
രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
ശ്രീനഗര്‍: കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്പ്പെടുത്തിയതിന്റെ പേരില്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങേണ്ടി വന്ന പെണ്‍കുട്ടി ശ്രുതി ഭദാന സൈന്യത്തെ ചീത്തവിളിച്ചതിന് മാപ്പ് പറഞ്ഞു. ഇതോടെ ശ്രുതി ഭദാനയ്‌ക്ക് സ്വീകരണം ഒരുക്കാന്‍ തീരുമാനിച്ച രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും വിഷമവൃത്തത്തിലായി. കാരണമറിയാതെ സൈന്യത്തെ ചീത്ത വിളിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ പേജില്‍ ലക്ഷക്കണക്കിന് പേരാണ് വിമര്‍ശനവുമായി എത്തിയത്. ഇതോടെയാണ് മറ്റ് ഗത്യന്തരമില്ലാതെ പെണ്‍കുട്ടി സൈന്യത്തോട് മാപ്പ് പറഞ്ഞത്.
കാര്‍ഗില്‍ വിജയ ദിവസില്‍ വിഐപികള്‍ കടന്നുപോകുന്നതിനാലാണ് സൈന്യത്തിന് റോഡില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നത്. ഇക്കാര്യം അറിയാതെയാണ് റോഡില്‍ മണിക്കൂറുകളോളം മാര്‍ഗ്ഗതടസ്സം ഉണ്ടായതിന്റെ പേരില്‍ പെണ്‍കുട്ടി സൈന്യത്തിനെതിരെ പൊട്ടിത്തെറിക്കുകയും ഞാന്‍ ജെന്‍സീയാണ് എന്ന് വിളിച്ചുപറയുകയും ചെയ്തത്.
ഈ സംഭവത്തില്‍ മോദി സര്‍ക്കാരിനെ അടിക്കാന്‍ ഒരു വടികിട്ടിയെന്ന് കരുതി രാഹുല്‍ ഗാന്ധി മുതലെടുപ്പിന് ഒരു ശ്രമം നടത്തിയിരുന്നു. ശ്രുതി ഭദാനയ്‌ക്ക് ദല്‍ഹിയില്‍ സ്വീകരണം നല്‍കുമെന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. പക്ഷെ ശ്രുതി ഭദാന തന്നെ താന്‍ ചീത്ത വിളിച്ചതിന്റെ പേരില്‍ സൈന്യത്തോടും ജമ്മു കശ്മീര്‍ പൊലീസിനോടും മാപ്പ് പറഞ്ഞിരുന്നു. .എന്‍ഡിടിവിയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പെണ്‍കുട്ടി സൈന്യത്തോട് മാപ്പ് പറഞ്ഞത്.
ലഡാക്കിൽ റോഡ് അടച്ചിട്ട് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ട 25 കാരിയായ ശ്രുതി ഭദാന സൈന്യത്തെ ചീത്ത വിളിക്കുന്ന ഈ വീഡിയോയുടെ പേരില്‍ വൈറലായി മാറിയിരുന്നു. എന്തിനാണ് തങ്ങളുടെ യാത്ര സൈന്യം തടസ്സപ്പെടുത്തിയതെന്ന് അറിയാതെ മണിക്കൂറുകളോളം റോഡില്‍ കാത്തിരിക്കേണ്ടി വന്നതിന്റെ പേരില്‍ താൻ നിരാശയോടെ സംസാരിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ സൈന്യത്തോടും ജമ്മു കശ്മീർ പോലീസിനോടും ലഡാക്ക് പോലീസിനോടും യുവതി ക്ഷമാപണം നടത്തുകയായിരുന്നു.
വീഡിയോ വൈറലായതിനുശേഷം ആദ്യമായി എൻഡിടിവിയോട് സംസാരിക്കുമ്പോൾ, തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സായുധ സേനയെ അപമാനിക്കാനോ സംഭവത്തിലൂടെ ജനപ്രിയനാകാനോ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും ശ്രുതി ഭദാന പറഞ്ഞു.
“ഇന്ത്യൻ സൈന്യത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. ഞാൻ ചീത്ത വിളിച്ചത് കാരണം അവർക്ക് വിഷമമുണ്ടാകുമെന്ന് ഞാൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. ആ ദിവസം, ഞങ്ങൾ ലഡാക്കിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഒരു വിഐപികള്‍ അതിലൂടെ കടന്നുപോകുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾ രാവിലെ മൂന്ന് മുതൽ നാല് മണിക്കൂർ വരെ കാത്തിരുന്നു, എത്ര സമയം കൂടി കാത്തിരിക്കുമെന്ന് ഒരു സൈനികനോട് ചോദിച്ചപ്പോൾ അദ്ദേഹം മറ്റൊരു മണിക്കൂർ കൂടി പറഞ്ഞു, ഇതാണ് പൊട്ടിത്തെറിക്കാന്‍ കാരണമായത്. ” – ശ്രുതി ഭദാന എൻഡിടിവിയോട് പറഞ്ഞു.
