മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ പ്രതിയായ മാസപ്പടി കേസില്‍ ഭര്‍ത്താവും മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെയും സുഹൃത്തുക്കളുടെയും വീടുകളില്‍ ഇ .ഡി നടത്തിയ പരിശോധനയില്‍ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. 20 കോടി രൂപയിലേറെ ഹവാല ഇടപാട് നടന്നിട്ടുള്ളതായാണ് കണ്ടെത്തല്‍. ഇതിന് ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. വീണ വിജയന്‍ സ്വന്തം നിലയ്‌ക്ക് 85 ലക്ഷം രൂപയുടെ ഹവാല ഇടപാട് നടത്തിയതിന്റെ രേഖയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇടപാടുകള്‍ രഹസ്യമായി നടത്തുന്നതിനുവേണ്ടി ഇന്റര്‍നെറ്റ് കോള്‍ വിളിക്കാന്‍ വീണ മറ്റൊരാളുടെ സിം കാര്‍ഡ് ഉപയോഗിച്ചതായും കണ്ടെത്തി. ഈ സിം കാര്‍ഡ് വീണയ്‌ക്ക് എടുത്തു നല്‍കിയ ആളുടെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയിരുന്നു.
ഇ.ഡി നടത്തുന്ന മൂന്നാമത്തെ വ്യാപക പരിശോധനയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് ഒന്‍പതിടങ്ങളില്‍ നടന്നത്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്.
നേരത്തെ ഡിടിപിസി എന്ന സ്ഥാപനത്തിന്റെ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്ന, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ വീട്ടിലും പരിശോധന നടന്നു. മാസപ്പടി കേസില്‍ പ്രതികളായവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി ലഭിച്ചതിനു പിന്നാലെ പിണറായി വിജയന്റെ വീടുകള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ എക്സാലോജിക് ഡയറക്ടറായ വീണയെ ഇ.ഡി രണ്ടുതവണ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷ നേതാവ് പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വീണ താമസിക്കുന്നതിനിടെയാണ് ഇ.ഡി പരിശോധന നടത്തിയത്. അവിടെനിന്ന് ഒരു ഡയറിയും വീണ സ്വന്തമായി കണക്കുകള്‍ എഴുതി സൂക്ഷിച്ചിരുന്ന ഒരു കടലാസും പിടിച്ചെടുത്തിരുന്നു. ഇതില്‍ എഴുതിയിരിക്കുന്ന പേരുകള്‍ പരിശോധിച്ചപ്പോഴാണ് ഹവാല പണമിടപാടുകള്‍ നടന്നിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞത്.
ദുബായിയിലേക്ക് പണം അയച്ചത് എന്തിനുവേണ്ടിയാണെന്ന് ഇ.ഡി അന്വേഷിക്കുന്നതോടെ ചിത്രം ഒന്നുകൂടി വ്യക്തമാവും. വിദേശ നാണയ വിനിമയ ചട്ടമായ ഫെമ ലംഘിച്ചിട്ടുണ്ടോയെന്നും ഇ.ഡി അന്വേഷിക്കും. കോഴിക്കോട്ടു നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ ചോദ്യംചെയ്യലിന് വീണയെ ഇ.ഡി വീണ്ടും വിളിപ്പിക്കും. തൊടുന്യായങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ ശ്രമിച്ചാലും അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചാല്‍ വേറെ നിവൃത്തിയില്ലാതാവും.
മാസപ്പടിക്കേസില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലുകളാണ് കോഴിക്കോട് നടന്ന പരിശോധനയ്‌ക്കുശേഷം ഇ.ഡി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.
വരുമാനത്തില്‍ കവിഞ്ഞ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ, മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ഇന്റര്‍നെറ്റ് റൂട്ടറിനു വേണ്ടി ഉപയോഗിച്ചെന്നും ഇ.ഡി പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത് വളരെ ഗൗരവമുള്ളതാണ്. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ നന്ദുലാലിന്റെ പേരിലുള്ള സിം കാര്‍ഡ് 2024 മുതല്‍ വീണ ഉപയോഗിച്ചുവരികയാണ്. വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നും, എന്താവശ്യത്തിനാണ് സിം എടുത്തതെന്നു തനിക്കറിയില്ലെന്നും നന്ദുലാല്‍ മൊഴി നല്‍കി. ഇതോടെ മുഹമ്മദ് റിയാസും കേസില്‍ പ്രതിയാവുന്ന സ്ഥിതിയാണുള്ളത്. കുടുങ്ങിയെന്ന് വ്യക്തമായ തോടെയാണ് തലപോയാലും താന്‍ ഇ.ഡിക്കു മുമ്പില്‍ കീഴടങ്ങില്ലെന്ന് റിയാസ് വീരവാദം മുഴക്കിയിരിക്കുന്നത്.
ഇ.ഡി പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും, വീണയെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തപ്പോള്‍ത്തന്നെ സിപിഎം കടുത്ത പ്രതിരോധത്തിലായിരുന്നു. വീട്ടില്‍നിന്ന് ഇ.ഡി ഒന്നും കണ്ടെടുത്തിട്ടില്ലെന്ന് അന്ന് പിണറായി വിജയനും സിപിഎം നേതാക്കളും അവകാശപ്പെട്ടത് പച്ചക്കള്ളമായിരുന്നു എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. അന്വേഷണം മുന്നോട്ടു പോകാതിരിക്കാനും പാര്‍ട്ടി അണികളെ ഒപ്പം നിര്‍ത്താനുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചതും ഇത്തരമൊരു കള്ളം പ്രചരിപ്പിച്ചതും. അന്വേഷണം മുഹമ്മദ് റിയാസിലേക്കും കൂട്ടാളികളിലേക്കും എത്തിയതോടെ പിണറായിയുടെ മുഖംമൂടി സമ്പൂര്‍ണ്ണമായും അഴിഞ്ഞുവീണിരിക്കുന്നു. ഇങ്ങനെയൊരു നേതാവിനെ ഇനി എത്ര കാലം പാര്‍ട്ടി ചുമക്കുമെന്ന് മാത്രമേ അറിയാനുള്ളൂ.














