ചങ്ങനാശ്ശേരി: ഓണം അടുക്കുന്തോറും നഗരത്തില്‍ തിരക്കേറിവരുന്നു. സ്ത്രീകളുടെ തിരക്കാണ് പൊതു നിരത്തില്‍ കൂടുതലായി കാണാന്‍ കഴിയുന്നത്. ചെരുപ്പ് തുന്നുന്നയിടം മുതല്‍ വലിയ ജ്വല്ലറികള്‍ വരെ സ്ത്രീകളുടെ നീണ്ട നിരകളാണ്. പച്ചക്കറി, ബേക്കറി, പഴക്കട എന്നിവിടങ്ങളിലും തിരക്കേറി. എന്നാല്‍ എല്ലാം വാങ്ങി തോളിലേറ്റി വീട്ടിലെത്താന്‍ പ്രിയദര്‍ശിനി ബസും കാത്ത് മണിക്കൂറുകളോളം നില്‍ക്കുകയാണ്.
എത്ര താമസിച്ചാലും പ്രിയദര്‍ശിനിയില്‍തന്നെ പോകണമെന്നാണ് സാധാരക്കാര്‍ വിചാരിക്കുന്നത്. ഈ തിരക്കിലാണ് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനിയെ അല്പം ചവിട്ടിപിടിക്കുന്നത്. കാരണം ഓണക്കാലത്ത് പത്ത് പൈസ കെഎസ്ആര്‍ടിസിയ്‌ക്ക് ലാഭം കിട്ടേണ്ട സമയത്താണ് ഈ സൗജന്യ യാത്ര നടത്തുന്നത്. ഇപ്പോള്‍ പലവണ്ടികളും ബസ് താമസിക്കുന്തോറും മുഖ്യമന്ത്രി വി. ഡി സതീശനെയും ചിലരെങ്കിലും ചീത്ത വിളിക്കുന്നുമുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും ദേഷ്യം അത് വേറെ.
തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം, പുളിങ്കുന്ന്, കാവാലം, എടത്വ, മിത്രക്കേരി, കായല്‍പ്പുറം പള്ളി, ചമ്പക്കുളം, നീലംപേരൂര്‍, തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രിയദര്‍ശിനി കൂടുതല്‍ സര്‍വീസ് നടത്തുന്നത്. കുട്ടനാട്ടുകാര്‍ കൂടുതലും ചങ്ങനാശ്ശേരിയെയാണ് ആശ്രയിക്കുന്നത്. ചങ്ങനാശ്ശേരിയിലെ കച്ചവടക്കാര്‍ക്കും കൂടുതല്‍ കൊയ്‌ത്ത് ലഭിക്കുന്നത് കുട്ടനാട്ടുകാര്‍ വരുമ്പോഴാണ്. ആലപ്പുഴ, കുട്ടനാട് മേഖലയില്‍ നിന്നാണ് കെഎസ്ആര്‍ടിസിയ്‌ക്ക് കൂടുതല്‍ വരുമാനവും ലഭിച്ചിരുന്നത്. പ്രിയദര്‍ശിനി വന്നതോടെ കെഎസ്ആര്‍ടിസി യുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു.
സ്ത്രീകള്‍ നേരത്തെ ബസില്‍ കയറി സീറ്റ് പിടിക്കുന്നതോടെ പുരുഷന്‍മാര്‍ ആ ബസ് വിട്ട് ഫാസ്റ്റില്‍ കയറുന്നതും പ്രിയദര്‍ശിനിക്ക് ക്ഷീണം ഉണ്ടാകാറുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഒരു പദ്ധിയും കൂടി ആസൂത്രണത്തിലെ പിഴവുമൂലം താളംതെറ്റുമോ എന്ന ആശങ്കയാണ് പലരം പങ്കുവെക്കുന്നത്.
