യുവതിയുടെ വീഡിയോ വന്നത് കാര്‍ഗില്‍ വിജയ ദിവസ് ആഘോഷിച്ച സമയത്ത്: വിശദീകരണവുമായി ലഡാക്ക് പൊലീസ്
ലഡാക്ക് പോലീസിന്റെ അഭിപ്രായത്തിൽ, ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസ് ആഘോഷിച്ച സമയത്ത് സുരക്ഷാ കാരണങ്ങളാൽ റോഡ് താൽക്കാലികമായി അടച്ചിടേണ്ടി വന്നിരുന്നു. മിനിമാർഗ്-സോജി ലാ-സോണാമാർഗ് റോഡിലൂടെയുള്ള യാത്ര നിയന്ത്രിച്ചിരുന്ന ദ്രാസ് പ്രദേശത്തെ മിനിമാർഗ് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. റോഡ് അടച്ചതിനെ തുടർന്ന് ഒരു സംഘം യാത്രക്കാര്‍ കോപാകുലരായി. “ഞങ്ങൾ ജെന്‍ സീ ആണ്. ഈ അസംബന്ധം ഞങ്ങൾ സഹിക്കില്ല! നിങ്ങൾ എല്ലാവരും എന്നോട് പറയൂ, നിങ്ങൾ ഇവിടെ [പ്രതിഷേധിച്ച്] ഇരിക്കുമോ ഇല്ലയോ? നമുക്ക് പോകാം! അവർ ഞങ്ങളെ എങ്ങനെ തടയും?” ഇങ്ങിനെ പറഞ്ഞുകൊണ്ടായിരുന്നു ശ്രുതി ഭദാന സൈന്യത്തെ വെല്ലുവിളിച്ചത്. .
സുരക്ഷാ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കാന്‍ ശ്രുതി ഭദാനെയെ നിരവധി വിനോദസഞ്ചാരികൾ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
“ഒരു മണിക്കൂർ കൂടി കാത്തിരുന്ന ശേഷം, ഞങ്ങളുടെ ആകെ കാത്തിരിപ്പ് സമയം ആറ് മണിക്കൂറായി, മുന്നിൽ നിന്ന് നിലവിളി കേട്ടു. സൈന്യവും ലോക്കൽ പോലീസും പൊതുജനങ്ങളും തമ്മിൽ ഒരു പോരാട്ടം പൊട്ടിപ്പുറപ്പെട്ടതായി തോന്നി. ഞങ്ങൾ വളരെ പിന്നിലായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ ഞാന്‍ മുന്നോട്ട് പോയി. ആ തിരക്കിനുള്ളില്‍ ഞാൻ കുടുങ്ങി, ‘ഞാൻ ഒരു രോഗിയാണ്, എനിക്ക് ധാരാളം പ്രശ്‌നങ്ങളുണ്ട്. നിങ്ങളുടെ വിഐപി യാത്ര കാരണം ഞങ്ങൾ ആറ് മണിക്കൂറായി വാഷ്‌റൂം ഉപയോഗിക്കാനോ ഒന്നും ചെയ്യാനോ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്. ഞങ്ങൾ വളരെ നിരാശരാണ്. ഞങ്ങൾ നികുതി അടയ്‌ക്കുന്നു, ഞങ്ങൾ എല്ലാം ചെയ്യുന്നു. പിന്നെ എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഇത് സംഭവിക്കുന്നത്?'” – ശ്രുതി ഭദാന സൈന്യത്തെ വെല്ലുവിളിക്കുന്നത് തുടര്‍ന്നിരുന്നു.
“ഞാൻ നിരാശയോടെ പറഞ്ഞതെല്ലാം ശരിയല്ലെന്നും സൈന്യത്തെ ചീത്ത വിളിച്ചത് വളരെ തെറ്റായിരുന്നുവെന്നും ശ്രുതി ഭദാന പറഞ്ഞു. വീഡിയോ പ്രചരിച്ചതിന്റെ അനന്തരഫലങ്ങൾ തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് സ്ത്രീ പറഞ്ഞു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ശ്രുതി ഭദാന പറയുന്നു.
“ഞാനൊരു സാധാരണ പെൺകുട്ടിയാണ്. 25 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. ഇത് ഇത്രയധികം വൈറലാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇപ്പോൾ,ഇന്ത്യൻ സൈന്യത്തോടും, ജമ്മു കശ്മീർ പോലീസിനോടും, ലഡാക്ക് പോലീസിനോടും, പ്രത്യേകിച്ച് ഒമർ അബ്ദുള്ളയോടും ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു. എന്റെ വീഡിയോയുടെ പേരിൽ നിരവധി പേരെ വേദനിപ്പിച്ചതില്‍ ഞാൻ വളരെ ലജ്ജിക്കുന്നു.”- ശ്രുതി ഭദാന പറഞ്ഞു.
ജെന്‍ സീയാണെന്ന് പറയാന്‍ പിന്നില്‍ നിന്ന ഒരു സംഘം എന്നെ പ്രേരിപ്പിച്ചു: ശ്രുതി ഭദാന
എന്തുകൊണ്ടാണ് ഞാന്‍ ജെന്‍ സീയാണെന്ന് പ്രകോപനത്തിനിടയില്‍ പറഞ്ഞതെന്ന ചോദ്യത്തിന് പിന്നില്‍ കൂടി നിന്ന പലരും ഈ വാചകം പറയാന്‍ തന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നുവെന്നും ശ്രുതി ഭദാന പറഞ്ഞു.