
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തുകളുമുണ്ടെന്ന പ്രതിയുടെ ഭാഗം പ്രസക്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
അറുന്നൂറോളം വിദ്യാര്‍ത്ഥികൾ പഠിക്കുന്ന സ്കൂളിൽ ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിൽ സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, പൗരത്വ ബില്ലിനെ അനുകൂലിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ വൈരാഗ്യത്തിൽ കെട്ടിച്ചമച്ചതാണ് കേസെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കുട്ടിയുടെ പല മൊഴികളും ഭാവനാത്മകമായ കാര്യങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു.