ന്യൂദല്‍ഹി: ഫ്രാൻസിന്റെ നേതൃത്വത്തില്‍ ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നതിനുള്ള ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റം (FCAS) പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകുന്നത് സംബന്ധിച്ച് വ്യോമയാന വിദഗ്ധർക്കിടയിൽ ചർച്ചകൾ ചൂടുപിടിക്കുകയാണ്.
മുൻ അമേരിക്കൻ യുദ്ധവിമാന പൈലറ്റുമാർ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു തന്ത്രപരമായ അവസരമായും ഉയർന്ന സാങ്കേതിക അപകടസാധ്യതയായും കാണുന്നു.നൂതന എയ്‌റോസ്‌പേസ് പദ്ധതിയിൽ ചേരുന്നതിനുള്ള ശ്രമങ്ങൾ ഔദ്യോഗികമായി ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. മുന്‍ യുഎസ് മിലിട്ടറി ഏവിയേറ്ററുമാരായ സി.ഡബ്ല്യു. ലെമോയിൻ (F-16, F/A-18 എന്നിവ പറത്തിയിരുന്ന) ഗോങ്കി (മുൻ F/A-18, A320 പൈലറ്റ്) എന്നിവർ ഈ ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യയുടെ സാധ്യതകള്‍ എന്തൊക്കെയെന്ന് വിലയിരുത്തിയത് ശ്രദ്ധേയമായി.
ഈ സംരംഭത്തിലേക്ക് കടക്കുന്നത് ആറാം തലമുറ യുദ്ധവിമാനം എന്ന ഇന്ത്യയുടെ ലക്ഷ്യം വേഗത്തിലാക്കുമോ അതോ ഇതിനകം തന്നെ പരസ്പരം വഴക്കടിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബഹുരാഷ്‌ട്ര പദ്ധതിയിൽ ഇന്ത്യ കുടുങ്ങിപ്പോകുമോ എന്നീ ചോദ്യങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്.
ദശാബ്ദങ്ങൾ കൊണ്ട് നിർമ്മിക്കാൻ കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യകൾ സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ പ്രധാന ആകർഷണം. ഇന്ത്യ സ്വന്തം തദ്ദേശീയ അഞ്ചാം തലമുറ സ്റ്റെൽത്ത് ജെറ്റായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോ ള‍് തന്നെ ഭാവിയില്‍ വരാന്‍ പോകുന്ന ആറാം തലമുറ യുദ്ധവിമാനം കൂടി സ്വന്തമാക്കന്‍ ശ്രമിക്കുന്നത് നല്ലതാണ്എന്ന് അവര്‍ സമ്മതിക്കുന്നു. ഇന്ത്യയുടെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തെ അവര്‍ ശ്ലാഘിക്കുകയും ചെയ്യുന്നു.
കോംബാറ്റ് ക്ലൗഡ്, കൃത്രിമ ബുദ്ധി, ഡ്രോൺ കൂട്ടങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ പ്രതിരോധ ആവാസവ്യവസ്ഥയെ വിഭാവനം ചെയ്യുന്ന പദ്ധതിയാണ് FCAS എന്ന ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന പദ്ധതി. ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന് അടുത്ത തലമുറ സ്റ്റെൽത്ത്, നൂതന സെൻസറുകൾ, എഞ്ചിൻ പ്രൊപ്പൽഷൻ എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ നേടാനും ഇന്ത്യയ്‌ക്ക് കഴിയും.
ഇത്തരം മെച്ചങ്ങള്‍ ഉണ്ടെങ്കിലും FCAS ഇന്ത്യയ്‌ക്ക് ഏറ്റവും സുരക്ഷിതമായ പാതയാണോ എന്ന് പരിചയസമ്പന്നരായ പൈലറ്റുമാർ സംശയം പ്രകടിപ്പിക്കുന്നു. പദ്ധതിക്ക് പിന്നിലുള്ള യൂറോപ്യൻ സഖ്യം കടുത്ത തർക്കങ്ങളുമായി മുന്നോട്ട് പോകുന്നവരാണ്. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നിവർ ആദ്യം ആസൂത്രണം ചെയ്ത ഈ പരിപാടിയിൽ, സാങ്കേതികവിദ്യ പങ്കിടൽ, നേതൃത്വപരമായ റോളുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങനെ വിഭജിക്കണം എന്നിവ സംബന്ധിച്ച് വ്യോമയാന ഭീമന്മാരായ ഡസ്സോൾട്ടും എയർബസും തമ്മിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യ പോലുള്ള ഒരു വലിയ പങ്കാളിയെ കൊണ്ടുവരുന്നത് ഈ ബുദ്ധിമുട്ടുള്ള പ്രോഗ്രാമിന് ആവശ്യമായ വലിയ ഫണ്ട് കിട്ടാനാണ്.
കൂടാതെ, ഇന്ത്യ ഇതിനകം ഫ്രാൻസുമായി ശക്തമായ പ്രതിരോധ ബന്ധം പങ്കിടുന്നു. ഇന്ത്യൻ വ്യോമസേന ഫ്രഞ്ച് ഡസ്സോൾട്ട് റാഫേൽ ജെറ്റുകളുടെ ഒരു കൂട്ടം വിജയകരമായി പ്രവർത്തിപ്പിക്കുന്നതിനാൽ, മറ്റ് ആഗോള പങ്കാളിത്തങ്ങളെ അപേക്ഷിച്ച് ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു വ്യോമയാന പദ്ധതിയിൽ സംയോജിപ്പിക്കുന്നത് സുഗമമായ പ്രക്രിയയായിരിക്കാം. പക്ഷെ വിവിധ രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്തമായി ആറാം തലമുറ യുദ്ധവിമാനത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് പരസ്പരവിരുദ്ധമായ ഡിസൈൻ ആവശ്യകതകളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. പങ്കെടുക്കുന്ന ഓരോ രാജ്യവും പ്രത്യേക സവിശേഷതകൾ, സാങ്കേതിക കൈമാറ്റങ്ങൾ, നിർമ്മാണ ഓഹരികൾ എന്നിവ ആവശ്യപ്പെടുമ്പോൾ, അത് ഡിസൈനിലെ വിട്ടുവീഴ്ചകള്‍ക്ക് കാരണമാകും. ഇത്തരം സങ്കീർണതകൾ പദ്ധതിയുടെ ബജറ്റ് വലുതാക്കിക്കൊണ്ടിരിക്കും. ഇത് വലിയ കാലതാമസത്തിനും കാരണമാകും.
ഒരു രാജ്യത്തിന്റെ പ്രത്യേക ആവശ്യമായ ഒരു യുദ്ധ ജെറ്റ് നിർമ്മിക്കുന്നത് വളരെ ലളിതമായ ഒരു ജോലിയാണ്. പക്ഷെ നിരവധി വ്യത്യസ്ത വ്യോമസേനകളുടെ സവിശേഷമായ തന്ത്രപരമായ ആവശ്യകതകളും രാഷ്‌ട്രീയ താൽപ്പര്യങ്ങളും ഒരൊറ്റ വിമാനത്തിൽ സംയോജിപ്പിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും എഞ്ചിനീയറിംഗ് പ്രക്രിയയെ അങ്ങേയറ്റം ബുദ്ധിമുട്ടാക്കുന്നു. സ്പെയിന്‍ ഇപ്പോഴേ ഈ പദ്ധതിയില്‍ നിന്നും ഒഴിഞ്ഞു കഴിഞ്ഞു. ഇനിയുള്ള ഫ്രാന്‍സും ജര്‍മ്മനിയും ആണ്. ഈ സാഹചര്യം ഇന്ത്യയെ തന്ത്രപര മായ ഒരു ദുഷ്‌കരമായ സ്ഥാനത്ത് എത്തിച്ചേക്കുമെന്ന് ഈ യുഎസ് വ്യോമയാന വിദഗ്ധര്‍ വാദിക്കുന്നു. ഇന്ത്യയ്‌ക്ക് എന്തായാലും ചൈനയുടെ അതിവേഗം കുതിക്കുന്ന വ്യോമയാന ശക്തിയോട് കിടപിടിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ചൈന ജെ-20 എന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം പ്രവർത്തിപ്പിക്കുക മാത്രമല്ല, ജെ-35 പോലുള്ള ആറാം തലമുറ യുദ്ധവിമാനത്തിന്റെ പുതിയ പ്രോട്ടോടൈപ്പുകൾ പരീക്ഷിക്കുകയും ചെയ്തുകഴിഞ്ഞു.
അതേസമയം, ഇന്ത്യ നിലവിൽ സജീവമായ യുദ്ധവിമാനങ്ങളുടെ എണ്ണത്തിന്റെ കാര്ത്തില്‍ വലിയ ക്ഷാമം നേരിടുന്നുണ്ട്. കൂടുതല്‍ യുദ്ധവിമാനം ഇന്ത്യയ്‌ക്ക് ആവശ്യമാണ്. ഇതിന് പുറമെ, സ്വന്തമായി അഞ്ചാം തലമുറ AMCA സ്റ്റെൽത്ത് ജെറ്റ് ഇനിയും യാഥാര‍്ത്ഥ്യമായിട്ടില്ല.
