഇടയ്‌ക്കിടെ ചെറിയ മഴ പെയ്യുന്നുണ്ടെങ്കിലും ഓണത്തിന്റെ ആവേശത്തിന് അതൊന്നും മങ്ങലേല്‍പ്പിച്ചിട്ടില്ല. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഉള്‍പ്പെടെ എത്തിയ വ്യാപാരികള്‍ സജീവമായതോടെ നഗരത്തിലെ വഴിയോര കച്ചവടവും കൊഴുത്തു. തദ്ദേശ സ്ഥാപനങ്ങളും കൃഷിവകുപ്പും ചേര്‍ന്ന് ഒരുക്കിയ ഓണച്ചന്തകളിലും കുടുംബശ്രീയുടെ ഓണം വിപണന കേന്ദ്രങ്ങളിലും തിരക്കേറുകയാണ്. നാട്ടു ചന്തകളും സജീവമായിട്ടുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളും മറ്റ് നാടന്‍ ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ നിരവധി പേരാണ് എത്തുന്നത്.
ഉത്രാടദിനത്തിലെ അവസാനവട്ട ഓട്ടത്തിനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു; ഇനി ഓണാഘോഷത്തിന്റെ ആവേശത്തിലേക്ക് മണിക്കൂറുകള്‍ മാത്രം.
















