Categories: Kerala

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: പാലത്തായി പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചതോടെ പുറത്ത് വരുന്നത് വൻ ഗൂഢാലോചന. സംഭവത്തിൽ അന്നത്തെ സിപിഎം സർക്കാരിന് പോലും പദ്മരാജൻ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി വിധിച്ച ജീവപര്യന്തം തടവും 20 വര്‍ഷം കഠിനതടവും ഉള്‍പ്പെടുന്ന ശിക്ഷ ചോദ്യം ചെയ്ത് പത്മരാജന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോൾ ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്.

പാലത്തായി യു.പി. സ്‌കൂളിലെ പത്തുവയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ടോയ്ലറ്റില്‍ വെച്ച് പീഡിപ്പിച്ചെന്നാരോപിച്ച് 2020 മാര്‍ച്ച് 17-നാണ് പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പോലും കേസിലെ സാഹചര്യത്തെളിവും കുട്ടിയുടെ മൊഴികളും അവിശ്വസനീയമായി തോന്നിയിരുന്നു. വിചാരണക്കോടതി ഏകപക്ഷീയമായ കഠിനമായ ശിക്ഷാവിധിയാണ് പുറപ്പെടുവിച്ചത്. എന്നാൽ, അത് ഏകപക്ഷീയമായ വിധിയാണ് പുറപ്പെടുവിച്ചതെന്ന് പൊതുവെ ആരോപണം ഉയർന്നിരുന്നു. തുടർന്ന്, വിചാരണക്കോടതി വിധിയിലെ വസ്തുതാപരമായ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.

ഇരയായ പെണ്‍കുട്ടിയുടെ മൊഴികളില്‍ കടുത്ത വൈരുദ്ധ്യങ്ങളും വന്‍ കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. സംഭവം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലം, സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നിരന്തരം ഉപയോഗിക്കുന്ന ഭാഗത്താണെന്നും ഹെഡ്മിസ്ട്രസിന്റെ മുറിക്ക് തൊട്ടടുത്തുള്ള ഈ സ്ഥലത്തുവെച്ച് അത്തരം സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയില്ലെന്നും ചൂണ്ടിക്കാണിച്ചു. സംഭവം നടന്നതായി പറയപ്പെടുന്ന സ്‌കൂള്‍ ടോയ്ലറ്റിനെക്കുറിച്ചുള്ള വിവരണത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹെഡ്മിസ്ട്രസിന്റെ മുറിക്കും ക്ലാസ് മുറികള്‍ക്കും തൊട്ടടുത്തുള്ളതും, 600-ഓളം കുട്ടികള്‍ പഠിക്കുന്നതുമായ ചെറിയൊരു സ്‌കൂളില്‍ ഇത്തരം സംഭവം ആരുടേയും ശ്രദ്ധയില്‍പ്പെടാതെ നടക്കാന്‍ സാധ്യതയില്ലെന്ന് വാദിച്ചു.

ആദ്യ ഘട്ടത്തില്‍ കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, അണുബാധ മൂലം ചൊറിഞ്ഞതു കൊണ്ടുണ്ടായ പരിക്കുകളാകാം എന്ന് തുടര്‍ന്നുള്ള വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിനെ തുടര്‍ന്നുള്ള രാഷ്‌ട്രീയ വൈരാഗ്യമാണ് കേസിന് പിന്നിലെന്ന വാദവും പ്രതിഭാഗം ഉയര്‍ത്തി.കേസിലെ രേഖകളും അതിജീവിതയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ച ഹൈക്കോടതി, പ്രതിഭാഗം ഉന്നയിച്ച വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ കാമ്പുണ്ടെന്ന് നിരീക്ഷിച്ചു.

കേസ് അന്വേഷിച്ച വിവിധ ഏജന്‍സികള്‍ വ്യത്യസ്ത നിഗമനങ്ങളിലാണ് എത്തിച്ചേര്‍ന്നതെന്നും കോടതി വിലയിരുത്തി. അപ്പീലില്‍ അന്തിമതീര്‍പ്പുണ്ടാകുന്നത് വരെ പ്രതിയുടെ ശിക്ഷാവിധി നിര്‍ത്തിവെക്കാമെന്ന് വിലയിരുത്തിയ കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.അതിജീവിതയുടെ (സാക്ഷിമൊഴികള്‍ പ്രാഥമികമായി പരിശോധിച്ചതില്‍ നിന്നും, പീഡനത്തെക്കുറിച്ചുള്ള വിവരണം സ്ഥിരതയില്ലാത്തതും കൂട്ടിച്ചേര്‍ക്കലുകളും ഭാവനാത്മകമായ കാര്യങ്ങളും നിറഞ്ഞതാണെന്നും കാണാന്‍ സാധിച്ചു.അതിജീവിതയെ ആദ്യം പരിശോധിച്ച ഡോക്ടര്‍ (ലൈംഗികാതിക്രമത്തിന്റെ സൂചനകളൊന്നും കണ്ടിരുന്നില്ല.

തുടര്‍ന്ന് പരിശോധിച്ച ഡോക്ടറുടെ (റിപ്പോര്‍ട്ടിലെ കന്യകാചര്‍മ്മത്തിലുണ്ടായ മുറിവ് അണുബാധ മൂലമുള്ള ചൊറിച്ചില്‍ കാരണം വിരല്‍ കൊണ്ട് ഉരസി ഉണ്ടായതാകാം എന്ന് മൊഴി നല്‍കിയിട്ടുള്ളതും കോടതി കണക്കിലെടുത്തു. 600-ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ ചെറിയൊരു സ്ഥലത്തുള്ള ടോയ്ലറ്റും, ഹെഡ്മിസ്ട്രസിന്റെ മുറിയോട് ചേര്‍ന്നുള്ള പരിസരവുമാണ് സംഭവസ്ഥലമായി പറയുന്നത്. ഈ സാഹചര്യത്തില്‍ ഒന്നിലധികം തവണ ഇത്തരം ഒരു സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ അവിടെ നടന്നു എന്ന് വിശ്വസിക്കുന്നത് അസാധ്യമാണെന്ന വാദവും പരിഗണിച്ചു. കേസന്വേഷിച്ച ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കേസിന്റെ വിഭിന്ന ഘട്ടങ്ങളില്‍ വെവ്വേറെ നിഗമനങ്ങളിലാണ് എത്തിച്ചേര്‍ന്നതെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.

 

Recent Posts