തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവരുന്ന അലവൻസ് ഇരട്ടിയാക്കി സർക്കാർ. 500 രൂപയിൽ നിന്ന് 1000 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് മാത്രമാണ് അലവന്‍സ് ലഭിക്കുക.
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. അർഹരായ ജീവനക്കാർക്ക് 4500 രൂപയാണ് ബോണസായി ലഭിക്കുക. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ നല്‍കും. ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസം19 മുതൽ വിതരണം ആരംഭിക്കുന്നതിനായി 1105 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
ആശാ പ്രവർത്തകരും അങ്കണവാടി പ്രവർത്തകർക്കും 1450 രൂപ വീതം പ്രത്യേക സഹായമായി നൽകും. തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണക്കാലത്ത് 1200 രൂപ വീതം ആശ്വാസധനം ലഭിക്കും. പിന്നാക്ക വിഭാഗങ്ങൾക്കുള്ള പെൻഷൻ കുടിശിക വിതരണം ചെയ്യാനും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശിക അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. പാചകത്തൊഴിലാളികൾക്ക് പുതുക്കിയ നിരക്കിലുള്ള തുക ലഭ്യമാക്കും. അങ്കണവാടി ജീവനക്കാരുടെ കുടിശിക തീർക്കുന്നതിനായി 34 കോടി രൂപയും സർക്കാർ അനുവദിച്ചു.
ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാള്‍ 2500 രൂപ കൂടുതലാണ് ഈ ഓണത്തിന് നൽകുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം ഉണ്ടായത്.
















