Kerala

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: ഓണസദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് പപ്പടം. തൂശനിലയില്‍ ഉപ്പേരി, അച്ചാര്‍, ഇഞ്ചിപ്പുളി തുടങ്ങിയ വിഭവങ്ങള്‍ക്കൊപ്പം പപ്പടത്തിനും മലയാളിയുടെ സദ്യയില്‍ പ്രത്യേക സ്ഥാനമുണ്ട്. ഓണാഘോഷം ഇത്തവണ കൂടുതല്‍ ഗംഭീരമാകുമെന്ന പ്രതീക്ഷയില്‍ പപ്പടനിര്‍മാതാക്കളും പ്രതീക്ഷയിലാണ്. പപ്പടന ിര്‍മാണം ഉപജീവനമാക്കിയ നിരവധി കുടുംബങ്ങൾ ഇന്നുമുണ്ട്.

വലുപ്പമേറിയ പപ്പടം 100 എണ്ണത്തിന് 160 രൂപയും ചെറുതിന് 140 രൂപയുമാണ് വില. സ്‌പെഷ്യല്‍ പപ്പടത്തിന് 100 എണ്ണത്തിന് 220 രൂപ നല്‍കണം. പ്രിന്റഡ് കവറുകളില്‍ പായ്‌ക്ക് ചെയ്‌തെത്തുന്ന പപ്പടത്തിനാണ് വിപണിയില്‍ കൂടുതല്‍ ആവശ്യക്കാര്‍. 20 മുതല്‍ 50 രൂപ വരെയുള്ള ചെറിയ പാക്കറ്റുകളും ലഭ്യമാണ്. പരമ്പരാഗതമായി ഉഴുന്നും കാരവും ഉപയോഗിച്ചാണ് പപ്പടം നിര്‍മിച്ചിരുന്നതെങ്കില്‍, ഇന്ന് മസാലയും പച്ചക്കറികളും ഉള്‍പ്പെടെ വിവിധ ചേരുവകള്‍ ചേര്‍ത്തുള്ള പപ്പടങ്ങളും വിപണിയിലുണ്ട്. സാധാരണ പപ്പടങ്ങള്‍ക്ക് പുറമെ വ്യത്യസ്ത രുചികളിലുള്ള മസാല പപ്പടങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്.

അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയാണ് പപ്പടനിര്‍മാതാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. 130 രൂപയായിരുന്ന ഉഴുന്നിന്റെ വില 240 രൂപയിലെത്തിയതോടെ നിര്‍മാണച്ചെലവും വര്‍ധിച്ചു. വന്‍കിട കമ്പനികള്‍ യന്ത്രസഹായത്തോടെ വന്‍തോതില്‍ പപ്പടം നിര്‍മിക്കുന്നുണ്ടെങ്കിലും വീടുകളില്‍ പരമ്പരാഗത രീതിയില്‍ തയാറാക്കുന്ന പപ്പടത്തിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. കടകളില്‍ എത്തിച്ചും വീടുകള്‍ കയറിയിറങ്ങിയുമാണ് പലരും പപ്പടം വില്‍ക്കുന്നത്. അതേസമയം, ഉഴുന്നും കാരവും കൂടാതെ മറ്റ് ചേരുവകള്‍ ചേര്‍ത്തും ലേബല്‍ പോലുമില്ലാതെയും വില്‍ക്കുന്ന വ്യാജ പപ്പടങ്ങളും വിപണിയിലുണ്ടെന്നത് ആശങ്ക ഉയര്‍ത്തുന്നു. ഓണവിപണി സജീവമാകുന്നതോടെ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയിലാണ് പപ്പടനിര്‍മാണ മേഖലയിലുള്ളവര്‍.