കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെട്ട സിഎംആര്‍എല്‍-എക്സാലോജിക്ക് മാസപ്പടിക്കേസില്‍ 20 കോടിയുടെ ഹവാല ഇടപാടുകള്‍ കൂടി കണ്ടെത്തിയതോടെ ഇ ഡി അന്വേഷണം പുതിയ തലത്തിലേക്ക്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി. നിഖിലിന്റെ ഫ്‌ളാറ്റിലെ റെയ്ഡില്‍ മൊബൈല്‍ ഫോണും സിമ്മും പിടിച്ചെടുത്തിരുന്നു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയയ്‌ക്കും.
നിഖില്‍ മറ്റൊരു ഫോണും സിമ്മും ഉപയോഗിച്ചിരുന്നതായി ഇ ഡി കണ്ടെത്തി. ഇതു ഹവാലാ ഇടപാടുകള്‍ക്കാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം. സിപിഎം നേതാവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരില്‍ 2021ല്‍ സോളസ് എന്ന പരസ്യക്കമ്പനിക്ക് വീണ പണം കൈമാറിയിരുന്നു. ഇതേ രീതിയില്‍ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി മറ്റ് സ്ഥാപനങ്ങള്‍ക്കും പണം കൈമാറിയിട്ടുണ്ടോയെന്നും സാമ്പത്തിക സ്രോതസുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. സിഎംആര്‍എലില്‍ നിന്നു ലഭിച്ച പണത്തെക്കാള്‍ കൂടുതല്‍ തുകയുടെ ഇടപാടുകള്‍ ടി. വീണ നടത്തി.
റിയാസിന്റെയും വീണയുടെയും മറ്റ് ചില സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും ഇ ഡി അന്വേഷണം നീങ്ങുന്നു. കഴിഞ്ഞ ദിവസത്തെ റെയ്ഡിന്റെ തുടര്‍ച്ചയായി കേസുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകള്‍ ഇ ഡി മരവിപ്പിക്കും. പിടിച്ചെടുത്ത ഡിജിറ്റല്‍ ഡിവൈസുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധനകളും ഉടന്‍ പൂര്‍ത്തിയാകും. അതിനുശേഷമായിരിക്കും അറസ്റ്റ് നടപടികളിലേക്കു കടക്കുക.
അതേസമയം വിദേശത്തേക്ക് 85 ലക്ഷം രൂപ അനധികൃതമായി ഹവാല മാര്‍ഗത്തിലൂടെ കടത്തിയെന്ന ഗുരുതര കണ്ടെത്തെലില്‍ വീണയ്‌ക്കെതിരേ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) പ്രകാരം കേസെടുക്കാനുള്ള നടപടികള്‍ ഇ ഡി വേഗത്തിലാക്കി. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വീണയെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. വീണയ്‌ക്കു കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കാനായില്ലെങ്കില്‍ അറസ്റ്റിലേക്കു കടക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കുന്നു. വീണയെ അറസ്റ്റ് ചെയ്താലത്തെ സാഹചര്യങ്ങളാണ് ഇ ഡി വിലയിരുത്തുന്നത്. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹെക്കോടതിയില്‍ പോയാല്‍ അതിനെ പ്രതിരോധിക്കാനുള്ള തയാറെടുപ്പും ഇ ഡി നടത്തുന്നു.