അഞ്ചാം തലമുറ യുദ്ധവിമാനത്തിന് പെട്ടെന്നുള്ള പരിഹാരമായി റഷ്യയുടെ Su-57E ഇന്ത്യയ്‌ക്ക് വാങ്ങാവുന്നതേയുള്ളൂ. പക്ഷെ ഇന്ത്യ ഇക്കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കുകയാണ്. കാരണം വലിയ അളവിൽ ജെറ്റുകൾ നിർമ്മിക്കാനുള്ള റഷ്യയുടെ കഴിവിനെക്കുറിച്ച് ഇന്ത്യയ്‌ക്ക് ആശങ്കകളുണ്ട്. മറ്റൊന്ന് റഷ്യ യഥാർത്ഥത്തിൽ എത്രത്തോളം നിർമ്മാണ സാങ്കേതികവിദ്യ ഇന്ത്യയുമായി പങ്കിടാൻ തയ്യാറാണ് എന്നതിനെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്.
നേരത്തെ തന്നെ ആറാം തലമുറ യുദ്ധവിമാന നിര്‍മ്മാണത്തിലേക്ക് ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍ എന്നിവര്‍ക്കൊപ്പം ചുവടുവെക്കുന്നതിലൂടെ, ഇന്ത്യൻ പ്രതിരോധ മേഖലയ്‌ക്ക് വിപ്ലവകരമായ എയ്‌റോസ്‌പേസ് സാങ്കേതികവിദ്യയിൽ സമാനതകളില്ലാത്ത പ്രായോഗിക അനുഭവം നേടാൻ കഴിയും. അതോടൊപ്പം, മൂന്ന് യൂറോപ്യൻ രാജ്യങ്ങളുടെ ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാന്‍ 2019ല്‍ തുടങ്ങിവെച്ച പരിപാടിയെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാൻ ആവശ്യമായ സാമ്പത്തിക, വ്യാവസായിക സഹായം നല്‍കാന്‍ ഇന്ത്യയുടെ പ്രവേശനത്തിന് സാധിക്കും.
പക്ഷെ , FCAS പദ്ധതിയിലെ പങ്കാളികളായ ജര്‍മ്മനിയും ഫ്രാന്‍സും സ്പെയിനും തമ്മിലുള്ള രാഷ്‌ട്രീയ, വ്യാവസായിക തർക്കങ്ങൾ പരിഹരിക്കണം.ഒന്നിലധികം രാജ്യങ്ങളുടെ മത്സരാധിഷ്ഠിത ആവശ്യങ്ങൾ കാരണം മുടങ്ങിക്കിടക്കുന്ന ഒരു പ്രോജക്റ്റിന് ധനസഹായം നൽകുന്ന ഒരു സ്ഥാപനമായി മാത്രം ഇന്ത്യ മാറുന്നില്ലെന്ന് ഉറപ്പാക്കണം. ഇന്ത്യയ്‌ക്ക് ആവശ്യമായ സാങ്കേതികവിദ്യകള്‍ കിട്ടാന്‍ കൂടിയാകണം ഇന്ത്യ ഈ ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ചേരേണ്ടത്.
ഭാവിയിലെ ഒരു ആറാം തലമുറ യുദ്ധവിമാനം വാങ്ങുക എന്നത് മാത്രമായിരിക്കരുത് ഇന്ത്യയുടെ ലക്ഷ്യം. ഭാവിയിൽ സ്വതന്ത്ര ഇന്ത്യൻ ജെറ്റുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിജ്ഞാനം സ്വാംശീകരിക്കാന്‍ ഇന്ത്യ ശ്രമിക്കണം. FCAS പങ്കാളിത്തം ഇന്ത്യയുടെ സൈനിക ശക്തിയെ യഥാർത്ഥത്തിൽ ത്വരിതപ്പെടുത്തുന്ന ഒന്നായി മാറണം. അതേ സമയം ജര്‍മ്മനിയുടെ എയര്‍ബസും ഫ്രാന്‍സിന്റെ ഡസോള്‍ട്ടും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നത് അനന്തമായി നീണ്ടുപോയേക്കാമെന്നും അത് ഇന്ത്യയ്‌ക്ക് തലവേദനയായി മാറുകയും ചെയ്യാമെന്നും ഈ യുഎസ് വ്യോമയാന വിദഗ്ധര്‍ മുന്നറിയിപ്പ് നല‍്കുന്നു.
















